സെക്കൻഡ് വാങ്ങാനിരുന്നവർ വരെ പുതിയ കാർ വാങ്ങും, പഴയ വാഹനം വിൽക്കുമ്പോൾ ഇനി നല്ല വില കിട്ടിയേക്കില്ല
കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യന്റേയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുകാലത്ത് കാറുകൾ ആഡംബര വസ്‌തുവായി കണ്ടിരുന്നെങ്കിലും ഇന്ന് മനുഷ്യ ജീവിതത്തിലെ അവശ്യ വസ്തുവായി മാറിയിട്ടുണ്ട്. എന്നാൽ പുത്തനൊരു കാർ വാങ്ങുക എന്നത് പലരേയും സംബന്ധിച്ച് ബാലികേറാ മലയാണ്. ആയതിനാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും സെക്കൻഡ് ഹാൻഡ് വിപണിയെയാണ് ആശ്രയിക്കുന്നത്. പുതിയ കാറുകൾക്ക് മുടക്കേണ്ടി വരുന്ന ഉയർന്ന വില കാരണം ഇന്ത്യയിൽ യൂസ്‌ഡ് കാറുകൾക്കുള്ള ഡിമാന്റ് കുതിച്ചുയരുകയായിരുന്നു. ഓരോ വർഷവും മൂന്നും നാലും തവണയെല്ലാം വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്.
എന്തായാലും സെക്കൻഡ് ഹാൻഡ് വിപണിക്ക് ഇതൊരു ഊർജം തന്നെയായിരുന്നുവെന്ന് വേണം പറയാൻ. പുതിയ കാറിന് മുടക്കുന്നതിന്റെ പകുതി വിലയോളം മതി അതേ വണ്ടിയുടെ സെക്കൻഡ് ഹാൻഡ് വാങ്ങാൻ എന്നതാണ് രസകരമായ കാര്യം. എന്നാൽ ഇനി മുതൽ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാൻ ആളുകൾ മടികാണിക്കാൻ സാധ്യതയുണ്ട്. കാരണം അടുത്തിടെയുണ്ടായ ജിഎസ്‌ടി പരിഷ്ക്കാരമാണ്.

ഇതിലൂടെ പുതിയ കാറുകൾക്കുണ്ടായിരുന്ന നികുതി നല്ലരീതിയിൽ കുറഞ്ഞിട്ടുണ്ട്. നാല് മീറ്ററിൽ താഴെ നീളമുള്ള ചെറിയ എഞ്ചിനുകളുള്ള കോംപാക്ട് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം ജിഎസ്ടി മാത്രമാണ് വേണ്ടിവരിക. അതായത് ഇത്തരം കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ വരെ വിലക്കുറവുണ്ടായെന്ന് ചുരുക്കം. പുതിയൊരു കാർ വാങ്ങിയേക്കാമെന്ന് ആലോചിച്ചിരുന്ന മിഡിൽ ക്ലാസുകാരന് ലോട്ടറിയടിച്ചുവെന്ന് വേണമെങ്കിലും പറയാം.
മാരുതി സുസുക്കിയുടെ പല കാറുകൾക്കും 36000 മുതല്‍ 1.06 ലക്ഷം രൂപ വരെയാണ് വിലക്കുറവുണ്ടായിരിക്കുന്നത്. ഒപ്പം രാജ്യത്തെ മറ്റ് പല ബ്രാൻഡുകളുടെ മോഡലുകൾക്കും ഇതേരീതിയിൽ വിലക്കുറവുണ്ടായിട്ടുണ്ട്. പക്ഷേ ജിഎസ്ടിയിലെ പുതിയ നവീകരണം തിരിച്ചടിയാവാൻ പോവുന്നത് രാജ്യത്തെ യൂസ്‌ഡ് കാർ വിപണിക്കായിരിക്കും. പുതിയ കാറുകൾക്ക് വില കുറയുന്നതോടെ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാൻ ഭൂരിഭാഗം ആളുകളും ഒന്ന് മടികാണിച്ചേക്കും.

വിലക്കുറവിൽ പുത്തൻ കാർ വാങ്ങാൻ കിട്ടുമ്പോൾ എന്തിന് റിസ്ക്കെടുത്ത് സെക്കൻഡ് ഹാൻഡ് കാറുകളിലേക്ക് പോണമെന്നത് ന്യായമായ ചോദ്യം തന്നെയാണ്. അതിനാൽ യൂസ്‌ഡ് കാറുകളുടെ ഡിമാന്റിൽ കാര്യമായ ഇടിവുണ്ടാവാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നിലവിലെ വിലയിൽ വിറ്റഴിക്കാതെ പഴയ കാറുകളുടെ വില കുറയ്ക്കാനും ഡീലർമാർ നിർബന്ധിതരാവും. പിന്നെ നമ്മൾ വിൽക്കാൻ വെച്ചിരിക്കുന്ന കാറിന് പോലും ഉദ്ദേശിക്കുന്ന വില കിട്ടിയേക്കില്ലെന്നതും യാഥാർഥ്യമാണ്.
സെക്കൻഡ് ഹാൻഡ് വിപണിയിൽ ജനപ്രിയമായ കാറുകളുടെ വിലകൾ പുതിയ കാറുകളുടെ വിപണി മൂല്യത്തിന് വളരെ അടുത്തായാണ് പലപ്പോഴും കാണാറുള്ളത്. ഉദാഹരണത്തിന് പുത്തൻ മാരുതി സുസുക്കി സ്വിഫ്റ്റിന് നിലവിൽ 6.49 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം യൂസ്‌ഡ് കാർ വിപണിയിൽ 2020 മുതലുള്ള മോഡലുകൾക്ക് 4.50 ലക്ഷത്തിന് മുകളിലാണ് മാർക്കറ്റുള്ളത്.

ഇതുവെച്ച് നോക്കുമ്പോൾ എന്തുകൊണ്ടും ലാഭം സ്വിഫ്റ്റിന്റെ പുതിയൊന്ന് വാങ്ങുന്നതാണ്. വാങ്ങുന്നതിലെ റിസ്‌ക് കുറയുന്നതോടൊപ്പം മെയിന്റനെൻസ് കോസ്റ്റിലും കുറവുണ്ടാവും. പിന്നെ പുത്തൻ കാർ വാങ്ങുമ്പോൾ അതിൽ ലഭിക്കുന്ന ഫീലും ഒന്ന് വേറെ തന്നെയാണല്ലോ. യൂസ്‌ഡ് കാറുകളെ അപേക്ഷിച്ച് പുതിയ കാറുകൾക്ക് ലോൺ കിട്ടാനും എളുപ്പവും പലിശ നിരക്ക് കുറവായതും രാജ്യത്തെ സെക്കൻഡ് ഹാൻഡ് വിപണിക്ക് തിരിച്ചടിയാവുന്ന മറ്റൊരു വിഷയമാണ്.
വില കുറയുന്നതോടെ ഇഎംഐയിലും വലിയ കുറവായിരിക്കും സംഭവിക്കാൻ പോവുന്നത് എന്നതിനാൽ ആളുകൾ പുത്തൻ കാറുകൾ വാങ്ങാനായിരിക്കും മുൻഗണന നൽകുക. ആയതിനാൽ കേന്ദ്ര സര്‍ക്കാര്‍ ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചത് യൂസ്‌ഡ് കാർ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ ഇതൊരു വലിയ സ്വാധീനം ചെലുത്താൻ പോവുന്നില്ലെന്ന് വാദിക്കുന്നവരുമുണ്ടാവും.


Click it and Unblock the Notifications








