ട്രെയിനും വിമാനവുമല്ല, അരമണിക്കൂറിൽ ചെന്നൈ-ബെംഗളൂരു യാത്ര സാധ്യം, ഹിറ്റായി ആവിഷ്ക്കാർ ഹൈപ്പര്‍ലൂപ്പ്
യാത്രാ സംവിധാനങ്ങളെയും രീതികളേയുമെല്ലാം പൊളിച്ചെഴുതാൻ പോവുന്ന പറക്കും കാറുകൾ വരുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായല്ലേ. എത്രയും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാവുമോ അതാവും ഏതൊരു യാത്രക്കാരന്റെയും പ്രധാന ആവശ്യം. അതിനാൽ ഇത്തരത്തിലുള്ള വലിയ കണ്ടുപിടുത്തങ്ങളൊക്കെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ വിമാനങ്ങളേക്കാൾ വേഗത്തിൽ എത്താനാവുന്ന യാത്രാ മാർഗങ്ങളൊന്നും ഇല്ലെന്നു വേണം പറയാൻ.
പക്ഷേ ഇതിനെയെല്ലാം മാറ്റിമറിക്കുന്നതാവും പറക്കും കാറുകൾ. എന്നാൽ മനുഷ്യരുടെ ഗതാഗതത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്ന് അവകാശപ്പെടുന്ന ഹൈപ്പർ ലൂപ്പ് നിർമിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ഐഐടി മദ്രാസ്. പറക്കുന്ന കാറുകളേക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് കൊണ്ടെത്തിക്കുന്നൊരു യാത്രാ സംവിധാനമാണിത്. എലോണ്‍ മസ്‌ക് പ്രചാരം നല്‍കിയ ഹൈപ്പര്‍ ലൂപ്പിനെ പല രാജ്യങ്ങളും തങ്ങളുടേതായ രീതിയിയില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിലൊരു കണ്ടുപിടുത്തം വന്നിരിക്കുന്നത്.

അതിവേഗത്തില്‍ കരയിലൂടെയുള്ള സഞ്ചാരം സാധ്യമാക്കുന്ന യാത്രാ മാര്‍ഗമാണ് ഹൈപ്പര്‍ ലൂപ്പ് എന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാൽ നിങ്ങൾ വിചാരിക്കുന്നതിലും വേഗമാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ ഐഐടി മദ്രാസില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘമാണ് ഈ വികസനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ആവിഷ്‌കാര്‍ എന്നുപേരിട്ടിരിക്കുന്ന ഇവരുടെ ഹൈപ്പര്‍ലൂപ് പദ്ധതി ഏറെ മുന്നേറി കഴിഞ്ഞുവെന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് 25 മിനുറ്റുകൊണ്ട് എത്താനാവും. ഏകദേശം 350 കിലോമീറ്റര്‍ ദൂരമാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്താനാവുന്നത്. ഇന്ന് റോഡിലൂടെ സഞ്ചരിച്ചാൽ ചുരുങ്ങിയത് 7 മണിക്കൂർ സമയമെങ്കിലുമാണ് ചെന്നൈ-ബെംഗളൂരു യാത്രക്കായി വേണ്ടി വരുന്നത്. ഈയൊരു സമയത്തെയാണ് ആവിഷ്‌കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

ആവിഷ്‌കാര്‍ ഹൈപ്പര്‍ ലൂപ്പിന്റെ പിന്നിൽ വിദ്യാർഥികളാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നതിനാൽ വില കുറച്ചു കാണേണ്ട കാര്യമൊന്നുമില്ല കേട്ടോ. സ്‌പേസ്എക്‌സ് ഇന്റര്‍നാഷണല്‍ ഹൈപ്പര്‍ലൂപ് പോഡ് കോംപറ്റീഷനില്‍ ഇന്ത്യയില്‍ നിന്നും ഫൈനലിലെത്താൻ വരെ ഇവർക്കായിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്. പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ് ആവിഷ്ക്കർ ഹൈപ്പർലൂപ്പ് എങ്കിലും സംഭവം അതിഗംഭീരമാണെന്നു വേണം പറയാൻ.
ഗതാഗതത്തിന്റെ ഭാവിയായിട്ടാണ് ഹൈപ്പർലൂപ്പിനെ കണക്കാക്കുന്നത്. വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നതിനു പുറമെ എന്നാൽ ധാരാളം ശബ്ദവും വായു മലിനീകരണവും സൃഷ്ടിക്കുന്ന വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവയ്ക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനുമൊന്നും എയർപോർട്ടുകൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമേയില്ല. ഒരു വിമാനത്തിന്റെ വേഗതയും ട്രെയിനിന്റെ സുഖവും സമന്വയിപ്പിക്കുന്നതാണ് ഹൈപ്പർലൂപ്പുകൾ.

പ്രത്യേകം നിര്‍മിക്കുന്ന കുഴലുകളിലൂടെ ക്യാപ്‌സ്യൂളുകള്‍ അല്ലെങ്കില്‍ പോഡുകള്‍ വഴിയാവും യാത്രികരുടെ സഞ്ചാരം. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ യാത്രികര്‍ക്കാവുമെന്നുമാണ് ഐഐടി മദ്രാസ് പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതിനാൽ മലിനീകരണം ഇല്ലെന്നതും ഇത്തരം യാത്രാ സംവിധാനങ്ങൾക്ക് ഭാവിയിൽ പ്രോത്സാഹനം ലഭിക്കാൻ കാരണമാവും. കഴിഞ്ഞ ജൂലൈയില്‍ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപിന്റെ പരീക്ഷണവും വിജയകരമായി നടത്താന്‍ ഐഐടി മദ്രാസ് സംഘത്തിന് സാധിച്ചിരുന്നു.
പോഡ് ലേവിയേഷന്‍, പ്രൊപ്പല്‍ഷന്‍, ട്യൂബ് കണ്‍സ്ട്രക്ഷന്‍, ബാറ്ററി കൂളിംങ് എന്നിങ്ങനെ ഹൈപ്പര്‍ലൂപിനുവേണ്ട വ്യത്യസ്ത സാങ്കേതികിവിദ്യകളില്‍ ആറ് പേറ്റന്റുകള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രവർത്തിക്കുന്ന വേഗത തുടരുകയാണെങ്കിൽ, അടുത്ത 10 വർഷത്തിനുള്ളിൽ ആദ്യത്തെ ഹൈപ്പർലൂപ്പ് റെയിൽ സ്കെയിൽ നിർമിക്കാൻ തങ്ങൾക്ക് കഴിഞ്ഞേക്കുമെന്ന് പ്രോജക്റ്റിന്റെ സ്റ്റുഡന്റ് ടീം ലീഡറായ മേധ കൊമ്മജോസ്യുല അഭിപ്രായപ്പെടുകയും ചെയ്‌തു.

ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യയില്‍ ഇവരുടെ മുന്നേറ്റം തിരിച്ചറിഞ്ഞ് റെയില്‍വേ മന്ത്രാലയം തന്നെ ഇവര്‍ക്ക് പ്രോത്സാഹനവുമായി എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിനായി കഴിഞ്ഞ വർഷം ഐഐടി മദ്രാസിന് 8.34 കോടി രൂപ ധനസഹായമാണ് റെയിൽവേ നൽകിയത്. ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക്കായിരുന്നു. ഒരു വാക്വം ട്യൂബിലൂടെയുള്ള അതിവേഗ യാത്രാ സംവിധാനമെന്ന രീതിയിലാണ് ലൂപ്പുകൾ അവതരിപ്പിച്ചത്.
കാന്തിക ശക്തിയുള്ള ട്രാക്കിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപ്പ് പോഡിന് സാധിക്കും. നിലവിൽ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ നിരവധി പരിമിതികളും ഹൈപ്പർലൂപ്പുകൾക്കുണ്ടെന്നാണ് വിധഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ അവസ്ഥില്‍ നേർരേഖയിൽ മാത്രമാണ് ഇതിന് സഞ്ചരിക്കാൻ കഴിയുക.


Click it and Unblock the Notifications








