മോട്ടോ ജിപി റേസിന് ഇന്ത്യ ആദ്യമായി വേദിയാകുന്നു, 2023 സീസണിലേക്കുള്ള കലണ്ടർ പുറത്ത്
ചരിത്രത്തിലാദ്യമായി മോട്ടോ ജിപിയ്ക്ക് വേദിയാകാൻ ഒരുങ്ങി ഇന്ത്യ. 2023-ൽ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ആദ്യ മോട്ടോജിപി റേസിന് നമ്മുടെ രാജ്യം ആതിഥേയത്വം വഹിക്കുന്നത്. ഒമ്പത് വർഷം മുമ്പ് ഫോർമുല വണ്ണിന്റെ വിടവാങ്ങലിന് ശേഷം ഇതാദ്യമായാണ് ഒരു മോട്ടോർസ്‌പോർട്ട് ഇവന്റിന് രാജ്യം വേദിയാവുന്നത്.

ചാമ്പ്യൻഷിപ്പ് സംഘാടകരായ ഡോർണ സ്പോർട്സ് ഇതിനെ ഗ്രാൻഡ് പ്രിക്സ് ഓഫ് ഭാരത് എന്ന് വിളിക്കുമെന്ന് അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മോട്ടോജിപി റേസിംഗിനായി ഡോർണ സ്‌പോർട്‌സും നോയിഡ ആസ്ഥാനമായുള്ള ഫെയർസ്ട്രീറ്റ് സ്‌പോർട്‌സും തമ്മിൽ ഏഴ് വർഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

19 രാജ്യങ്ങളാണ് പ്രീമിയർ റോഡ് റേസിംഗ് ഇവന്റിൽ പങ്കെടുക്കുന്നത്. ഒളിമ്പിക്‌സിനും ഫിഫ ലോകകപ്പിനും ശേഷം ഏറ്റവുമധികം ആളുകൾ കാണുന്ന മൂന്നാമത്തെ കായിക ഇനമാണ് മോട്ടോജിപി. അടുത്ത വർഷം മോട്ടോർസൈക്കിൾ ഗ്രാൻഡ് പ്രിക്സ് സംഘടിപ്പിക്കുന്ന 31-ാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് മോട്ടോജിപി പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു താൽക്കാലിക കലണ്ടറും പുറത്തിറക്കിയിട്ടുണ്ട്.

21-റേസ് കലണ്ടറിൽ സെപ്റ്റംബറിൽ നടക്കുന്ന 14-ാം റൗണ്ടായി ഇന്ത്യയെ പട്ടികപ്പെടുത്തിയിട്ടുണ്ട്. മോട്ടോർസൈക്കിൾ വ്യവസായത്തിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ്. അതിനാൽ, ഇരുചക്ര വാഹന ലോകത്തിന്റെ നെറുകയായി മോട്ടോജിപിയുടെ വിപുലീകരണവും സാധ്യമാവുമെന്ന് ഡോർണ സ്‌പോർട്‌സിന്റെ സിഇഒ കാർമെലോ എസ്‌പെലെറ്റ പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമേ കസാഖ്‌സ്താനും മോട്ടോ ജിപിയ്ക്കായി തിരഞ്ഞെടുത്ത പുതിയ വേദിയാണ്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. ഈ പ്രവണതയ്ക്കാണ് ഇത്തവണ മാറ്റമുണ്ടാവാൻ പോവുന്നത്.

എന്തായാലും ടൂറിസത്തിനും വ്യവസായമേഖലയിലും മോട്ടോജിപി മത്സരം ഉണർവ് നൽകുമെന്നാണ് കരുതുന്നത്. മാത്രമല്ല, റേസ് വാരാന്ത്യത്തിൽ തന്നെ ഇവന്റ് പ്രത്യക്ഷമായും പരോക്ഷമായും 50,000 തൊഴിലവസരങ്ങളും 5,000-ത്തിൽപരം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ മോട്ടോർ സൈക്ലിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ഡോർണ സ്‌പോർട്‌സ് സജീവമായി പ്രവർത്തിച്ചുവരികയാണ് ഇപ്പോൾ. വാലന്റീനോ റോസി, ജിയാകോമോ അഗോസ്റ്റിനി, മാർക്ക് മാർക്വേസ്, മിക്ക് ഡൂഹാൻ, കെന്നി റോബർട്ട്സ് തുടങ്ങിയവരുടെ വൻ ആരാധകവൃന്ദം തന്നെ ഇന്ത്യയിലുണ്ട്.

ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് യഥാർഥത്തിൽ F1 റേസിംഗിനായി വികസിപ്പിച്ചെടുത്തതാണ്. അതിനാൽ മോട്ടോജിപി റേസിംഗിനെ പിന്തുണയ്ക്കുന്നതിനാി ട്രാക്കിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. മാത്രമല്ല FIM അല്ലെങ്കിൽ ഫെഡറേഷൻ ഇന്റർനാഷണൽ ഡി മോട്ടോസൈക്ലിസം ട്രാക്ക് ഇതുവരെ ഹോമോലോഗ് ചെയ്തിട്ടില്ല.

അതിനാൽ, ട്രാക്കിൽ മോട്ടോജിപി റേസ് നടക്കുന്നതിനു മുമ്പ് ഇനിയും കുറച്ച് പരിഷ്ക്കാരങ്ങൾ വേണ്ടിവരും. 2011, 2012, 2013 എന്നിങ്ങനെ മൂന്ന് സീസണില്‍ ആയിരുന്നു F1 ( F പോരാട്ടങ്ങള്‍ രാജ്യത്ത് അരങ്ങേറിയത്. ഈ മൂന്ന് ഗ്രാന്‍ഡ് പ്രീ മൂന്ന് സീസണിലും ജര്‍മന്‍ കാര്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റല്‍ ആയിരുന്നു ജേതാവായത്.

എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഉണ്ടായ ടാക്‌സ് പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ പിന്നീട് നിലച്ചുപോവുകയായിരുന്നു. രസകരമായ കാര്യം എന്തെന്നാൽ മോട്ടോജിപിയും ഇന്ത്യയിൽ മോട്ടോഇയ്ക്ക് പദ്ധതിയിടുന്നുണ്ട്. ഇത് ഏഷ്യയിലെ തന്നെ ആദ്യത്തേത് മാത്രമല്ല, കാർബൺ പുറന്തള്ളൽ ഒഴിവാക്കുന്ന സുപ്രധാനമായ ഒരു ഹരിത സംരംഭവും ആയിരിക്കും.


Click it and Unblock the Notifications








