സച്ചിന്റെ മകളെ പ്രണയിച്ച ക്രിക്കറ്റർ, ചാമ്പ്യൻസ് ട്രോഫി അടിച്ചുള്ള മടക്കം സ്വന്തമല്ലാത്ത ആഡംബര കാറിൽ
ഇന്ത്യൻ ക്രിക്കറ്റ് മാത്രമല്ല, ലോകക്രിക്കറ്റ് തന്നെ ഇനി ഭരിക്കാൻ പോകുന്നത് ശുഭ്മാൻ ഗില്ലായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക ഒന്നാം നമ്പർ ഏകദിന ബാറ്ററായ ഗിൽ ചാമ്പ്യൻസ് ട്രോഫിയിലും മിന്നും പ്രകടനം പുറത്തെടുത്ത് ഈ വിശേഷണത്തിന് അടിവരയിടുകയും ചെയ്‌തു. കരിയറിലെ തന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോവുന്ന ഗിൽ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. രോഹിത്തിന് ശേഷം നായക പദവി ആരിലേക്ക് എത്തുമെന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ പലരും ഗില്ലിന്റെ പേരാണ് എടുത്ത് പറയുന്നത്.
സോഷ്യൽ മീഡിയയിലും വാർത്തകളിലും മിക്കപ്പോഴും ചർച്ചാ വിഷയം ആവാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി പ്രണയത്തിലാണെന്നതായിരുന്നു ഒരിടയ്ക്കുള്ള പ്രധാന ഗോസിപ്പ്. സാറയും ഗില്ലും പലതലണ ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അടിക്കടി പ്രചരിക്കാറുമുണ്ടായിരുന്നു. സാറയുടെ പേരിന് പുറമെ ബോളിവുഡ് നടി സാറ അലി ഖാനൊപ്പവും ഗില്ലിന്റെ പേര് പലതവണ ഉയർന്നുകേട്ടിട്ടുണ്ട്.

എന്തായാലും ഗോസിപ്പുകൾക്ക് ഒന്നും ചെവികൊടുക്കാതെ ക്രിക്കറ്റിൽ സൂപ്പർസ്റ്റാറായി മാറിയ 25കാരൻ ചാമ്പ്യൻസ് ട്രോഫിയടിച്ച സന്തോഷത്തിലാണ്. കൂടാതെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐപിഎല്ലിനായുള്ള പരിശീലനവും താരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ മുംബൈ എയർപോർട്ടിൽ താരം എത്തുന്നൊരു വീഡിയോയും ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി വരുന്ന ഇന്ത്യൻ താരത്തെ കാണാനായി നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയുമെല്ലാം വിമാനമിറങ്ങി തങ്ങളുടെ വാഹനങ്ങളിൽ കയറിപ്പോവുന്നതും വീഡിയോയിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥൻമാർക്കൊപ്പം പുറത്തേക്ക് വരുന്ന ശുഭ്മാൻ ഗിൽ മെർസിഡീസ് ബെൻസിന്റെ ജി-വാഗൺ എസ്‌യുവിയിലാണ് കയറുന്നത്. ഏകദേശം 30 കോടി രൂപയോളം ആസ്‌തിയുള്ള ഗിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ കൂടിയാണ്. 16.50 കോടി രൂപയ്ക്കാണ് ടൈറ്റൻസ് താരത്തെ ഇത്തവണ നിലനിർത്തിയിരിക്കുന്നതും.

കോടികൾ ആസ്തിയുള്ള താരം യാത്രകൾക്കായി വലിയ അത്യാഡംബര കാറുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാൽ താരം കയറിപ്പോവുന്നത് സ്വന്തം കാറിലല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്കിലും സ്വന്തമായി ലക്ഷ്വറി കാറുകൾ പോർച്ചിലുള്ള ക്രിക്കറ്ററാണ് കക്ഷി. ഇന്ത്യൻ നിർമിത എസ്‌യുവിയായ മഹീന്ദ്ര ഥാറാണ് ഇക്കൂട്ടത്തിൽ ശുഭ്മാൻ ഗില്ലിന്റെ ഗരാജിലേക്ക് ആദ്യമെത്തുന്ന വാഹനം. ഇത് ആനന്ദ് മഹീന്ദ്ര താരത്തിന് സമ്മാനമായി നൽകിയതാണ്.
2020-2021ൽ ഓസ്‌ട്രേലിയയിൽ നടന്ന ചരിത്ര പ്രസിദ്ധമായ ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച 6 ക്രിക്കറ്റ് താരങ്ങൾക്ക് മഹീന്ദ്രയുടെ ഉടമ ഥാർ സമ്മാനം നൽകിയിരുന്നു. അക്കൂട്ടത്തിൽ ഗില്ലിനും ലഭിക്കുകയുണ്ടായി. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ എത്തുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് ഗില്ലിന്റെ പക്കലുള്ളതെന്ന് വ്യക്തമല്ല, എങ്കിലും ടോപ്പ് എൻഡ് ഡീസലാവുമെന്നാണ് അനുമാനം.
ഇതുകൂടാതെ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വെലാർ എസ്‌യുവിയും താരം സ്വന്തമാക്കിയിട്ടുണ്ട്. 2019-ലാണ് താരം ഇത് വാങ്ങുന്നത്. ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ഈ മോഡലിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 204 bhp പവറിൽ പരമാവധി 430 Nm ടോർക്ക് വരെയാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്.
ഇതുകൂടാതെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും റേഞ്ച് റോവർ വെലാറിലുണ്ട്. 250 bhp പവറോളം നിർമിക്കുന്ന രീതിയിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഹൈടെക് കണക്റ്റിവിറ്റി സവിശേഷതകളുമായാണ് ഈ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വരവ്.
മെർസിഡീസ് ബെൻസിന്റെ ഇ-ക്ലാസും ശുഭ്മാൻ ഗില്ലിന്റെ പോർച്ചിലെ സാന്നിധ്യമാണ്. 3.0 ലിറ്റർ V6 എഞ്ചിനുള്ള കാർ 255 bhp കരുത്തിൽ പരമാവധി 370 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ദീർഘദൂര യാത്രകൾക്ക് പറ്റിയ അടിപൊളി ആഡംബര സെഡാനായാണ് ഇത് പേരെടുത്തിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ നിരവധി സെലിബ്രിറ്റികൾ ഈ വാഹനം സ്വന്തമാക്കിയിട്ടുമുണ്ട്.
മെർസിഡീസ് ബെൻസിന്റെ ഇ-ക്ലാസിന് 88 ലക്ഷം മുതൽ 93 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വന്നിരുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, വരുൺ ധവാൻ തുടങ്ങിയവരെല്ലാം ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ഈ മോഡൽ സ്വന്തമാക്കിയിട്ടുള്ളവരാണ്. എന്തായാലും ചാമ്പ്യൻസ് ട്രോഫി അടിച്ചുള്ള ഗില്ലിന്റെ ഇന്ത്യയിലേക്കുള്ള എൻട്രി വൈറലായതിൽ ആരാധകർ സന്തോഷത്തിലായിരിക്കും.


Click it and Unblock the Notifications








