വൈകിയോടിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം; റെയിൽവേയുടെ ഈ നിയമം അറിയാമോ?
ജീവിതത്തിൽ ഒരുതവണയെങ്കിലും ട്രെയിനിൽ യാത്ര ചെയ്‌തിട്ടുള്ളവരായിരിക്കും നാം. ഓരോ തീവണ്ടി യാത്രകളും ഓരോ അനുഭവങ്ങൾ നൽകിയാവും കടന്നുപോയിട്ടുണ്ടാവുക. എന്തായാലും ഇന്ത്യയിൽ യാത്ര ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗവും ഇതുതന്നെയാണ്. യാത്രകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനൊപ്പം മികച്ച സുഖസൗകര്യങ്ങളാണ് ഇന്ന് നമ്മുടെ ട്രെയിനുകളിലുള്ളത്.
തീവണ്ടി യാത്രകൾ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങളും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നടത്തുന്നുണ്ട്. പിന്നെ വൈകിയോടുന്നതിന്റെ ചീത്തപ്പേര് പണ്ടുതൊട്ടേ ട്രെയിനുകളുടെ കൂടെപ്പിറപ്പാണ്. എങ്കിലും പണ്ടുകാലത്തെ അത്രയും വൈകിയൊന്നും ഇന്ന് തീവണ്ടികൾ അങ്ങനെ സർവീസ് നടത്താറില്ല. സ്വാഭാവികവും സാങ്കേതികവുമായ കാരണങ്ങളാൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമാണ് ഇപ്പോൾ കാലതാമസം നേരിടേണ്ടിവരുന്നത്. പക്ഷേ ഇങ്ങനെ വൈകിയോടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള തീരുമാനം എത്തിയിട്ടുണ്ടിപ്പോൾ.

പക്ഷേ ചില നിബന്ധനകളും വ്യവസ്ഥകൾക്കും ഇത് ബാധകമാണെന്ന് മാത്രം. വൈകിയോടുന്ന വേളകളിൽ രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ മാത്രമാണ് യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകാനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നു മാത്രം. സാധാരണയായി യാത്രയ്ക്കിടെ സമയം നഷ്ടപ്പെടുത്താൻ കഴിയാത്ത യാത്രക്കാരാണ് ഈ എക്സ്പ്രസ് ട്രെയിനുകളിലേക്ക് എത്തുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള തീരുമാനങ്ങൾ റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്.
ഈ പ്രീമിയം ട്രെയിനുകൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഇന്ത്യൻ റെയിൽവേ ശൃംഖല പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയെന്ന് നമുക്ക് ഒന്നു പരിശോധിക്കാം. നിയമങ്ങൾ അനുസരിച്ച് ഈ പ്രീമിയം ട്രെയിനുകൾ നിയുക്ത സ്റ്റേഷനിലേക്ക് രണ്ട് മണിക്കൂറിൽ കൂടുതൽ വൈകി ഓടുകയാണെങ്കിൽ റെയിൽവേ സൗജന്യ ഭക്ഷണവും പാനീയവും നൽകണം.

പാതയിരട്ടിപ്പിക്കൽ പോലെയുള്ള നീക്കത്തിലൂടെ ഇന്ന് ട്രെയിനുകൾ ഏതാണ്ട് കൃത്യസമയത്ത് ഓടാറുണ്ടെങ്കിലും കാലാവസ്ഥയിലെ മാറ്റം മുതൽ സിഗ്നല്‍ തകരാറും റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളുമൊക്കെയാണ് ട്രെയിന്‍ വൈകിയോടുന്നതിന് ഇപ്പോൾ കാരണമാകാറുള്ളത്. യാത്രക്കാർക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, അത്താഴം എന്നിങ്ങനെ വിവിധ ഓപ്ഷനുകളിൽ നിന്ന് ട്രെയിൻ അതിന്റെ നിയുക്ത ലക്ഷ്യസ്ഥാനത്തേക്ക് ഏത് സമയത്താണ് വൈകി ഓടുന്നത് എന്നതിനെ ആശ്രയിച്ച് തെരഞ്ഞെടുക്കാം.
ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ധാരാളം പരാതികൾ ഉയരുന്നതിനാൽ ഐആർസിടിസി പുതിയ അടുക്കളകൾ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്‌ത് വരികയാണിപ്പോൾ. ബേസ് കിച്ചണുകളും കിച്ചൺ യൂണിറ്റുകളും ഒഴികെയുള്ള മൈനർ സ്റ്റാറ്റിക് യൂണിറ്റുകൾ (കേറ്ററിംഗ് സ്റ്റാൾ / മിൽക്ക് സ്റ്റാളുകൾ / ട്രോളികൾ മുതലായവ) സോണൽ റെയിൽവേ കൈകാര്യം ചെയ്യണം.

സോണൽ റെയിൽവേകൾ കൈകാര്യം ചെയ്യുന്ന കിച്ചണുകൾ ഐആർസിടിസിക്ക് കൈമാറണമെന്നും നയം നിർബന്ധമാക്കുന്നു. ഫുഡ് പ്ലാസ, ഫാസ്റ്റ് ഫുഡ് യൂണിറ്റുകൾ, ഫുഡ് കോർട്ട് എന്നിവ ഐആർസിടിസി നിയന്ത്രിക്കുന്നത് തുടരും. 1999-ലാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) സ്ഥാപിതമാവുന്നത്. ഭക്ഷണം തയാറാക്കുന്നതിന്റെ ഗുണനിലവാരം ഉയർത്താനാണ് രൂപീകരിച്ചതെങ്കിലും ഇതുവരെ കാര്യമായ മെച്ചപ്പെടലുകളൊന്നും ഫുഡിന്റെ കാര്യത്തിലുണ്ടായിട്ടില്ല.
എങ്കിലും കാര്യമായ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ഐആർസിടിസിക്ക് സാധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി പ്രീപെയ്ഡ് ട്രെയിനുകളുടെ മെനു നവീകരിക്കപ്പെട്ടു. സർവീസിന്റെ കാര്യത്തിൽ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന മീൽ ട്രേകൾ ഇപ്പോൾ ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത രാജധാനി, തുരന്തോ ട്രെയിനുകളിൽ എയർടൈറ്റ് കവറുകളുള്ള പാക്കേജുകളും ഐആർസിടിസി അവതരിപ്പിക്കുകയുണ്ടായി. ഇത്തരം പരിഷ്ക്കാരങ്ങളിലൂടെ കൂടുതൽ മെച്ചപ്പെടാനുള്ള തീവ്ര ശ്രമങ്ങളാണ് ഇന്ത്യൻ റെയിൽവേ നടത്തിവരുന്നത്.

നിലവിൽ വന്ദേഭാരത് പോലുള്ള ഹൈടെക് ട്രെയിൻ സർവീസുകൾ പുറത്തിറക്കി മുഖംമിനുക്കുകയാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ വന്ദേഭാരത് ട്രെയിൻ റൂട്ട് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏകസംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്ക് നേരിട്ട് വന്ദേഭാരത് അനുവദിക്കുന്ന രീതിയില്ലെന്നാണ് കേന്ദ്രനയം. എന്നാൽ അധികം വൈകാതെ തന്നെ സംസ്ഥാനത്തേക്ക് ഹൈടെക് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ട്.


Click it and Unblock the Notifications








