മോഹൻലാലിനെ വരെ സ്വാധീനിച്ച ആൾദൈവം, 93 റോൾസ് റോയ്‌സ് കാറുകളുണ്ടായിരുന്ന സ്വതന്ത്ര രതിയുടെ ആചാര്യൻ
ഓഷോ (Osho) എന്ന ഇന്ത്യൻ ആൾദൈവത്തെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല അല്ലേ. ധ്യാനം, സ്‌നേഹം, സ്വതന്ത്രജീവിതം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്തമായ ദര്‍ശനങ്ങള്‍ കൊണ്ട് ആഗോളപ്രശസ്തനായ ആത്മീയാചാര്യനാണ് ഓഷോ എന്ന രജനീഷ് ചന്ദ്ര മോഹന്‍ ജെയിന്‍. ലളിത ജീവിതവും ഭൗതിക സുഖങ്ങളിൽ നിന്ന് പൂർണമായും അകന്നു നിന്നിരുന്ന പല ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തമായി ആഡംബര ജീവിതം നയിച്ചിരുന്ന ആൾദൈവം കൂടിയായിരുന്നു ഇദ്ദേഹം. സെക്‌സ് ഗുരു എന്നുവിളിച്ച് പലരും ഇകഴ്ത്തിയിരുന്നുവെങ്കിലും ഇന്ത്യക്ക് പുറത്ത് വലിയ ആരാധവൃന്ദത്തെ രൂപപ്പെടുത്തിയെടുക്കാൻ ഓഷോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലായിരുന്നു ഓഷോ ആശ്രമസാമ്രാജ്യം തീര്‍ത്തത്. 1980 കളുടെ തുടക്കത്തിലാണ് ഓഷോ ആദ്യമായി അമേരിക്കയിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നത്. തന്റെ അനുയായികളായ സന്യാസിമാരോടൊപ്പം അദ്ദേഹം ഒറിഗോണിൽ രജനീഷ്പുരം എന്ന പേരിൽ ഒരു നഗരം നിർമിക്കാനും തുടങ്ങി. സ്വതന്ത്ര രതിയുടെ ആചാര്യൻ എന്ന് ലോകം വിളിച്ച ഓഷോ രജനീഷ് യുഎസ്എയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ തന്റെ ആദ്യത്തെ റോൾസ് റോയ്‌സ് വാങ്ങിയെന്നാണ് കഥകൾ.

ഓഷോയുടെ ആഡംബര ജീവിതശൈലിയില്‍ ഏറ്റവും ശ്രദ്ധേയമായതും അദ്ദേഹത്തിന്റെ കാര്‍ കളക്ഷൻ തന്നെയായിരുന്നു. റോൾസ് റോയ്‌സ് കാറുകളോടുള്ള അഭിനിവേശത്തിന് പ്രശസ്തനായിരുന്നു ഓഷോ. ഒന്നല്ല, ഏതാണ് 93 റോൾസ് റോയ്‌സുകളാണ് തന്റെ ജീവിതകാലയളവിൽ ഈ ആൾദൈവം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഈയടുത്ത് CART ഡിപ്പാർട്ട്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ശ്രദ്ധനേടിയിരുന്നു.
1971 മുതൽ 1995 വരെ റോൾസ് റോയ്‌സ് നിർമിച്ച സ്‌പോർട്ടി ടു-ഡോർ മോഡസായ കോർണിഷ് (Corniche) ആയിരുന്നു ഓഷോയുടെ ആദ്യ വാഹനം. വാസ്തവത്തിൽ, ബ്രിട്ടീഷ് ബ്രാൻഡിന്റെ അക്കാലത്തെ ഏറ്റവും ചെലവേറിയ ഫ്ലാഗ്ഷിപ്പ് മോഡലായിരുന്നു ഇത്. യുഎസിൽ എത്തിയ ആദ്യനാളുകളിൽ ന്യൂജേഴ്‌സിയിലെ കൊട്ടാരം പോലുള്ള വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ഇതിന്റെ മുന്നിൽ തന്റെ കോർണിഷും പാർക്ക് ചെയ്‌തിരിക്കുന്നതിന്റെ വാർത്തയുമെല്ലാം അമേരിക്കൻ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്‌തിട്ടുണ്ട്.

റോൾസിലെ ഒരു യാത്ര ബുദ്ധന്റെ സമാധാനവുമായി താരതമ്യപ്പെടുത്താവുന്ന ശാന്തതയിലേക്കുള്ള ഒരു യാത്രയാണെന്ന് വരെ ഓഷോ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും ആത്മീയ ഗുരുവിന്റെ കോർണിഷിൽ നിരവധി കസ്റ്റമൈസേഷനുകൾ നടത്തിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ലിമോസിൻ ആയി നീട്ടിയിരുന്ന കാറിൽ ബുള്ളറ്റ് പ്രൂഫ് പാനലുകൾ, ടിയർ ഗ്യാസ് കാനിസ്റ്ററുകൾ, ഹിഡൺ ഗൺ കമ്പാർട്ടുമെന്റുകൾ, ജുവൽസ്, ടിവി, വിസിആർ, ടെലിഫോൺ എന്നീ സൌകര്യങ്ങൾ വരെയുണ്ടായിരുന്നു.
ഗുരുതരമായ നടുവേദന ഉണ്ടായിരുന്ന ഓഷോ കോർഷിണിൽ അത്ര തൃപ്‌തനായിരുന്നില്ല. റിയർ സീറ്റിൽ നല്ല യാത്രാസുഖം ലഭ്യമായിരുന്നെങ്കിലും ഡ്രൈവർ സീറ്റിൽ അത്ര നല്ല അനുഭവം ലഭിക്കാതിരുന്ന ഇദ്ദേഹം രണ്ടാമത്തെ റോൾസ് റോയ്‌സ് വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങി. റോൾസ് റോയ്‌സ് സിൽവർ സ്പറിന്റെ സീറ്റുകൾ സുഖകരമാണെന്ന് മനസിലാക്കുകയും ചെയ്‌തോടെ ആത്മീയ ഗുരുവിന്റെ ഗരാജിലേക്ക് രണ്ടാമനായി സിൽവർ സ്പർ മോഡൽ കൂടി വാങ്ങി.
ഈ കാർ അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റോൾസ് റോയ്‌സ് കാറുകളിൽ ഒന്നായിരുന്നുവെന്നാണ് കണക്കാക്കുന്നത്. രജനീഷ്പുരം പൂർത്തിയായതിനുശേഷം ഗുരുവിന്റെ റോൾസ് റോയ്‌സ് ശേഖരവും വളർന്നു. അനുയായികളോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കയതോടെ ഓഷോയുടെ പിന്തുടർക്കാർച്ചയുടെ എണ്ണത്തിലും വർധനവുണ്ടായി. യൂറോപ്യൻ രാജകുടുംബാംഗങ്ങൾ മുതൽ ഹോളിവുഡ് താരങ്ങൾ വരെ ഇദ്ദേഹത്തിന്റെ വിശ്വാസികളായി പിന്നീട് മാറി.
തുടർന്നുള്ള കാലഘട്ടത്തിൽ വലിയ സമ്പന്നരെല്ലാം പുതിയ റോൾസ് റോയ്‌സ് കാറുകൾ ഓഷോയ്ക്ക് സംഭാവനകളായും സമ്മാനങ്ങളായും വാഗ്ദാനം ചെയ്യുമായിരുന്നു. അങ്ങനെ അതിവേഗം തന്റെ വാഹന ശേഖരവും വളർത്തിയെടുക്കാൻ ഓഷോയ്ക്ക് സാധിച്ചു. വാഹനങ്ങളുടെ മെയിന്റനെൻസിനായി റോൾസ് റോയ്‌സ് എഞ്ചിനീയർമാർ രജനീഷ്പുരം സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവുണ്ടെന്ന ചൊല്ല് പോലെ, 1985-ൽ ഓഷോയുടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. ജൈവ ഭീകരവാദ ഗൂഢാലോചനകളിൽ പങ്കുണ്ടാകാം, തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ നടത്താം, ആസൂത്രിത കൊലപാതകങ്ങൾ നടത്താം തുടങ്ങിയ ആരോപണങ്ങൾ കാരണം യുഎസ് സർക്കാർ ഓഷോയെ ഇന്ത്യയിലേക്ക് നാടുകടത്തി.
ഒടുവിൽ അദ്ദേഹം മഹാരാഷ്ട്രയിലെ പൂനെയിൽ സ്ഥിരതാമസമാക്കി. ഓഷോയും അദ്ദേഹത്തിന്റെ സമൂഹവും അപ്പോഴേക്കും വലിയ സമ്പത്ത് ശേഖരിച്ചിരുന്നു. ആഡംബര വസ്തുക്കൾ മുതൽ റോൾസ് റോയ്‌സ് കാറുകളും സ്വകാര്യ ജെറ്റുകളും വരെയുള്ള സ്വത്തുക്കളായിരുന്നു ആത്മീയഗുരുവിന്റെ അമേരിക്കയിലെ ആസ്‌തിയായി കണക്കാക്കപ്പെട്ടിരുന്നത്. താമസിയാതെ, ഇവയെല്ലാം ലിക്വിഡേറ്റ് ചെയ്യുകയും സാമ്രാജ്യം പൊളിച്ചുമാറ്റുകയും ചെയ്തു.
എന്നാൽ ചിലർ റിപ്പോർട്ടുകൾ പ്രകാരം ഓഷോ തന്റെ 8 റോൾസ് റോയ്‌സ് കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നുവെന്നാണ്. ബാക്കിയുള്ള 85 റോൾസ് റോയ്‌സുകൾക്ക് ബോബ് റോത്‌ലിസ്‌ബെർഗർ എന്ന ടെക്‌സൻ സ്വദേശി അവ 7 മില്യൺ യുഎസ് ഡോളറിന് വാങ്ങിക്കുകയായിരുന്നു. ഓഷോ ഇന്ത്യയിലെത്തിച്ച ചില കാറുകളിൽ പലതും ഇപ്പോൾ അദ്ദേഹത്തിന്റെ അനുയായികളുടെ പക്കലുണ്ട്.


Click it and Unblock the Notifications








