മൊതലാളിയാണ് മൊതലാളി! ആദ്യത്തെ ജോലിക്കാരന് 'ബെൻസ്' സമ്മാനിച്ച് കേരളത്തിലെ ഐടി കമ്പനി
ജീവനക്കാർക്ക് കാർ സമ്മാനിച്ച് പല ഐടി കമ്പനികളും വാർത്തകളിൽ ഇടംപിടിക്കുന്ന ട്രെൻഡാണ് കഴിഞ്ഞ കുറച്ചുനാളുകളായി നാം കണ്ടുവരുന്നത്. അർഹതക്കുള്ള അംഗീകാരം തൊഴിലടങ്ങളൽ നിന്നും ലഭിക്കുന്നത് എന്നും സന്തോഷം തരുന്ന കാര്യമല്ലേ... പ്രത്യേകിച്ച് കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്ന ഇക്കാലത്ത്.
ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത് അവരുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നുകൂടിയാണ്. മാന്ദ്യത്തിന്റെ ഭീതിയിൽ വമ്പൻ ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്ന വേളയിൽ ചെന്നൈ ആസ്ഥാനമായുള്ള ഒരു ഐടി സ്ഥാപനം തങ്ങളുടെ ഏറ്റവും പഴയ ജീവനക്കാരന് ഒരു പുതിയ മെർസിഡീസ് ബെൻസ് സി-ക്ലാസ് സമ്മാനിച്ചിരിക്കുകയാണ്. അതും നമ്മുടെ കേരളത്തിൽ കൂടിയാണെന്നത് അറിയുമ്പോൾ സംഭവം കൂടുതൽ കളറാവും.

കൊരട്ടി ഇൻഫോപാർക്കിലെ ആഗോള ഐടി സൊല്യൂഷൻ പ്രൊവൈഡറായ വെബ്‌ബാൻഡ്‌ക്രാഫ്റ്റ്‌സാണ് കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്‌ത വ്യക്തിക്ക് ഒരു മെർസിഡീസ് ബെൻസ് സി-ക്ലാസ് സമ്മാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനം തിരിച്ചറിയാനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമാണിതെന്ന് പുത്തൻ കാർ സമ്മാനിച്ചുകൊണ്ട് കമ്പനി പറഞ്ഞു. വെബ്‌ബാൻഡ്‌ക്രാഫ്റ്റ്‌സിൻ്റെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിയാണ് ലക്ഷ്വറി കാറിന് അർഹമായത്.
കമ്പനിയിലെ ആദ്യത്തെ ജീവനക്കാരനായി 2012-ലാണ് ക്ലിന്റ് ആൻ്റണി വെബ്‌ബാൻഡ്‌ക്രാഫ്റ്റ്‌സിൽ ജോലിയാരംഭിക്കുന്നത്. ക്ലിന്റ് തുടക്കം മുതൽ തങ്ങളോടൊപ്പമുണ്ടെന്നും ബ്രാൻഡിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതുമായ വ്യക്തിയുമാണ് ഇദ്ദേഹമെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അബിൻ ജോസ് ടോം പറഞ്ഞു. ലക്ഷ്വറി സെഡാന്റെ ഏത് വേരിയന്റാണ് ജീവനക്കാരന് നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സി-ക്ലാസ് വേരിയന്റിന് 71 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 78 ലക്ഷം രൂപയും ചെലവഴിക്കേണ്ടി വരും.

കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിക്കുന്നത് അടുത്ത കാലത്തായി ഇന്ത്യയിൽ കണ്ടുവരുന്ന സ്ഥിരം കാഴ്ച്ചയാണിപ്പോൾ. കമ്പനിയായ ഐഡിയസ്2ഐടി അവരുടെ 100 ജീവനക്കാർക്ക് പുതിയ കാറുകളും മോട്ടോർസൈക്കിളുകളും സമ്മാനിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ദിവസമാകട്ടെ അഹമ്മദാബാദിൽ നിന്നുള്ള ഐടി അധിഷ്‌ഠിത കമ്പനിയായ ത്രിധ്യ ടെക് അതിന്റെ പ്രവർത്തനത്തിന്റെ അഞ്ച് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്റെ പാരിതോഷികമായി പതിമൂന്ന് ജീവനക്കാർക്ക് പുതിയ കാറുകളാണ് നൽകിയത്.
ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു ഐടി കമ്പനിയായ കിസ്ഫ്ലോ ഇൻക് തങ്ങളുടെ വിശ്വസ്തരായ ജീവനക്കാർക്ക് അഞ്ച് ബിഎംഡബ്ല്യു 5-സീരീസ് കാറുകൾ സമ്മാനിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മെർസിഡീസ് ബെൻസ് സി-ക്ലാസിന്റെ കാര്യത്തിലേക്ക് മടങ്ങിയെത്തിയാൽ ഒരു ജർമൻ ലക്ഷ്വറി കാറിൽ ലഭിക്കുന്ന എല്ലാ കിടിലൻ ഫീച്ചറുകളും സൗകര്യങ്ങളും ഇതിലും കാണാനാവും.

ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം കുറവായതിനാൽ, ഇന്റീരിയറിന് ലംബമായി സ്ഥിതി ചെയ്യുന്ന 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സെക്കൻഡ്-ജെൻ MBUX, ഇൻ-കാർ കണക്റ്റീവ് ടെക്, വോയ്‌സ് അസിസ്റ്റൻസ്, പുതിയ എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ടച്ച് സെൻസിറ്റീവ് പാഡുകൾ, ഡ്യുവൽ-പേൻ സൺറൂഫ്, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയയെല്ലാം മെർസിഡീസ് സി-ക്ലാസിന്റെ പ്രത്യേകതകളാണ്. C200, C220d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്.
അതിൽ ബേസ് C200 പതിപ്പിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 204 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ C200d വേരിയൻ്റിൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 200 bhp പവറിൽ 440 Nm torque ആണ് ഈ മോഡൽ നൽകുന്നത്. അതേസമയം C300d പതിപ്പ് അതേ എഞ്ചിനിൽ നിന്ന് 265 bhp, 550 Nm torque വരെ നൽകാനും ട്യൂൺ ചെയ്‌തിട്ടുണ്ട്.
മൂന്ന് എഞ്ചിനുകളും സ്റ്റാൻഡേർഡായി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൈൽഡ്-ഹൈബ്രിഡ് 48-വോൾട്ട് സാങ്കേതികവിദ്യയും സി-ക്ലാസ് ഉപയോഗിക്കുന്നുണ്ട്. C200 വേരിയന്റിന് 16.9 കി.മീ. ഇന്ധനക്ഷമതയുണ്ട്. അതേസമയം C200 പതിപ്പ് 23 കി.മീ. മൈലേജും നൽകും. C200, C220d എന്നിവയ്ക്ക് 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.


Click it and Unblock the Notifications








