കണ്ണൂരിൽ നിന്നും ഖത്തറിലേക്ക്, അതും ഇന്നോവയിൽ, പൂവണിഞ്ഞ് അതിരുകളില്ലാത്ത ഫുട്ബോൾ പ്രണയം
ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് കാണാൻ നിരവധി മലയാളികളാണ് എത്തുന്നത്. ശരിക്കും പറഞ്ഞാൽ ലോക ടൂർണമെന്റ് നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്ന പോലൊരു ഫീലാണ് അല്ലേ... ടൊയോട്ട ഇന്നോവയിൽ 30 ദിവസത്തോളം യാത്ര ചെയ്ത ശേഷം ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തിയിരിക്കുകയാണ് കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബം.
അബ്ദുള്ള ഇബ്‌നു അഷ്‌റഫും മാതാപിതാക്കളും ബന്ധുവായ മുഹമ്മദ് ഫറസും അടങ്ങുന്ന കുടുംബമാണ് വേറിട്ട രീതിയിൽ കളികാണാൻ ഖത്തറിലെത്തുന്നത്. ഒക്ടോബർ 30-ന് കേരളത്തിലെ കണ്ണൂരിൽ യാത്ര ആരംഭിച്ചു. കഴിഞ്ഞ മാസം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) എത്തിയ ഈ കുടുംബം ഇപ്പോൾ എമിറേറ്റ്‌സിൽ ഉടനീളം യാത്ര ചെയ്യുകയാണിപ്പോൾ. 2022-ൽ ഖത്തറിൽ ലോകകപ്പ് നടക്കുന്നുവെന്ന് കേട്ടപ്പോൾ അത് നേരിട്ട് കാണണമെന്ന് തീരുമാനിച്ചയാളാണ് താൻ എന്ന് അബ്ദുള്ളയുടെ പിതാവ് കെവിടി അഷ്റഫ് പറയുന്നു.

കണ്ണൂരിലെ തളിപ്പറമ്പ മുതൽ ഖത്തർ വേൾഡ് കപ്പ് വരെ റോഡ് മാർഗമുള്ള ഈ യാത്രക്ക് സോഷ്യൽ മീഡിയയിലും വളരെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ജോലി തിരക്കുകൾ മാറ്റിവെച്ച് കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ച് ചെലവിടാൻ കിട്ടുന്ന സമയം കൂടിയായി ഇവർ കാണുന്നു. നേരത്തെ പ്ലാൻ ചെയ്തതുപോലെ ഒരു വിമാനം പിടിച്ചിരുന്നെങ്കിൽ ഖത്തറിലെത്തുന്നത് വളരെ ലളിതമാകുമായിരുന്നു. എന്നാൽ അഷ്‌റഫിന് ലോക ടൂർണമെന്റ് കാണാൻ വലിയ പദ്ധതികളാണുണ്ടായിരുന്നത്.
അച്ഛൻ റോഡ് മാർഗം ഖത്തറിലേക്ക് പോകുന്നതിനെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതു തന്നെയെന്ന് മകൻ അബ്ദുള്ള പറയുന്നു. "ആദ്യം, ഞാൻ അവനെ കാര്യമായി എടുത്തില്ല, പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതിനാൽ, അടുത്ത രണ്ടാഴ്ച്ച ഞാൻ ഗവേഷണം നടത്തി ആവശ്യമായ എല്ലാ അനുമതികളും നേടി. റോഡ് മാർഗം ഖത്തറിലെത്തുന്നത് തീർത്തും അസാധ്യമല്ലെങ്കിലും അത്യന്തം ദുഷ്‌കരമാണെന്ന് ലോക ഭൂപടത്തിലേക്ക് ഒന്നു നോക്കിയാൽ മനസിലാകും. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി കടക്കുക പോലും ബുദ്ധിമുട്ടാണ്.
പാകിസ്ഥാന് പെർമിറ്റ് ലഭിക്കുന്നത് ഒരു പ്രശ്‌നമാകുമെന്ന് പെട്ടെന്നുതന്നെ തെളിഞ്ഞു. അതിനാൽ ഞങ്ങൾ മുംബൈയിലേക്ക് പോകാനും കാർ യുഎഇയിലെ ജബൽ അലിയിലേക്ക് കയറ്റി അയക്കാനും തീരുമാനിച്ചുവെന്നും അഷ്‌റഫ് പറയുന്നു. അതിനുശേഷം, കുടുംബം ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്‌തു. അതുകൂടാതെ ജബൽ ജെയ്‌സ്, ബുർജ് ഖലീഫ തുടങ്ങിയ ലോക അത്ഭുതങ്ങളും ഈ യാത്രയിൽ കണ്ടുമടങ്ങി. ജർമ്മനിയും കോസ്റ്ററിക്കയുമായുമുള്ള നിർണായക ഫുട്ബോൾ മത്സരം കാണാനും ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ കാണാനും ഇവർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ടൊയോട്ട ഇന്നോവ അതിന്റെ ശക്തമായ ഡീസൽ എഞ്ചിൻ, സുഖപ്രദമായ സീറ്റുകൾ, മാന്യമായ റൈഡ് നിലവാരം എന്നിവ കാരണം ദൈർഘ്യമേറിയ റോഡ് ട്രിപ്പുകൾക്കായി എല്ലായ്‌പ്പോഴും പലരും തെരഞ്ഞെടുക്കുന്ന വാഹനമാണ്. ഖത്തറിലേക്ക് റോഡ് മാർഗം യാത്ര തിരിച്ച കണ്ണൂരിലെ കുടംബവും ഒന്നാം തലമുറ ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്നോവയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ഡിആർഎല്ലുകളോട് കൂടിയ പുതിയ സെറ്റ് ആഫ്റ്റർ മാർക്കറ്റ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ആഫ്റ്റർ മാർക്കറ്റ് ടെയിൽലൈറ്റുകൾ, എന്നിവ ഉപയോഗിച്ച് ഇത് അടുത്തിടെ നവീകരിക്കുകയും ചെയ്‌തു.
ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഇന്നോവയിൽ യാത്രയെ പ്രതിനിധീകരിക്കുന്ന ഖത്തറിന്റെ ഫ്ലാഗും റാപ്പ് ചെയ്‌തിട്ടുണ്ട്. ഈ വലിയ യാത്രയ്ക്ക് മുന്നോടിയായി എല്ലാ യന്ത്രസാമഗ്രികളും പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികളും വാഹനത്തിന് ചെയ്യുകയും ചെയ്തുവെന്ന് ഫറാസ് വ്യക്തമാക്കി. ഈ റോഡ് ട്രിപ്പ് കുടുംബത്തിന് ഒരു നല്ല അനുഭവമാണ്. "ഞങ്ങൾ മുഴുവൻ സമയവും സംസാരിച്ചും കളിയാക്കലും പരസ്പരം സഹവാസം ആസ്വദിക്കുകയും ചെയ്തു. പരസ്പരം സംസാരിക്കുന്ന തിരക്കിലായതിനാൽ ചിലപ്പോൾ സംഗീതം ആസ്വദിക്കാൻ വരെ മറക്കുന്നുവെന്നും അഷ്‌റഫ് പറയുന്നു.
ഇത്രയടുത്ത് ലോകകപ്പ് കാണാന്‍ അവസരം ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികൾ. പലരും ഖത്തർ അടക്കമുള്ള അറേബ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുമായതിനാൽ അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എളുപ്പത്തിൽ ഫിഫ ഫുട്ബോൾ ലോകകപ്പ് അടുത്തു കാണാൻ അവസരം ലഭിച്ചു കഴിഞ്ഞു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണാൻ ഥാറിൽ പുറപ്പെട്ട മാഹി സ്വദേശിയായ ട്രാവൽ വ്ളോഗർ നാജി നൗഷിയും മഹീന്ദ്ര ഥാറിൽ ഖത്തറിലെത്തിയ വാർത്തയും ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.


Click it and Unblock the Notifications








