കൊവിഡ്-19; സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച് കർണാടക പൊലീസ്
ലോക്ക്ഡൗൺ കാലയളവിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നത് പൂർണമായും വിലക്കി കർണാടക പൊലീസ്. ഏപ്രിൽ 14 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് കർണാടക പൊലീസ് കമ്മീഷണർ പുറത്തുവിട്ടത്.

ഏപ്രില്‍ ഫൂളല്ല, ഇരുചക്ര, നാല്‌ചക്ര വാഹനങ്ങള്‍ ഏപ്രില്‍ 14 വരെ പുറത്തിറക്കുന്നത് നിരോധിക്കുകയാണ്. നിരോധനം ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നായിരുന്നു കര്‍ണാടക ഡിജിപിയുടെ ട്വീറ്റ്. ഏപ്രിൽ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.

അവശ്യ സാധനങ്ങൾ വാങ്ങാനായി അടുത്തുള്ള കടകളിലേക്ക് നടന്നുപോകണമെന്നും സംസ്ഥാന പൊലീസ് അറിയിച്ചു. കൂടാതെ പിടിച്ചെടുത്ത എല്ലാ സ്വകാര്യ വാഹനങ്ങളും ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-ന് മാത്രമേ ഉടമകൾക്ക് കൈമാറുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 6000 വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്ന് കർണാടക പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പ്രത്യേക ട്വീറ്റിൽ വ്യക്തമാക്കി. 5000 ബൈക്കുകളും സ്‌കൂട്ടറുകളും 200-ഓളം ത്രീ വീലറുകളും 250-ഓളം കാറുകളും ബാംഗ്ലൂർ സിറ്റി പൊലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് 2020 മാർച്ച് 24 മുതൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിന്റെ ഭാഗമായി അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്.

പലചരക്ക്, ആശുപത്രികൾ, പൊലീസ്, ഭക്ഷ്യ വിതരണം, ആംബുലൻസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമേ റോഡുകളിൽ കർണാടകം ഇപ്പോൾ അനുവദിക്കുന്നുള്ളൂ. മിക്ക വാഹന നിർമാതാക്കളും രാജ്യത്തുടനീളം പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. കമ്പനികൾ ഇപ്പോൾ മെഡിക്കൽ ഉപകരണങ്ങളുടെയും സഹായങ്ങളുടെയും ഉത്‌പാദനത്തിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്.

പല വാഹന നിർമാതാക്കളും വലിയ അളവിൽ സംഭാവനകളും ദുരിതാശ്വാസ പാക്കേജുകളും സംഭാവന ചെയ്തിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആശുപത്രികൾ നവീകരിക്കുന്നതിനും കൊവിഡ്-19 രോഗികൾക്ക് താൽക്കാലിക ഘടനകൾ സ്ഥാപിക്കുന്നതിനും ഇവ ഉപയോഗിക്കും.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധവും പോരാട്ടവും രാജ്യമെങ്ങും വളരെ സജീവമായി നടന്നു വരികയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി ക്രമീകരണങ്ങളും പിന്തുണയുമാണ് ഈ പോരാട്ടത്തിന് നൽകി വരുന്നത്. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് 40 കൊവിഡ് പട്രോൾ മോട്ടോർസൈക്കിളുകൾ വിന്യസിച്ചിട്ടുണ്ട്.

ഇത് തെക്കൻ ഡൽഹിയിൽ നിരീക്ഷണത്തിനായി ഉപയോഗിക്കും. എല്ലാ പൊലീസ് സ്റ്റേഷൻ പരിസരത്തും അതിർത്തി പിക്കറ്റുകൾ, റോഡുകൾ, നഗരത്തിനുള്ളിലെ തെരുവുകൾ എന്നിവിടങ്ങളിൽ ഈ ബൈക്കുകൾ കർശന പരിശോധന നടത്തും.


Click it and Unblock the Notifications