ഇരുപത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഏറ്റവും കൂടുതലുള്ളത് കർണാടകയിൽ; കേരളം നാലാമത്
കാലാവധി എത്തുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാനുതുകുന്ന സമഗ്ര സ്‌ക്രാപ്പിംഗ് നയം കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാനാണ് സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ചത്.

സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിനുശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷവും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുന്ന തീരുമാനമാണിത്. ഇപ്പോൾ ഇരുപത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഏറ്റവും കൂടുതലുള്ളത് കർണാടകയിലും ഡൽഹിയിലുമാണ്.

പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേയുടെ അഭിപ്രായത്തിൽ ഇരു സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരത്തിലുള്ള 75 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ്. വെള്ളിയാഴ്ച്ച പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടാണ് 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടിക മന്ത്രി പങ്കുവെച്ചത്.

നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഏകദേശം 2.15 കോടി വാഹനങ്ങൾ അവരുടെ നിർദ്ദിഷ്‌ട ജീവിത ചക്രം പൂർത്തിയാക്കിയതായാണ് കണക്കുകൾ. പട്ടിക പ്രകാരം 20 വർഷത്തിലധികം പഴക്കമുള്ള 39.48 ലക്ഷം വാഹനങ്ങളാണ് കർണാടകയിൽ ഉള്ളത്.

അതേസമയം ഡൽഹിയിൽ അത്തരം 36.14 ലക്ഷം വാഹനങ്ങളുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. 20 വർഷത്തിലധികം പഴക്കമുള്ള 26.20 ലക്ഷം വാഹനങ്ങളുമായി ഉത്തർപ്രദേശ് പട്ടികയിൽ മൂന്നാമതാണ്.

ഈ മൂന്ന് സംസ്ഥാനങ്ങൾക്ക് പുറമെ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 20.67 ലക്ഷം വാഹനങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിലുള്ളത്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇത് 15.99 ലക്ഷവും പഞ്ചാബിൽ 15.32 ലക്ഷം വാഹനങ്ങളുമാണ് ഇപ്പോഴും നിരത്തുകളിൽ ഓടുന്നത്.

ആന്ധ്ര, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ സംസ്ഥാനങ്ങൾ കേന്ദ്രീകൃത വാഹൻ 4 പോർട്ടലിൽ ഇല്ലാത്തതിനാലാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ഡൽഹിയിലെ നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിനായി പഴയ വാഹനങ്ങൾ ക്രാക്ക് ഡൗൺ ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചതിനാൽ ഈ റിപ്പോർട്ടും വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് 10 വർഷത്തിലധികം പഴക്കമുള്ള രജിസ്റ്റർ ചെയ്ത ഡീസൽ വാഹനവും 15 വർഷത്തിലധികം പഴക്കമുള്ള ഏതെങ്കിലും പെട്രോൾ വാഹനവും ഡൽഹി-എൻസിആർ മേഖലയിൽ നിരോധിച്ച് സുപ്രീം കോടതി വിധി വന്നിരുന്നു.

അന്തരീക്ഷ മലിനീകരണം നിയന്ത്രണം വിട്ടതോടെ ഗതാഗത മന്ത്രാലയം സ്‌ക്രാപ്പിംഗ് നയത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തി വന്നതിന്റെ ഫലമായാണ് സ്ക്രാപ്പിംഗ് നയത്തിന് കരട് തയാറാക്കിയത്. ഇതുവഴി വാഹന മലിനീകരണവും എണ്ണ ഇറക്കുമതി ചെലവുകൾ കുറയ്ക്കാനും സർക്കാരിന് സാധിക്കും.


Click it and Unblock the Notifications








