15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയെന്ന് കേരള സർക്കാർ, ഇവികൾക്കും വില കൂടും
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം അവസാനിക്കുമ്പോൾ വണ്ടിഭ്രാന്തൻമാരെ നിരാശപ്പെടുത്തുന്ന തീരുമാനങ്ങളാണ് പുറത്തുവരുന്നത്. വാഹനങ്ങളുടെ വില അനുസരിച്ച് ഇവികളുടെ നികുതിയിൽ മാറ്റം വരുത്തുന്നത് ഉൾപ്പടെ വാഹന മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചാണ് ജനം കാത്തിരുന്നതെങ്കിലും വാഹന ഉടമകൾക്ക് സന്തോഷിക്കാനാവുന്ന കാര്യങ്ങളൊന്നും ഇത്തവണയുണ്ടായില്ല. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.
സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് സുപ്രധാനമായ ചില തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8 ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വണ്ടി വിലയുടെ 10 ശതമാനം നികുതിയും ഇനി മുതൽ ഈടാക്കും. കേന്ദ്ര ബജറ്റിൽ ഇവികൾക്ക് വില കുറയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ വക പുതിയ നീക്കം.

ഇവികൾക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്നതാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സ് കൂട്ടാനുള്ള തീരുമാനം വൈദ്യുതി കാറുകളിലേക്ക് ചേക്കേറാനിരുന്നവർക്ക് നിരാശ സമ്മാനിക്കും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത് സാധാരണക്കാരന് തിരിച്ചടിയാവും.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോൺട്രാക്ട് ഗാരേജ് വാഹനങ്ങളിൽ യാത്രാ സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവിശ്യമാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള ഇത്തരം വണ്ടികളുടെ ത്രൈമാസ നികുതി കുറയ്ക്കും. സീറ്റുകളുടെ എണ്ണം 6 മുതല്‍ 12 വരെയാണെങ്കില്‍ നിലവിലുള്ള ത്രൈമാസ നികുതി നിരക്ക് ഓര്‍ഡിനറി സീറ്റിന് 280 രൂപ, പുഷ്ബാക്ക് സീറ്റിന് 450 രൂപ, സ്ലീപ്പര്‍ സീറ്റിന് 900 രൂപ എന്നിങ്ങനെയായിരുന്നു.

ഇത് ഏകീകരിച്ചാണ് ഓരോ സീറ്റിനും 350 രൂപയാക്കി മാറ്റിയിരിക്കുന്നത്. അതേസമയം കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 13 മുതല്‍ 20 വരെ ആണെങ്കില്‍ ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കിയപ്പോൾ ഇരുപതിൽ അധികമുള്ള വാഹനങ്ങളുടെ നിലവിലെ ത്രൈമാസ നിരക്ക് ഏകീകരിച്ച് ഓരോ യാത്രക്കാരനും 900 രൂപയാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്.
15 വർഷം കഴിഞ്ഞ വണ്ടികളുടെ നികുതി വർധിപ്പിക്കുന്ന തീരുമാനം എന്തായാലും വരും ദിവസങ്ങളിൽ ചർച്ചയാവുമെന്നതിൽ സംശയമൊന്നും വേണ്ട. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്നും പണക്കാരും മന്ത്രിമാരുമൊക്കെ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങിക്കൊണ്ടിരിക്കുമെന്നും, ഈ നികുതി വർധന ബാധിക്കുന്നത് സാധാരണക്കാരെയാണെന്നുമുള്ള ചർച്ചകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ കത്തിത്തുടങ്ങിയിട്ടുണ്ട്.

ഇത് തീർത്തും സാധാരണപ്പെട്ടവരെ ചൂഷണം ചെയ്ത് പിഴിഞ്ഞ് നികുതിപ്പിരിക്കുന്നതിനെ വേണ്ടി ഉണ്ടാക്കിയ ബജറ്റ് പോലെ ഇരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മറ്റൊരു കമന്റ്. എങ്ങനെയെങ്കിലും പഴയ കാർ വാങ്ങി സ്വപ്‌നം സാക്ഷാത്ക്കരിക്കാമെന്ന് വിചാരിച്ചിരുന്നവർക്കും ഈ ബജറ്റ് പണികൊടുത്തുവെന്ന് വേണം കരുതാൻ. ഇതിനെ സംബന്ധിച്ച പ്രഖ്യാപനം സർക്കാർ പുനപരിശോധിക്കുമോയെന്ന് കണ്ടറിയണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








