വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്തിൽ സംസാരിച്ചാലും ഇനി പിടിവീഴും; പുതിയ തീരുമാനവുമായി കേരളം
ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്നത് ചിലരുടെ വിനോദമാണ്. എന്നാൽ ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും ഔദ്യോഗിക നിയമം ബ്ലൂടൂത്തിനെക്കുറിച്ചോ ഹാൻഡ്‌സ്ഫ്രീ ഉപകരണങ്ങളെക്കുറിച്ചോ ഒന്നും പരാമർശിക്കാത്തതിനാൽ ഇത്തരം ദുരുപയോഗങ്ങളും വർധിക്കുന്നുണ്ട്.

ഈ പ്രവണതയ്ക്കും കൂച്ചുവിലങ്ങിടുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാൽ പണി കിട്ടുമെന്ന് സാരം. സംസ്ഥാനത്ത് അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക് പൊലീസ് തയാറെടുക്കുന്നത്.

ഇന്നുവരെ വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നുള്ളൂ. എന്നാൽ ഇനി ബ്ലൂടൂത്ത‍് സംഭാഷണങ്ങളും അരുതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ലൈസൻസ് വരെ റദ്ദാക്കാനുള്ള നടപടികളാണ് ഇനി മുതൽ പൊലീസ് സ്വീകരിക്കുക.

ഇത്തരത്തിൽ നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ബ്ലൂടൂത്ത് മാത്രമല്ല, ഏത് തരം ഹാൻഡ്‌സ് ഫ്രീ സംവിധാനങ്ങളും വാഹനമോടിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് പറഞ്ഞുവരുന്നത്. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നതും അപകടങ്ങൾക്ക് കാരണമാവുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് പരിശോധിക്കാം. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കാനും നീക്കമുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസുകാർക്ക് ഔദ്യോഗികമായി പിഴ ചുമത്താനും നടപടിയെടുക്കാനും കഴിയുമെങ്കിലും യഥാർഥ ജീവിതത്തിൽ അത് നടപ്പിലാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

മിക്കവാറും എല്ലാ ആധുനിക കാറുകൾക്കും ബ്ലൂടൂത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി ലഭിക്കുന്നതിനാൽ ഡ്രൈവിംഗ് സമയത്ത് ആരെങ്കിലും ഫോണിൽ സംസാരിക്കുന്നത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

കൊവിഡ് സാഹചര്യത്തിൽ പരിശോധനകൾ പ്രായോഗികമല്ലാത്തതിനാലാണ് വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കാൻ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ ആളുകൾ വീടുകളിൽ നിന്ന് കൂട്ടമായി പുറത്തിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനാലാണ് 2019-ൽ അറിയിപ്പ് ലഭിച്ച നിയമം മോട്ടോർവാഹന വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങളിൽ സംസാരിക്കുന്നത് എംവി ആക്റ്റ് 2019 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 21 (25) ഉദ്ധരിച്ച് കേരള ഹൈക്കോടതി പോലും ഇതേക്കുറിച്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്.

വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിച്ചു എന്ന കാരണം കൊണ്ട് ഒരാൾക്കുമേൽ കേസെടുക്കാൻ പൊലീസിന് സാധിക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരം പ്രവർത്തികൾക്കായി നിയമത്തിലെ 118 (E) വകുപ്പാണ് പൊലീസ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications