മോഹൻലാലോ പൃഥ്വിരാജോ അല്ല, കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ സ്വന്തമാക്കിയത് 45.99 ലക്ഷത്തിന്
മൊബൈൽ നമ്പരിനായാലും കാറിലേയോ ബൈക്കിലേയോ നമ്പറുകളായാലും ഫാൻസി നമ്പറുകൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം മലയാളികളും. പുത്തൻ വണ്ടി വാങ്ങിയാൽ അതിനൊരു ഫാൻസി നമ്പർ വേണമെന്ന് തോന്നിയേക്കാമെങ്കിലും ഇതിനായി മുടക്കാൻ പണമില്ലാത്തതുകൊണ്ട് കിട്ടുന്ന നമ്പരുമായി മടങ്ങുന്നവരാണ് നമ്മൾ. എന്നാൽ എത്ര കാശ് പൊടിച്ചിട്ടായാലും ഇഷ്‌ട നമ്പർ അല്ലെങ്കിൽ ഭാഗ്യ നമ്പർ വാങ്ങാൻ തുനിഞ്ഞിറങ്ങുന്നവരുമുണ്ട്. വലിയ ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളുമാണ് ഫാൻസി നമ്പർ പ്ലേറ്റിന്റെ പിന്നാലെ പായുന്ന പ്രമുഖർ. 369 എന്ന അക്കത്തിനായി മമ്മൂട്ടിയും ദുൽഖർ സൽമാനുമൊക്കെ മത്സരത്തിനിറങ്ങുന്നത് പതിവ് കാഴ്ച്ചയാണ്.
ഇപ്പോഴിതാ കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ കൊച്ചിയിലേക്ക് എത്തിയിരിക്കുകയാണ്. അതും വാശിയേറിയ ലേലത്തിനൊടുവിലാണ് KL 07 DG 0007 എന്ന എറണാകുളം ആർടി ഓഫിസിന് കീഴിൽ വരുന്ന ഈ ഫാൻസി നമ്പർ 45.99 ലക്ഷത്തിന് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL 07 DG 0007 സ്വന്തമാക്കുകയും ചെയ്‌തു.

സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. അവരുടെ ഏറ്റവും പുതിയ ലംബോർഗിനി ഉറൂസ് എസ്‌യുവിക്ക് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി നമ്പർ ലേലത്തിൽ വിളിച്ചെടുത്തിരിക്കുന്നത്. 25000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്ന ഈ നമ്പർ സ്വന്തമാക്കാൻ അഞ്ച് പേരാണ് മുന്നോട്ട് വന്നത്. അങ്ങേയറ്റം വാശിയേറിയ ലേലത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ കമ്പനി നമ്പർ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്പറിനെ മറികടന്നാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL 07 DG 0007 സ്വന്തമാക്കിയിരിക്കുന്നത്. 2019-ൽ തിരുവനന്തപുരം സ്വദേശിയായ കെഎസ് ബാലഗോപാൽ എന്ന വ്യക്തിയായിരുന്നു ഈ നമ്പർ തന്റെ പോർഷ 718 ബോക്സ്റ്റിനായി അന്ന് വിളിച്ചെടുത്തത്. എന്തായാലും ഈ റെക്കോർഡ് പഴങ്കഥയായി.

ഇതോടൊപ്പം തന്നെ KL 07 DG 0001 എന്ന ഫാൻസി നമ്പരും ലേലത്തിൽ 25 ലക്ഷം രൂപയ്ക്കെന്നാണ് സ്വകാര്യ വ്യക്തി വിളിച്ചെടുത്തിരിക്കുന്നത്. പിറവം സ്വദേശി തോംസൺ എന്നയാളാണെന്നാണ് ഈ നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലംബോർഗിനി ഉറൂസ് ഇനി KL 07 DG 0007 പകിട്ടിൽ നിരത്തിലൂടെ പായുന്നത് കാണാം.
S, പെർഫോമന്റേ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ലംബോർഗിനി ഉറൂസിന് കൊച്ചിയിൽ 4.22 കോടി രൂപയോളമാണ് വില വരുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഉറുസ് പെർഫോമന്റെ പോലെ തന്നെയുള്ള ഈ എഞ്ചിന് പരമാവധി 666 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വെറും 3.3 സെക്കൻഡിനുള്ളിൽ പെർഫോമന്റെ വേരിയന്റിന് 0-100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ കഴിയുമെങ്കിൽ മറുവശത്ത് ഉറൂസ് S ഈ വേഗത 3.5 സെക്കൻഡിലാണ് ഓടിയെത്തുക. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 2018-ൽ ലോഞ്ച് ചെയ്‌ത ഉറൂസ് സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ്.
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി, ബോളിവുഡ് റാപ്പർ ബാദ്ഷാ, നടൻ രൺവീർ സിംഗ്, കാർത്തിക് ആര്യൻ, ആകാശ് അംബാനി, എൻടിആർ ജൂനിയർ, രജനികാന്ത്, സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ എന്നിവരെല്ലാം രാജ്യത്ത് ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയിട്ടുള്ള പ്രമുഖരാണ്. മലയാള സിനിമയിൽ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ആഡംബര എസ്‌യുവി വാങ്ങിയിട്ടുള്ളവരാണ്.


Click it and Unblock the Notifications








