മുഖംരക്ഷിച്ച് ഇലക്‌ട്രിക് ബസുകൾ, സിറ്റിസർവീസ് ഹിറ്റാക്കി KSRTC; നേടിയെടുത്തത് 40 ലക്ഷം രൂപയുടെ ലാഭം
ഇലക്‌ട്രിക് വിപ്ലവം ടൂവീലർ, ഫോർവീലർ വിപണിയിൽ മാത്രമല്ല പ്രതിഫലിച്ചിരിക്കുന്നതെന്ന് നാം പലപ്പോഴും വിട്ടുപോവുന്നൊരു വസ്‌തുതയാണ്. പൊതുഗതാഗത സംവിധാനങ്ങൾക്കും ഇലക്‌ട്രിക് വാഹനങ്ങൾ നൽകിയ സംഭാവ വളരെ വലുതാണ്.

പ്രത്യേകിച്ച് കെഎസ്ആർടിസിക്ക്. അതിനുള്ള ഉത്തമ ഉദാഹരണമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക് എത്തിയത്. തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു സർവീസ് ആരംഭിച്ചത്.

ട്രാൻസ്‌പോർട്ട് യൂട്ടിലിറ്റി അനുസരിച്ച് 2021 നവംബർ 29 ന് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ആദ്യമായി ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കെഎസ്ആർടിസിക്ക് ഈ സർവീസിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ പ്രതിമാസ ലാഭം സമാഹരിക്കാനായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം തിരുവനന്തപുരം നഗരത്തിൽ ഈ വർഷം ഓഗസ്റ്റ് മുതലാണ് പുതിയ 25 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചെലവ് വരുന്നത്.

ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ഡീസൽ ചിലവ് ഇനത്തിൽ ലാഭിക്കാനായെന്നും കെഎസ്‌ആർടിസി പറയുന്നുണ്ട്.

നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. അങ്ങൻെ വരുമ്പോൾ വരുമാനം 35 രൂപ മാത്രമാകും. ഇലക്ട്രിക് ബസുകൾ പുതിയ കെഎസ്ആർടിസി-സ്വിഫ്റ്റ് പ്ലാറ്റ്ഫോമിന് കീഴിൽ വരുന്നതിനാൽ, ശമ്പളച്ചെലവ് കെഎസ്ആർടിസി ജീവനക്കാരേക്കാൾ 12 ലക്ഷം രൂപ കുറവാണ്.

സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ പ്രധാനമായും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, നഗരത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനാൽ സ്ഥിരം യാത്രക്കാരുണ്ടെന്നതിനാൽ വരുമാനത്തിന് ഇടിവൊന്നും ഉണ്ടാവാനും സാധ്യതയില്ല.

ഇതോടൊപ്പം തന്നെ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. തുടക്കത്തിൽ സിറ്റി സർക്കുലർ ബസുകളിൽ (ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (JNNURM ഡീസൽ ബസുകൾ) ദിവസേന 4,000 യാത്രക്കാർ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അത് 34,000 ആയി ഉയർന്നു. ഈ സാമ്പത്തിക കാലയളവിൽ 50,000 യാത്രക്കാരെ കൈവരിക്കാനാണ് കെഎസ്ആർടി ഇപ്പോൾ ലക്ഷ്യമിടുന്നത്.

അതോടൊപ്പം തന്നെ ഇലക്ട്രിക് ബസുകൾക്ക് രണ്ട് വർഷത്തെ വാറണ്ടി ഉള്ളതിനാൽ, ഓയിൽ ചേഞ്ചോ മറ്റ് ചിലവുകളോ ഇല്ല. ഇത് 25 ബസുകൾക്ക് പ്രതിമാസം 1.8 ലക്ഷം രൂപ ലാഭിക്കാൻ കോർപ്പറേഷനെ സഹായിക്കുന്നു. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുമ്പോൾ കോർപ്പറേഷന് ഏകദേശം 92.43 ലക്ഷം രൂപയാണ് ചിലവാകുന്നത്.

ഇപ്പോൾ ഇലക്‌ട്രിക് ബസുകളുടെ എണ്ണം ഘട്ടംഘട്ടമായി 50 ആക്കാനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. നവംബറിൽ അഞ്ച് ബസുകൾ കൂടി കെഎസ്ആർടിസിയിലേക്ക് എത്തും. ഇതോടെ ലാഭം ഇരട്ടയിക്കാനും നിലവിലെ സാഹചര്യത്തിൽ കോർപ്പറേഷന് സാധിക്കും.

നാല് ശതമാനം പലിശ നിരക്കിൽ കിഫ്ബിയിൽ നിന്നും വായ്പ എടുത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചിലവിൽ ഗണ്യമായ കുറവും ലഭിക്കുന്നു. വില കൂടുതലാണെങ്കിലും ഇ-ബസുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തന ചിലവിൽ ഉണ്ടാകുന്ന വൻ കുറവ് കോർപ്പറേഷന് ആശ്വാസമേകുന്ന കാര്യമാണ്.


Click it and Unblock the Notifications








