സെറ്റപ്പാവാൻ KSRTC, ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളും വരുന്നു...! ഒറ്റ ചാർജിൽ ഓടുക 120 കി.മീ.
ഇലക്ട്രിക് സിറ്റി സർക്കുലർ സർവീസ് പുറത്തിറക്കിയ കെഎസ്ആർടിസിയിലേക്ക് പുത്തൻ ഒരു അതിഥി കൂടിയെത്തുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങിയെന്നാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സ്ഥിരീകരണം. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെയും (SCTL) കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമായിരിക്കും ഇത്.
രണ്ട് ഇലക്ട്രിക് ബസാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. . ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നത്. എന്നാൽ കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് പുറത്തുവരുന്ന വിവരം. പൂർണമായും നിർമിച്ച നോൺ എസി ഓപ്പൺ റൂഫ്, ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ വാങ്ങാനൻ കെഎസ്ആർടിസി ടെൻഡർ നൽകിയിട്ടുണ്ട്. ഇലക്ട്രിക്കൽ പ്രവർത്തിപ്പിക്കാവുന്ന പിൻവലിക്കാവുന്ന മേൽക്കൂരയും ചാർജറും ഇതിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍നിന്നാണ് ബസ് വാങ്ങുന്നത്. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെ.എസ്.ആര്‍.ടി.സി. അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചു വര്‍ഷത്തെ മെയിന്റനെൻസ് ചെലവും കമ്പനിക്കാണെന്നതും കോർപ്പറേന് തലവേദയില്ലാത്ത കാര്യമാണ്. ഗതാഗതത്തിനു പുറമേ വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നതിനാൽ ഇതൊരു മികച്ച തീരുമാനം തന്നെയായിരിക്കും. വെണ്ടർ രണ്ട് ലക്ഷം കിലോമീറ്ററിന്റെ രണ്ട് വർഷത്തെ വാറണ്ടി നൽകും. വാറണ്ടി കാലഹരണപ്പെടുമ്പോൾ അഞ്ച് വർഷത്തേക്ക് വാർഷിക മെയിന്റനൻസ് കരാറും നൽകണം എന്നതാണ് വ്യവസ്ഥ.
ടെൻഡർ രേഖ പ്രകാരം ബസ് ഊർജ്ജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും യാത്രക്കാരുടെ ഗതാഗതത്തിന് സുരക്ഷിതവുമായിരിക്കും. നഗരത്തിൽ ബസുകൾ പ്രതിദിനം 180 കിലോമീറ്റർ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബിള്‍ ഡെക്കറിലെ നഗരക്കാഴ്ചയ്ക്ക് തിരക്കേറിയപ്പോഴാണ് കൂടുതല്‍ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടാവുന്നത്. 65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും.15.5 അടി ഉയരമുള്ള ബസിന് 32 അടി നീളമുണ്ട്.

നേരത്തെ തിരുവന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലുള്ള ഡബിള്‍ ഡെക്കര്‍ കൂടി നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാറിലായതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ ബസിന്റെ പാർട്‌സുകൾ കിട്ടാനില്ലാത്തത് വെല്ലുവിളിയാവുകയായിരുന്നു. മാത്രമല്ല സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മാണം ഉപേക്ഷിച്ചതോടെ മറ്റ് ഇനങ്ങള്‍ക്കായി ഫണ്ട് ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇപ്പോൾ നഗരയാത്രയ്ക്ക് ഇലക്ട്രിക് ബസ് വാങ്ങുന്നത്. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് ബ്രാൻഡിൽ നിന്നും കെഎസ്ആർടിസിയിലേക്ക് എത്തുന്നത്.
ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിന്റെ മറ്റ് സവിശേഷതകളിൽ ഓട്ടോമാറ്റിക് ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ ലക്ഷ്യസ്ഥാന അറിയിപ്പും എട്ട് ഭാഷകളിൽ ഡിസ്പ്ലേ സംവിധാനവും ഉണ്ടാവുമെന്നാണ് വിവരം. സിറ്റി സർക്കുലർ സർവീസിൽ കെഎസ്ആർടിസി അടുത്തിടെ 10 ഇലക്ട്രിക് ബസുകൾ കൂടി അവതരിപ്പിച്ചിരുന്നു. 2022 ഓഗസ്റ്റ് ഒന്നിനാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് സിറ്റി സർക്കുലർ സർവീസിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചത്. തുടർന്ന് വൻഹിറ്റായതോടെ വലിയ ലാഭവും കോർപ്പറേഷന് ഈ സർവീസ് നേടികൊടുത്തതും വാർത്തയായിരുന്നു.
ആദ്യഘട്ടത്തിൽ 25 ബസുകളാണ് ഏർപ്പെടുത്തിയത്. ഒരു കിലോമീറ്ററിന് ഡീസൽ ബസുകൾ ഓടിക്കാൻ സിറ്റി റൂട്ടുകളിൽ 37 രൂപയും ഇലക്ട്രിക് ബസുകൾക്ക് കിലോമീറ്ററിന് 23 രൂപയുമാണ് ചെലവ് വരുന്നത്. ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കി ആദ്യ രണ്ട് മാസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് പ്രതിമാസം 40 ലക്ഷം രൂപ ലാഭമുണ്ടാക്കാമായിരുന്നു. ഡീസൽ ചെലവുകൾക്കായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യഥാക്രമം 28 ലക്ഷം രൂപയും 32 ലക്ഷം രൂപയും ലാഭിക്കാനായി എന്നതാണ് ഹൈലൈറ്റ്.
ഇതുകൂടാതെ തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി സിറ്റി റൈഡ് ഈ വർഷം ഏപ്രിൽ 18-ന് ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചിരുന്നു. രണ്ട് നിലകളുള്ള ബസ് നിലവിൽ രാത്രി നഗര സവാരിയും (വൈകുന്നേരം 5 മുതൽ രാത്രി 10 വരെ) പകൽ സിറ്റി സവാരിയും (രാവിലെ 9 മുതൽ വൈകിട്ട് 4 വരെ) ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








