ആദ്യത്തെ പൂർണ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ലാൻഡ് റോവറും
ആദ്യത്തെ പൂർണ ബഹിരാകാശ വിമാനമായ വിർജിൻ ഗാലക്റ്റിക്കാണ് ഇന്ന് വാർത്തകളിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത്. വിര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവുമാണ് അത്യപൂർവ ദൗത്യത്തിലേക്ക് ഇന്ന് വിജയകരമായി പറന്നുയർന്നത്.

ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി ഈ യാത്ര മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹന ലോകത്തിനും ഈ യാത്രയിൽ പങ്കുണ്ട്. ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു എന്നതാണ് കൗതുകമുണർത്തുന്നത്.

യൂണിറ്റി 22 എന്ന ദൗത്യത്തിനായി റിച്ചാര്‍ഡ് ബ്രാന്‍സൺ എത്തിയത് റേഞ്ചർ റോവർ ആസ്ട്രോണട്ട് എന്ന വാഹനത്തിലായിരുന്നു. അതോടൊപ്പം നാല് മിഷൻ സ്‌പെഷ്യലിസ്റ്റുകളുമായും രണ്ട് പൈലറ്റുമാരുമായുമായി ബഹിരാകാശത്തേക്ക് പറന്നുയരാനായി വിമാനം വലിച്ചുകൊണ്ടു വന്നതും ഡിഫെൻഡർ എസ്‌യുവികളാണ്.

മാത്രമല്ല ബഹിരാകാശ വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗിന് ശേഷം ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവികളാണ് ബഹിരാകാശ വാഹനം തിരികെ കൊണ്ടുപോയതും.

മനുഷ്യരെ ബഹിരാകാശത്തേക്ക് പറത്തുന്ന ലോകത്തിലെ ആദ്യത്തെ സ്വകാര്യ കമ്പനിയ്ക്ക് ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ബഹിരാകാശ വാഹനങ്ങൾ കയറ്റുക, ഉപകരണങ്ങൾ വഹിക്കുക, റൺവേകൾ വൃത്തിയാക്കുക എന്നിവ ഉൾപ്പെടുന്ന വിർജിൻ ഗാലക്റ്റിക് ടീമിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമവുമായിരുന്നു ലാൻഡ് റോവറുകൾ.

ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ ബാൻഡ്‌ലയും സംഘത്തിലുണ്ടായിരുന്നത് ഇന്ത്യക്കും അഭിമാന നിമിഷമായിരുന്നു. വിർജിൻ ഗലാറ്റിക്സിന്റെ വൈസ് പ്രസിഡന്റാണ് ശിരിഷ. നാല് മിനിറ്റോളം ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ട് അനുഭവിച്ച സംഘം, ഭൂമിയുടെ ഗോളാകൃതിയും കണ്ടറിഞ്ഞാണ് ആറംഘസംഘം ഭൂമിയിൽ തിരിച്ചെത്തിയത്.

ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടെയും കോടാനുകോടി നക്ഷത്രങ്ങളുടെയും മനോഹാരിത ആസ്വദിക്കാനുള്ള നിരവധി പേരുടെ സ്വപ്നം സാധ്യമാക്കാനായി 2004-ല്‍ ആണ് റിച്ചാർഡ് ബ്രാൻസൺ വെര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപിച്ചത്.

അറുപത് രാജ്യങ്ങളിൽ നിന്നായി ഏകദേശം അറുന്നൂറോളം ആളുകളാണ് ബഹിരാകാശ യാത്രക്കായി ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിൽ ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും വരെ ഉൾപ്പെടുന്നുണ്ട്.

രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം ഡോളർ വരെയാണ് ബഹിരാകാശ വിമാനമായ വിർജിൻ ഗാലക്റ്റിൽ യാത്രചെയ്യാൻ ആവശ്യമായി വരുന്നത്. അതായത് ഏകദേശം 1.86 കോടി രൂപ.


Click it and Unblock the Notifications








