കുറ്റം മോഡിഫിക്കേഷൻ, ശിക്ഷ ആറുമാസം തടവ്; ഥാറിനെ അടിമുടിയൊന്നു പരിഷ്ക്കരിച്ചതാണ് സംഭവം
ഥാർ എടുത്താൽ അതൊന്നു മോഡിഫൈ ചെയ്യണം എന്നുള്ളത് പരമ്പരാഗതമായി കണ്ടുവരുന്നൊരു കാഴ്ച്ചയാണ്. രണ്ടാംതലമുറ മോഡൽ വന്നപ്പോഴും ഇതിനൊന്നും ഒരു കുറവുമുണ്ടായിട്ടില്ല. എന്നാൽ എസ്‌യുവി വാങ്ങി മോഡിഫൈ ചെയ്യാൻ ഒരുങ്ങുന്നവർ ഒന്നു കൂടി ഇനി ആലോചിച്ചോ.
കാരണം എന്താന്നല്ലേ, ഥാറിൽ നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതിന് 6 മാസത്തെ ജയിൽ ശിക്ഷ ലഭിച്ചിരിക്കുകയാണ് ജമ്മുകാശ്‌മീരിൽ നിന്നുള്ള ഉടമയ്ക്ക്. എസ്‌യുവിയിൽ സൈറൺ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ വരുത്തിയതിനാണ് ഉടമയെ ശ്രീനഗറിലെ ട്രാഫിക് കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.

മഹീന്ദ്ര ഥാറിലെ പരിഷ്‌ക്കരണങ്ങൾ 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ (എംവി ആക്‌ട്) സെക്ഷൻ 52 നേരിട്ട് ലംഘിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. കൂടാതെ ഥാറിലെ എല്ലാ പരിഷ്‌ക്കരണങ്ങളും മാറ്റാനും അത് സ്റ്റോക്ക് സ്റ്റേറ്റിലേക്ക് തിരികെ കൊണ്ടുവരാനും ശ്രീനഗറിലെ ആർടിഒയോട് കോടതി നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്. ആദിൽ ഫാറൂഖ് ഭട്ട് എന്ന വ്യക്തിയെയാണ് ഇത്തരത്തിലൊരു വിധിയിലൂടെ ശിക്ഷിച്ചിരിക്കുന്നത്.
നിയമം ലംഘിച്ച് വാഹനങ്ങൾ രൂപമാറ്റം വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാഫിക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (J&K) കോടതി ഉത്തരവിട്ടു. വരും ദിവസങ്ങളിൽ കശ്മീരിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് മോഡിഫൈ ചെയ്‌ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചേക്കും. ആളുകൾ ഈ നിയമങ്ങൾ ലംഘിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിൽ ആദ്യത്തേത് അവബോധമില്ലായ്മയും രണ്ടാമത്തേത്, നിയമലംഘകർക്കെതിരെ കർശനമായ നടപടികളില്ല എന്നതിനാലുമാണ്. അതിനാൽ ഈ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം നിയമലംഘകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും വേണമെന്നും കോടതി പറഞ്ഞു.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 അനുസരിച്ച്, വ്യവസ്ഥകൾക്ക് വിരുദ്ധമായും ബന്ധപ്പെട്ട അധികാരിയുടെ അനുമതിയില്ലാതെയും ഒരു മോട്ടോർ വാഹനവും അതിന്റെ യഥാർഥ രൂപത്തിൽ നിന്ന് മാറ്റാൻ പാടില്ലെന്നും കോടതി പരാമർശിച്ചു. മോട്ടോർ വെഹിക്കിൾ ആക്ടിലെ വ്യവസ്ഥകൾക്കും അതിനനുസരിച്ചുള്ള നിയമങ്ങൾക്കും വിരുദ്ധമായി വരുത്തിയ കാർ സൈറണും മറ്റെല്ലാ മോഡിഫിക്കേഷനുകളും നീക്കം ചെയ്യാനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയ വാഹനം (ഥർ) സ്റ്റോക്ക് കണ്ടീഷനിലേക്ക് പുനഃസ്ഥാപിക്കാനും ശ്രീനഗറിലെ ആർടിഒക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ മുഴുവൻ വീഡിയോയും എടുത്ത് കോടതിയിൽ സമർപ്പിക്കും.
ഒന്നാം തലമുറ ആവർത്തനത്തിലുള്ള മഹീന്ദ്ര ഥാറിൽ വരുത്തിയ മോഡിഫിക്കേഷനുകളിൽ ഹാർഡ് ടോപ്പ്, വലിയ വീലുകളും ടയറുകളും, എൽഇഡി ലൈറ്റുകളും ഉയർന്ന കാർ സൈറണും ഉൾപ്പെടുന്നു. കോടതി ഉത്തരവനുസരിച്ച്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി) വ്യക്തമാക്കിയിരിക്കുന്നതുപോലെ വാഹനത്തിന്റെ ഘടന അതിന്റെ യഥാർഥ സ്ഥാനത്ത് നിന്ന് പൂർണമായും മാറ്റിയിരിക്കുന്നതാണ് സംഭവം. എന്നിരുന്നാലും, കുറ്റകൃത്യത്തിൽ ധാർമ്മിക തകരാർ ഉൾപ്പെടാത്തതിനാലും നിയമലംഘകൻ ഇതിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാലും പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരമാണ് പ്രതിക്ക് പ്രൊബേഷൻ ആനുകൂല്യം നൽകിയത്.
പകരം രണ്ട് വർഷത്തേക്ക് സമാധാനവും നല്ല പെരുമാറ്റവും നിലനിർത്തുന്നതിന് രണ്ട് ലക്ഷം രൂപ ബോണ്ടായി നൽകണമെന്ന് ഥാർ ഉടമയോട് കോടതി നിർദ്ദേശിച്ചു. ബോണ്ട് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രതിക്ക് നിർദ്ദിഷ്ട ശിക്ഷ ലഭിക്കുന്നതിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആയതിനാൽ നിലവിൽ മഹീന്ദ്ര ഥാറിന്റെ ഉടമ ആദിൽ ഫാറൂഖ് ഭട്ടിന് ജയിലിൽ പോകേണ്ടി വരില്ല. പകരം അയാൾക്ക് രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എക്സിക്യൂട്ട് ചെയ്യേണ്ടിവരുമെന്നാണ് വിധിയിൽ പറയുന്നത്.
എങ്കിലും രണ്ട് വർഷത്തേക്ക് പ്രൊബേഷനിൽ വയ്ക്കപ്പെടും. നിരീക്ഷണത്തിൻ കീഴിൽ, ഥാർ ഉടന സമാധാനവും നല്ല പെരുമാറ്റവും പാലിക്കേണ്ടതുണ്ട്. തുടർന്ന് അദ്ദേഹത്തെ കേസിൽ നിന്ന് പൂർണമായും ഒഴിവാക്കും. വാഹനത്തിൽ ഓക്സിലറി ലൈറ്റുകൾ ഘടിപ്പിക്കുന്നചോ ഒരു ഫ്രീ ഫ്ലോ യൂണിറ്റിനായി എക്‌സ്‌ഹോസ്റ്റ് സ്വാപ്പ് ചെയ്യുന്നതോ പോലുള്ള ലളിതമായ മാറ്റങ്ങൾ വരെ നിയമവിരുദ്ധമാണെന്ന് ഏവരും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഇത്തരത്തിലുള്ള മേഡിഫിക്കേഷനുകൾ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കാനും ഉടമയെ ജയിലിൽ അടയ്ക്കാനും കഴിയുമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഒരു സിഎൻജി അല്ലെങ്കിൽ എൽപിജി കിറ്റിന്റെ ഫിറ്റ്‌മെന്റ്, വാഹനത്തിന് മറ്റൊരു കളർ നൽകൽ തുടങ്ങിയ ചില മാറ്റങ്ങൾ ആർടിഒ മുഖേന വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) യഥാവിധി അംഗീകരിച്ചിട്ടുണ്ടെങ്കിൽ നിയമപരമാണ്. ഇത്തരം പ്രവർത്തികൾ ചെയ്‌താൽ അതിനുള്ള അംഗീകാരം അതത് ആർടി ഓഫീസിൽ നിന്നും നേടേണ്ടതും അനിവാര്യമാണെന്ന് ഓർമിക്കണേ...


Click it and Unblock the Notifications








