ഒരു രാജ്യം പല നീതി, സൺഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിച്ച് പൊലീസ്; 54 വാഹനങ്ങൾക്കെതിരെ പിഴയും കേസും
ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കാറുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുമതി കിട്ടിയത് അടുത്തിടെയായിരുന്നു. ഇതിനെ തുടർന്ന് കറുത്ത ഫിലിം പതിപ്പിക്കാൻ മലയാളികളെല്ലാം കാറുകളുമായി നേരെ കടകളുടെ മുന്നിലേക്ക് ഓടുകയും ചെയ്‌തു. ടിൻ്റഡ് ഫിലിം സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾക്കെതിരായ ഒരു കവചമായി പ്രവർത്തിച്ച് കാറിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും എന്നതല്ല, പകരം പ്രൈവസി മാനിച്ചാണ് കൂടുതൽ ആളുകളും സൺഫിലിം ഒട്ടിക്കാനായി പാഞ്ഞുപോയതിന്റെ ആദ്യ കാരണം. ഒപ്പം വേനൽ ചൂടിനെ ഒരുപരിധി വരെ തടയാനും ഇതുവഴി സാധിച്ചു.
പക്ഷേ ഹൈക്കോടതി വിധി കേട്ടപാതി കേൾക്കാത്ത പാതി വേഗം പോയി കൂളിംഗ് ഫിലിം ഒട്ടിക്കരുതെന്ന് വാദിക്കുന്നവരും ഒരുവശത്തുണ്ടായിരുന്നു. എല്ലാവരും ഒട്ടിച്ച് കഴിഞ്ഞുവെന്ന് ഉറപ്പായാൽ നമ്മുടെ മോട്ടോർ വാഹന വകുപ്പ് പണിയുമായി വരുമെന്നായിരുന്നു ഇത്തരക്കാർ വിശ്വസിച്ചിരുന്നത്. ഇത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൺഫിലിം പതിപ്പിച്ച് നഗരം ചുറ്റുന്ന കാറുകളെ കണ്ടെത്തി പൊക്കാൻ ട്രാഫിക് പൊലീസ് പുറത്തിറങ്ങിയിട്ടുണ്ട്.

സംഭവം കേരളത്തിലല്ല കേട്ടോ, കർണാടകയിലെ മംഗളൂരു സിറ്റി ട്രാഫിക് പൊലീസാണ് എൻഫോഴ്‌സ്‌മെന്റ് നടപടി കർശനമാക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അനധികൃത കാർ മോഡിഫിക്കേഷനുകൾ കണ്ടെത്തിയാൽ കൈയ്യോടെ പിടിക്കുന്ന തിരക്കിലാണ് ഇവിടുത്തെ നിയമപാലകർ. ഇക്കൂടെ സൺഫിലിം (Sunfilm) ഒട്ടിച്ച് കറങ്ങുന്ന കാറുകളും നിയമനടപടികൾക്ക് വിധേയമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തോട് അടുത്ത് കിടക്കുന്ന നഗരമായതിനാലും മലയാളികൾ ഏറെയുള്ള സ്ഥലമായതിനാലും ഈ നടപടി മലയാളികളേയും കാര്യമായ രീതിയിൽ തന്നെ ബാധിക്കാനിടയുണ്ട്. അതിനാൽ കേരളത്തിൽ നിന്നും മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർ ചെറുതായൊന്ന് കരുതിയിരുന്നോ കേട്ടോ. സംഭവം നമ്മുടെ സംസ്ഥാനത്ത് നിയമാനുസൃതമാണെങ്കിലും അന്യനാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് പൊലീസിന്റെ ഈ പണി ദുരിതമായേക്കാം.
ടിന്റഡ് വിൻഡോകളുമായി കറങ്ങിയ 54 വാഹനങ്ങൾക്കെതിരെ മംഗലാപുരം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 2.53 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 2012 ലെ വിധിന്യായത്തിൽ ഇന്ത്യയിൽ സൺഫിലിം ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. ഈ നിയമം വെട്ടിച്ച് നഗരത്തിലൂടെ പായുന്ന വാഹനങ്ങളെ പിടിക്കാനായി പ്രത്യേക ക്യമ്പയിനാണ് മംഗലാപുരം പൊലീസ് സംഘടിപ്പിച്ചത്.
വാഹനങ്ങൾ പരിശോധിക്കുന്നതിനും രേഖകൾ പരിശോധിക്കുന്നതിനുമായി നഗരത്തിലുടനീളം പൊലീസ് പ്രത്യേക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഉടൻ തന്നെ ടിന്റുകൾ നീക്കം ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി മാർഗനിർദ്ദേശങ്ങളെക്കുറിച്ച് ഡ്രൈവർമാരെയും വാഹന ഉടമകളെയും ഉദ്യോഗസ്ഥർ ബോധവാൻമാരാക്കുകയും ചെയ്‌തിരുന്നു.
വരും ആഴ്ച്ചകളിലും പരിശോധന തുടരുമെന്നാണ് അനുപം അഗർവാൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2012-ൽ 'അവിശേഷ് ഗോയങ്ക vs യൂണിയൻ ഓഫ് ഇന്ത്യ' എന്ന കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ച് വാഹനത്തിന്റെ സുരക്ഷാ ഗ്ലാസിൽ ഏതെങ്കിലും തരത്തിലുള്ള കറുത്ത ഫിലിമോ ടിന്റഡ് മെറ്റീരിയലോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
സൺഫിലിം ഒട്ടിച്ചുള്ള വാഹന ഉടമകൾ ഇവ സ്വമേധയാ നീക്കം ചെയ്തുകൊണ്ട് നിയമപാലകരുമായി സഹകരിക്കണമെന്ന് കമ്മീഷണർ അഗർവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിലെ പരിശോധനകളിൽ ഏതെങ്കിലും വാഹനത്തിന് ടിന്റഡ് വിൻഡോകൾ പിടിച്ചാൽ മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കും. പൊതു സുരക്ഷയും കുറ്റകൃത്യങ്ങൾ തടയലും ഉറപ്പാക്കുന്നതിന് ഇത്തരം നടപടികൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
എന്നാൽ ചില സംസ്ഥാനങ്ങൾ നിലവിൽ സൺഫിലിമുകൾ നിയമാനുസൃതമാക്കിയിട്ടുണ്ട്. അംഗീകൃത ചട്ടങ്ങൾ പാലിക്കുന്ന സൺ ഫിലിമുകൾ ഉപയോഗിക്കാൻ കേരള ഹൈക്കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും, സൈഡ് ഗ്ലാസുകളില്‍ 50 ശതമാനവും കണക്കിൽ ഫിലിമുകൾ ഒട്ടിക്കാനാവും. കേരളത്തിലെ നിരത്തുകളിൽ ഇത് നിയമപരമാണെങ്കിലും അതിർത്തി കടക്കുമ്പോൾ പണികിട്ടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








