മാരുതിയുടെ വരെ കിളിപോവുന്ന ഐറ്റം, വൈറലായി പാൽക്കാരന്റെ ആൾട്ടോ പിക്കപ്പ്; ഇവന് ഒരു അവാർഡ് കൊടുക്കണം
വാഹന മോഡിഫിക്കേഷന്റെ (Modification) കാര്യത്തിൽ കേരളത്തിനെ ടോക്കിയോ എന്നാണ് പലരും വിശേഷിപ്പിക്കുന്നത് തന്നെ. അത്ര കിടിലമാക്കി വണ്ടികളെ സുന്ദരക്കുട്ടപ്പനാക്കാൻ മലയാളികൾക്ക് അറിയാമെന്നതാണ് സത്യം. പക്ഷേ കാർ മോഡിഫിക്കേഷന്റെ കാര്യത്തിൽ എക്‌സ്ട്രീം എന്നുവിളിക്കാവുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ വാഹനങ്ങൾ സ്റ്റോക്ക് രൂപത്തിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. മഹീന്ദ്ര ബൊലേറോയും (Mahindra Bolero) സ്കോർപിയോയുമെല്ലാം (Mahindra Scorpio) വലിയ അലോയ് വീലുകളൊക്കെയിട്ട് വൃത്തികേടാക്കുന്നത് ഇവരുടെ പ്രധാന വിനോദമാണ്. പക്ഷേ എല്ലാവരും അങ്ങനെയാണെന്നല്ല കേട്ടോ പറയുന്നത്. നല്ല കിടുക്കാച്ചി ഐഡിയയുള്ള പിള്ളേരും പഞ്ചാബിലുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അതും മാരുതി ആൾട്ടോ പിക്കപ്പ് ആക്കിയ സംഭവം വാഹനപ്രേമികളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. നല്ല മെനയ്ക്ക് സംഭവം ചെയ്‌തെടുത്തിട്ടുണ്ടെന്നതാണ് അഭിനന്ദനം അർഹിക്കുന്ന കാര്യം. ആൾട്ടോ ഇമ്മാതിരി ഉപയോഗങ്ങൾക്ക് ഒക്കെ പ്രായോഗികമാവുമെന്ന് മാരുതി പോലും സ്വപ്‌നത്തിൽ ചിന്തിച്ചിട്ടുണ്ടാവില്ല.

പാഠപുസ്‌തകങ്ങളിലൊന്നും പഠിക്കാത്ത ഇത്തരം രസകരമായ കാര്യങ്ങൾ ചെയ്‌ത് വിജയിക്കുന്നതിൽ നമ്മൾ ഇന്ത്യക്കാർ പണ്ടേ മിടുക്കരാണ്. മാരുതി സുസുക്കി ആൾട്ടോയെന്ന എൻട്രി ലെവൽ ഹാച്ച്ബാക്കിനെ ഒരു പിക്കപ്പ് വാഹനമാക്കി മാറ്റാനുള്ള ഐഡിയ ഇതിന്റെ ഉടമയ്ക്ക് എവിടുന്ന് കിട്ടിയോ ആവോ? എന്തായാലും ആൾട്ടോ പിക്കപ്പിലെ പാൽ വിൽപ്പന ഇന്റർനെറ്റ് ലോകം ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
ആൾട്ടോ പാൽ വിതരണ വാഹനമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ബജ്‌വ ഡയറി ഫാംസ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് പങ്കുവെച്ചിരിക്കുന്നത്. 2000-ൽ ഇന്ത്യയിൽ പുറത്തിറക്കിയ ആൾട്ടോയുടെ ഒന്നാം തലമുറ മോഡലാണ് ഈ കോലത്തിലാക്കി വെച്ചിരിക്കുന്നത്. മുന്നിൽ നിന്നും നോക്കുമ്പോൾ സാധാരണ വാഹനമായി തോന്നുമെങ്കിലും വശങ്ങളിലേക്ക് വരുമ്പോൾ പലരും വായ പൊളിച്ച് പോയേക്കും.

പിന്നിൽ നിന്ന് നോക്കിയാൽ ഇത് വേറെയേതോ പിക്കപ്പ് വാഹനം പോലെയേ തോന്നുകയുമുള്ളൂ. ആൾട്ടോയുടെ പിൻഭാഗം മുറിച്ചുമാറ്റി ഒരു ട്രക്ക് ബെഡ് ആക്കി മാറ്റിയിട്ടുണ്ട്. ഒപ്പം രണ്ട് റിയർ ഡോറുകളും അടച്ച് പൂർണമായും സീൽ ചെയ്തിട്ടുണ്ട്. അതോടൊപ്പം പിൻ സീറ്റുകൾ നീക്കം ചെയ്യുകയും ഒരു ട്രക്ക് ബെഡ് സ്ഥാപിക്കുകയും ചെയ്‌തിരിക്കുകയാണ് ഇവിടെ. സാധാനങ്ങൾ കയറ്റാനും ഇറക്കാനുമായി ആപ്പേ ഓട്ടോയിൽ കാണുന്നതു പോലെയുള്ള ചെറിയൊരു ടെയിൽഗേറ്റും കൊടുത്തിട്ടുണ്ട്.
ഇന്ത്യയിൽ രൂപമാറ്റം വരുത്തിയുള്ള ഇത്തരം മോഡിഫിക്കേഷൻ കുറ്റകരമാണെന്നതിൽ സംശമൊന്നുമില്ല. എങ്കിലും പഴയ കാറുകൾ ഇത്തരത്തിൽ പ്രായോഗികമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വേണമെങ്കിൽ സർക്കാരുകൾക്ക് അംഗീകരിച്ച് കൊടുക്കാനാവുന്ന കാര്യമാണ്. പിന്നെ കേരളത്തിലേതു പോലെ പഞ്ചാബിലും മറ്റും മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് അത്ര കണിശക്കാരല്ലാത്തതിനാൽ അവിടങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് ചിലപ്പോൾ പ്രശ്‌നമായേക്കില്ല.

സാധാരണക്കാർക്കും കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി കൊടുത്തവരാണ് മാരുതി സുസുക്കി. 800 നിരത്തുകൾ വാണ് പിൻവാങ്ങാൻ സമയമായപ്പോൾ പകരക്കാരനായി കമ്പനി വിപണിയിലെത്തിച്ച വാഹനമായിരുന്നു ആൾട്ടോ. 2000-ത്തിലാണ് ആള്‍ട്ടോ പിറവിയെടുക്കുന്നതും. ആദ്യ നാല് വര്‍ഷം വിപണിയില്‍ വലിയ തോതിൽ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ 2004-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമായി കുഞ്ഞൻ ഹാച്ച്ബാക്ക് മാറി.
പിന്നീട് വിൽപ്പന കുതിച്ചുയരുന്നതാണ് കാണാനായത്. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട് ആൾട്ടോ എന്നതാണ് രസകരമായ കാര്യം. 2000-ൽ പുറത്തിറക്കിയ ഒന്നാം തലമുറ മാരുതി ആൾട്ടോ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്‌തിരുന്നത്. 796 സിസി ത്രീ സിലിണ്ടർ എഞ്ചിൻ നല്ലെ പെർഫോമൻസും മൈലേജുമാണ് ഇന്ത്യക്കാർക്ക് നൽകിയിരുന്നത്.


Click it and Unblock the Notifications








