താമസം ലോകത്തിലെ ഏറ്റവും വലിയ വീട്ടിൽ, ഈ മനുഷ്യന് സ്വന്തമായുള്ളത് 7,000 കാറുകളും 3,000 കോടി രൂപയുടെ വിമാനവും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ എപ്പോഴും ചർച്ചയാകാറുള്ള കാര്യമാണ്. നിലവിൽ ബ്രൂണൈ സന്ദര്‍ശനത്തിലാിരിക്കെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും മോദിക്കുണ്ട്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധം പുതുക്കുക, എന്നിവയാകും പ്രധാമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സുല്‍ത്താന്‍ ഹസനല്‍ ബോള്‍കിയയുടെ ക്ഷണത്തെ തുടര്‍ന്നാണ് മോദിയുടെ ബ്രൂണെയിലേക്കുള്ള യാത്ര. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ റസിഡൻഷ്യൽ കൊട്ടാരമെന്ന ഖ്യാതിയുള്ള ഇസ്താന നൂറുൽ ഇമാനിലാണ് സുൽത്താൻ മോദിക്ക് ആതിഥ്യം വഹിക്കുന്നത്.
ഇത്തവണത്തെ യാത്രയിൽ മോദിയേക്കാൾ ലോകം ഉറ്റുനോക്കുന്നത് സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഹസനല്‍ ബോള്‍കി സുല്‍ത്താനിലേക്കാവും. മോദിക്ക് ആതിഥേയനാകുന്ന ഹസനുൽ ബോൽകി, ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളിൽ ഒരാളായാണ് അറിയപ്പെടുന്നത് എന്നതു തന്നെയാണ് ഇതിനുപിന്നിലുള്ള കാരണം. 1967-ൽ അധികാരമേറ്റ സുൽത്താൻ ഹസനൽ ബോൾകിയ ബ്രൂണെയുടെ ഭരണാധികാരി മാത്രമല്ല, രാജ്യത്തിൻ്റെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കൂടാതെ വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പൊലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍, ഇസ്ലാം മതകാര്യ സമിതി പരമോന്നത തലവന്‍, ബ്രോഡ്കാസ്റ്റിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളെല്ലാം വഹിക്കുന്നത് അദ്ദേഹമാണ്. ബ്രൂണെയുടെ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ കാര്യമായ സ്വാധീനം നിലനിർത്താൻ അനുവദിച്ച തൻ്റെ രാജ്യത്തിൻ്റെ മേൽ സമ്പൂർണ അധികാരമുള്ള അവശേഷിക്കുന്ന ചുരുക്കം ചില രാജാക്കന്മാരിൽ ഒരാളാണ് ഹസനല്‍ ബോള്‍കി.
അളവില്ലാത്ത സമ്പത്തിന്‍റെയും ലക്ഷ്വറിയുടേയും അവസാന വാക്കാണ് ബ്രൂണെ സുല്‍ത്താന്‍. അതിനൊത്ത ജീവിതശൈലിയാണ് ഹസനൽ ബോൾക്കിയെയും ബ്രൂണെ എന്ന കൊച്ചുരാജ്യത്തെയും വേറിട്ടുനിര്‍ത്തുന്നത്. എലിസബത്ത് രാജ്ഞിക്ക് II ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച രാജാവാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയമായ കാര്യമാണ്. 30 ബില്യൺ ഡോളറാണ് സുല്‍ത്താന്‍റെ ആസ്തി.

വലിപ്പത്തില്‍ ചെറുതെങ്കിലും ബ്രൂണെയുടെ എണ്ണ, വാതക ശേഖരം തന്നെയാണ് സുല്‍ത്താന്‍റെ സമ്പത്തിന്‍റെ കരുത്ത്. 1980 കളിലും 1990 കളിലും, ബിൽ ഗേറ്റ്‌സിനെ മറികടക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. 450 ഫെറാറി കാറുകൾ, 380 ബെന്റ്ലി കാറുകൾ, 600 റോൾസ് റോയ്‌സുകൾ എന്നിങ്ങനെ ഏകദേശം 7,000 ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നതാണ് സുൽത്താന്റെ കൊട്ടാരം.
ഇതുകൂടാതെ പോർഷ, ലംബോർഗിനി, മെയ്ബാക്ക്, ജാഗ്വർ, ബിഎംഡബ്ല്യു, മക്ലാരൻ എന്നീ അത്യാഡംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ഏകദേശം 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെൻ്റ്‌ലി ഡോമിനാർ എസ്‌യുവി, ഹൊറൈസൺ ബ്ലൂ പെയിന്റിൽ ഒരുക്കിയിരിക്കുന്ന പോർഷ 911, X88 പവർ പാക്കേജ്, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് ഹസനൽ ബോൾകിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ.

സുൽത്താന്റെ സ്വർണം പൂശിയ റോൾസ് റോയ്‌സിനും മറ്റ് അപൂർവ വാഹനങ്ങൾക്കും ഏകദേശം 5 ബില്യൺ ഡോളർ വിലമതിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡും ഹസനൽ ബോൾകിക്ക് സ്വന്തമാണ്. വസതിയായ ഇസ്താന നൂറുൽ ഇമാൻ ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ്. അതിൽ 1,700 മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളും ഉണ്ട്.
ബ്രൂണെയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനായി 1984-ൽ നിർമിച്ച കൊട്ടാരത്തിൽ 110 ഗരാജുകളും അദ്ദേഹത്തിൻ്റെ കുതിരകൾക്ക് എയർകണ്ടീഷൻ ചെയ്ത തൊഴുത്തുകളും വരെയുണ്ട്. പറക്കുന്ന കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന ആഡംബരപൂർവം കസ്റ്റമൈസ് ചെയ്‌ത ബോയിംഗ് 747 ഉൾപ്പെടെ ഒന്നിലധികം സ്വകാര്യ ജെറ്റുകളും ബ്രൂണെയുടെ ഭരണാധികാരിക്ക് സ്വന്തമായുണ്ട്. 3000 കോടി രൂപ നല്‍കി വാങ്ങിയ ഈ ബോയിംഗ് 747 വിമാനത്തിലാണ് ഹസനല്‍ ബോള്‍കി ലോകം ചുറ്റുന്നത്.
ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് പിയറി-ഓഗസ്‌റ്റെ റിനോയറിൻ്റെ 70 മില്യൺ ഡോളറിൻ്റെ പെയിൻ്റിംഗ് ഉൾപ്പെടെ അദ്ദേഹത്തിൻ്റെ സമ്പത്ത് കലയിലേക്കും വ്യാപിക്കുന്നുവെന്നതും ആരേയും മോഹിപ്പിക്കുന്ന കാര്യമാണ്. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുല്‍ത്താന് സ്വന്തമായുണ്ടെന്നതും രസകരമായ സംഗതിയാണ്. ചായ കുടിയുടെ കാര്യത്തിലും ഇദ്ദേഹം അൽപം എക്സ്പെൻസീവാണ്.


Click it and Unblock the Notifications








