സ്ക്രാപ്പേജ് നയത്തിന്റെ കൂടുതൽ വിശദാംശങ്ങളുമായി ഗതാഗത മന്ത്രാലയം; നയം അടുത്ത വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
ദേശീയ വാഹന സ്ക്രാപ്പേജ് നയം അടുത്ത വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പുതിയ നയത്തിന്റെ നേട്ടങ്ങളും പ്രോത്സാഹനങ്ങളും പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമായി വിശദീകരിച്ചിരിക്കുകയാണ്.

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് 23-ാം ഭേദഗതി നിയമങ്ങൾ 2021 എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള വാഹന സ്ക്രാപ്പേജ് നയ നിയമങ്ങൾ 2022 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഈ പോളിസി ഉപയോഗപ്പെടുത്തുന്നവർക്ക് പ്രോത്സാഹനമെന്ന നിലയിൽ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷൻ സമയത്ത് ഫീസ് ഇളവ് ചെയ്യും.

വാഹനം സ്ക്രാപ്പ് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്ത വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി നൽകുന്ന ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റിന്റെ അധികാരമായിരിക്കും ഇതിനായി സഹായിക്കുക. പുതിയ വിജ്ഞാപനം അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹന ഉടമകൾ രജിസ്ട്രേഷൻ പുതുക്കുന്നതിന് എട്ട് മടങ്ങ് അധികം നൽകേണ്ടിവരും.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾക്ക് പുതുക്കൽ ഫീസായി 5,000 രൂപ പോളിസി നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,000 രൂപയായി ഉയരും.

ഇറക്കുമതി ചെയ്ത ബൈക്കുകൾക്കും കാറുകൾക്കും രജിസ്ട്രേഷൻ പുതുക്കൽ കൂടുതൽ ചെലവേറിയതായിരിക്കുമെന്നതും ഒരു തിരിച്ചടിയായേക്കും. ഇത് യഥാക്രമം 10,000 രൂപ, 40,000 രൂപ എന്നിങ്ങനെയായാണ് കണക്കാക്കപ്പെടുന്നത്.

15 വർഷത്തിലധികം പഴക്കമുള്ള പൊതു, വാണിജ്യ വാഹനങ്ങൾക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും നിലവിൽ ഉള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ ചെലവ് വരുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പുതുക്കൽ ഫീസ് 10,000 രൂപ മുതൽ 12,500 രൂപ വരെയാകാം.

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ ഉടമ പരാജയപ്പെടുകയാണെങ്കിൽ കാലതാമസത്തിന് അയാൾ ഓരോ ദിവസവും 50 രൂപ പിഴ അടയ്ക്കേണ്ടിയും വരും. അതേസമയം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് അപേക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഓരോ മാസവും വൈകുന്നതിന് സ്വകാര്യ വാഹന ഉടമയ്‌ക്കെതിരെ 300 രൂപ അധിക ഫീസ് ഈടാക്കും.

വാണിജ്യ വാഹനമാൽ ഉത്തരം കാലതാമസത്തിന് മുടങ്ങുന്ന എല്ലാ മാസവും ഉടമയിൽ നിന്ന് 500 രൂപ ഈടാക്കും. ആർസി ഒരു സ്മാർട്ട് കാർഡ് തരമാണെങ്കിൽ 200 രൂപ അധിക ഫീസും ഈടാക്കും. 2021 ഓഗസ്റ്റ് 13-ാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി അഥവാ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്.

ഭാരമേറിയ വാഹനങ്ങൾക്ക് അടുത്ത വർഷം ഏപ്രിൽ മുതൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർബന്ധമാണ്. കൂടാതെ 2024 ജൂൺ ഒന്നു മുതൽ മറ്റ് വിഭാഗങ്ങൾക്കും ഘട്ടം ഘട്ടമായി ഇത് പ്രാബല്യത്തിൽ വരും. നയം അനുസരിച്ച് ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക.

2020-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഈ നയം അവതരിപ്പിക്കുന്നത്. പഴയതും അയോഗ്യവുമായ വാഹനങ്ങളെ നിരത്തിൽ നിന്നും പിൻവലിക്കാനാണ് വോളിണ്ടറി വാഹന സ്ക്രാപ്പിംഗ് പോളിസി ലക്ഷ്യമിടുന്നത്. 20 വർഷത്തിന് ശേഷം വ്യക്തിഗത വാഹനങ്ങൾ ഓട്ടോമേറ്റഡ് സെന്ററുകളിൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തുകയും വാണിജ്യ വാഹനങ്ങൾ 15 വർഷത്തിന് ശേഷം ടെസ്റ്റ് നടത്തുകയും വേണമെന്നത് നിർബന്ധമാക്കും.

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകളുടെ മാനദണ്ഡം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഡൽഹിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 10 വർഷത്തിലധികം പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളും റോഡുകളിൽ ഓടുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മലിനീകരണം കുറയ്ക്കുക എന്നതും യാത്രക്കാരുടെ സുരക്ഷയുമാണ് സ്ക്രാപ്പിംഗ് നയം പ്രഖ്യാപിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ്ടിക്കുന്നതായും പുതിയ നയം വരുന്നതോടെ ഇത് പരിഹരിക്കാനാവുമെന്നും കേന്ദ്ര സർക്കാരിന്റെ അഭിപ്രായം.

വാഹന സ്ക്രാപ്പിംഗ് നയം നടപ്പാവുന്നതോടെ വാഹന വ്യവസായത്തിനും സഹായകരമാണ്. അതിനാൽ തന്നെ ഈ നടപടിയെ വാഹന നിർമാണ കമ്പനികളെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കഴിയുന്നതിനാൽ സ്ക്രാപ്പേജ് പോളിസി വാഹനഘടകങ്ങളുടെ വില കുറയ്ക്കാനും സഹായകരമാവും.

എന്നാൽ സെക്കന്‍റ് ഹാൻഡ് വിപണിക്ക് പുതിയ നയം തിരിച്ചടിയായേക്കുമെന്ന ചർച്ചകളും ഒരു വശത്തുനിന്ന് ഉയരുന്നുണ്ട്. എന്തായാലും സ്ക്രാപ്പിംഗ് മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രങ്ങളും സർക്കാരിന്റെ പിന്തുണയോടെ ആരംഭിക്കും. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാകും സ്ക്രാപ്പ്യാർഡുകളും ഫിറ്റ്നസ് സെന്‍ററുകളും തുടങ്ങുകയെന്നാണ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications