ലോട്ടറിയടിച്ചാലും നമുക്ക് വാങ്ങാൻ പറ്റൂല്ല, അംബാനിയുടെ പുത്തൻ കാറിന്റെ വില കേട്ടാൽ ഞെട്ടും
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ ആരെന്ന് ചോദിച്ചാൽ ഏത് കൊച്ചുകുഞ്ഞും പറയുന്ന പേരാണ് അംബാനിയുടേത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ. അതേസമയം ലോക സമ്പന്നരിൽ പതിനൊന്നാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. അങ്ങനെ മൊത്തത്തിൽ അതീവ സുരക്ഷയിലായിരിക്കും അംബാനി കുടുംബത്തിന്റെ യാത്രയും.
വമ്പൻ കാർശേഖരമുള്ള ഈ വീട്ടിൽ നിന്നും ആര് പുറത്തിറങ്ങിയാലും വലിയ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയും അവർക്കുണ്ടാവും. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയായത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയും അംബാനി കുടുംബം നേരിടുന്നുണ്ട്. ആയതിനാൽ യാത്രക്കായി തെരഞ്ഞെടുക്കുന്നതും പ്രത്യേക കാറുകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സെലിബ്രിറ്റികൾ ആയതിനാൽ തന്നെ വലിയ ഗരാജാണ് 15,000 കോടി രൂപ ചെലവിൽ നിർമിച്ച മുംബയിലെ അന്റീലിയ എന്ന് പേരുള്ള വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു വണ്ടികൂടി എത്തിയിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ പ്രത്യേകം കസ്റ്റമൈസ് ചെയ്‌ത S680 സെഡാനാണ് മുകേഷ് അംബാനിയുടെ യാത്രകൾക്ക് കൂട്ടായി ഇനിയുണ്ടാവുക. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ പ്രൊഡക്ഷൻ വാഹനങ്ങളിൽ ഒന്നായാണിതിനെ കണക്കാക്കുന്നത് തന്നെ. ഇതിലേക്ക് മറ്റ് കൂട്ടിച്ചേർക്കലുകൾ കൂടിയാവുമ്പോൾ സംഭവം കളറാവുന്നു.
ഇത് അംബാനിയുടെ ഗരാജിലെ ഏഴാമത്തെ ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ഫ്ലാഗ്ഷിപ്പ് സെഡാനാണ് എന്നതും ശ്രദ്ധേയമാണ്. ഒരു സവിശേഷമായ ക്ലാസിക് ഗോൾഡൻ കളർ ഓപ്ഷനിലുള്ള കാറാണിത് എന്നത് കാഴ്ച്ചയിലും ആഡംബരത്തം നൽകുന്നുണ്ട്. ഈ പുതുതായി വിതരണം ചെയ്ത മെർസിഡീസ് ബെൻസ് S680 ഗാർഡിന്റെ കുറച്ച് ചിത്രങ്ങൾ അടുത്തിടെ ഓൺലൈനിൽ വൈറലായിട്ടുമുണ്ട്. കുടുംബത്തിന്റെ ബെൻസ് കാറിന് അകമ്പടി നൽകുന്നത് റേഞ്ച് റോവർ വോഗ് സെക്യൂരിറ്റി എസ്‌യുവിയാണ്.

മുകേഷ് അംബാനി സ്വന്തമാക്കിയ രണ്ടാമത്തെ പുതിയ W223 ബെൻസ് S680 ഗാർഡാണ് ഗോൾഡൻ നിറത്തിൽ ഒരുങ്ങിയി എത്തിയിരിക്കുന്നത്. വ്യവസായ പ്രമുഖന്റെ ഇഷ്ട നമ്പറുകളിൽ ഒന്നായ 999 നമ്പറാണ് ഈ ഏറ്റവും പുതിയ കാറിനായി സ്വന്തമാക്കിയിരിക്കുന്നതും. ബ്ലാക്ക് ഷേഡിലുള്ള ആദ്യത്തെ മെർസിഡീസ് ബെൻസ് S680 ഗാർഡിന്റെ നമ്പർ 333 ആയിരുന്നു. ഈ കാറിനായി മുകേഷ് അംബാനി ഏകദേശം 10 കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് വിവരം.
മുൻ തലമുറ എസ്-ഗാർഡ് 2 മീറ്റർ ദൂരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരം വരെയുള്ള ടിഎൻടിയെ നേരിടാൻ ശേഷിയുള്ള VR10 ലെവൽ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഡി ഷെൽ ഹൈ-ലെവൽ ഉരുക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റീൽ ഉപയോഗിച്ചാണ് പണിതെടുത്തിരിക്കുന്നതെന്നും മെർസിഡീസ് പറയുന്നു. അതേസമയം ഇപ്പോൾ വാങ്ങിയിരിക്കുന്ന ഈ പുതിയ സൂപ്പർ സെക്യൂർ ഫ്ലാഗ്ഷിപ്പ് സെഡാൻ നിലവിൽ ഏറ്റവും ചെലവേറിയതും പരിരക്ഷിതവുമായ S-ക്ലാസ് മോഡലാണ്.

ഇതിന് VPAM VR 10 സർട്ടിഫിക്കേഷനും ലഭിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. W223 ബെൻസ് S680 ഗാർഡ് നിലവിൽ സിവിലിയൻ വാഹനങ്ങൾക്കുള്ള ബാലിസ്റ്റിക് സർട്ടിഫിക്കേഷന്റെ അങ്ങേയറ്റമാണ് നൽകുന്നത് എന്നതും അംബാനിയുടെ ജിയോ ഗരാജിൽ എത്താൻ കാരണമായിട്ടുണ്ട്. ഈ സർട്ടിഫിക്കേഷൻ വാഹനം ബുള്ളറ്റ് പ്രൂഫ് മാത്രമല്ല, എക്സ്പ്ലോസീവ് ചാർജുകളെ വരെ പ്രതിരോധിക്കുന്നതും ഉറപ്പാക്കുന്നുണ്ട്.
പുതിയ W223 S680 ഗാർഡിൽ ബുള്ളറ്റ്, ബ്ലാസ്റ്റ് പ്രൂഫ് ഗ്ലാസ് എന്നിവയും മൾട്ടി-ലെയർ നിർമാണവും സ്പ്ലിന്റർ സംരക്ഷണത്തിനായി പോളികാർബണേറ്റ് പാളിയും ഉൾക്കൊള്ളുന്നു. ഈ സെഡാനിലെ ഗ്ലാസുകൾ ശരാശരി 3.5 മുതൽ 4 ഇഞ്ച് വരെ വലിപ്പമാണുള്ളതും. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാഷ പുതിയ മെർസിഡീസ് ബെൻസ് S680 ഗാർഡിന് 612 bhp കരുത്തിൽ പരമാവധി 830 Nm torque വരെ ഉത്പാദിപ്പിക്കുന്ന കൂറ്റൻ V12 എഞ്ചിനാണ് തുടിപ്പേകുന്നത്.
ഒപ്റ്റിമൽ ട്രാക്ഷൻ ഉറപ്പാക്കുകയും അടിയന്തര സാഹചര്യത്തിൽ വാഹനത്തിന്റെ ചലനാത്മക കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായി ഈ 4.2-ടൺ ഭീമൻ സെഡാനിൽ ഓൾ-വീൽ ഡ്രൈവും ഒരുക്കിയിട്ടുണ്ട്. കാറിന് സ്പെഷ്യലൈസ്ഡ് ടയറുകളും ബെൻസ് നൽകിയിട്ടുണ്ട്. പഞ്ചറായാൽ പോലും ഏകദേശം 30 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. ഇത് യാത്രക്കാർക്ക് സുരക്ഷിതത്വത്തിൽ എത്തിച്ചേരാൻ അനുവദിക്കുന്ന പ്രധാന സവിശേഷതയാണ്.
പുതിയ W223 മെർസിഡീസ് ബെൻസ് S680 ഗാർഡിന് മോഡലിന്റെ മുൻ തലമുറ പതിപ്പിനെപ്പോലെ 10 കോടി രൂപയാണ് വില വരുന്നത്. അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്കായും ആഡംബര വാഹനങ്ങളാണ് അംബാനി ഒരുക്കിയിരിക്കുന്നത്. റോൾസ് റോയ്‌സ് കലിനൻ, ലാൻഡ് റോവർ, റേഞ്ച് റോവർ, മെർസിഡീസ് AMG G63, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ എന്നിവയാണവ. അങ്ങനെ മൊത്തത്തിൽ ഏകദേശം 30 കോടി രൂപയുടെ വാഹനങ്ങളാണ് മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തോടൊപ്പം സഞ്ചരിക്കുന്നത്.


Click it and Unblock the Notifications








