ആറ്റിൽ കളഞ്ഞാലും അളന്നുകളയണം സാറേ, ഫാസ്ടാഗ് പിഴക്കണക്ക് ചോദിച്ചപ്പോൾ കൈമലർത്തി NHAI
ഇലക്ട്രോണിക് ആയി ടോൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സംവിധാനമാണ് ഫാസ്‌ടാഗ് എന്ന് വാഹനമുള്ള ആർക്കും അറിയാവുന്നൊരു കാര്യമാണ്. എന്നാൽ ഈ സംവിധാനം നിലവിൽ വന്നിട്ട് ആർക്കെങ്കിലും ഇതിൽ നിന്നും ഗുണമുണ്ടായോ എന്നുചോദിച്ചാൽ അതിന് വ്യക്തമായൊരു ഉത്തരം ഇല്ലെന്നു വേണം പറയാൻ അല്ലേ.
ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും ടോൾ പ്ലാസകളുടെ ഡിജിറ്റലൈസേഷനും മുന്നിൽ കണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയതെങ്കിലും സംഭവം അത്ര പ്രായോഗികമൊന്നും ആയിട്ടില്ല. 2022 ഒക്‌ടോബർ 31 വരെ ആറ് കോടിയിലധികം ഫാസ്‌ടാഗുകൾ രാജ്യത്ത് നൽകിയിട്ടുണ്ടെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കണക്കുകൾ. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്. ആയതിനാൽ തകരാർ സംഭവിച്ച ഫാസ്‌ടാഗ് കേസുകളുടെ എണ്ണത്തെക്കുറിച്ചും മൊത്തം തുകയെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വകുപ്പ് ഇപ്പോൾ അറിയിക്കുന്നത്.

ഫാസ്ടാഗ് പിഴക്കണക്ക് ചോദിച്ചപ്പോഴുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മറുപടിയാണ് മുകളിൽ പറയുന്നത്. എങ്ങനെയുണ്ട് സംഭവം? ചിരിച്ച് തള്ളിക്കളയാൻ വരട്ടെ. കാര്യം അതീവ ഗൗരവമുള്ളതാണ്. ഫാസ്‌ടാഗുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ വാഹനമോടിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴകളെക്കുറിച്ചും ഒരു വിവരവുമില്ലെന്ന് പറയുന്നത് പിള്ളേരു കളിയല്ലെന്ന് സാരം. ഉപഭോക്താക്കളുടെ വാഹനങ്ങളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ടാഗ് ഘടിപ്പിച്ചിട്ടും ഉപയോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.
വാഹനമോടിക്കുന്നയാൾക്ക് ഫാസ്ടാഗ് ഇല്ലെങ്കിലോ അത് പ്രവർത്തനക്ഷമമല്ലെങ്കിലോ, ആ വ്യക്തി ടോൾ പ്ലാസകളിൽ ടോൾ ചാർജിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും. ഇത്തരത്തിൽ ഒടുക്കിയ പിഴയുടെ കണക്കില്ലെന്ന് പറയുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തിൽ എടുക്കേണ്ട കാര്യം തന്നെയാണ്. തെറ്റായ ഫാസ്‌ടാഗ് കേസുകളുടെ എണ്ണത്തെക്കുറിച്ചും പ്രവർത്തനരഹിതമായ ഫാസ്‌ടാഗുകൾക്കായി ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയ പിഴയുടെ അളവിനെക്കുറിച്ചും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് NHAI "അത്തരം ഡാറ്റകളൊന്നും ലഭ്യമല്ല" എന്ന വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിനെയാണ് (IHMCL) ദേശീയ പാതകളിൽ ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കുന്നതിനുള്ള ചുമതല NHAI ഏൽപ്പിച്ചിരിക്കുന്നത്. തകരാറിലായ ഫാസ്ടാഗ് നൽകിയതിന് ഫാസ്‌ടാഗ് ഇഷ്യൂ ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും അതിനും "അത്തരമൊരു ഡാറ്റ ലഭ്യമല്ല" എന്നായിരുന്നു നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മറുപടി. 2021 ഫെബ്രുവരി 16 മുതലാണ് എല്ലാ സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാക്കിയിട്ടുണ്ട് ഉത്തരവിറങ്ങുന്നത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഡാറ്റ പ്രകാരം 2021 ഫെബ്രുവരി 16 മുതൽ 2022 ഏപ്രിൽ 16 വരെ ഫാസ്‌ടാഗ് വഴിയുള്ള മൊത്തം ടോൾ ശേഖരണം, 39,118.15 കോടി രൂപയാണ്. NHAI ഫീസ് പ്ലാസയുടെ 2022 സാമ്പത്തിക വർഷത്തിലെ ടോൾ കളക്ഷൻ 34,535 കോടി രൂപയാണെന്നൂം വിവരാവകാശ മറുപടിയിൽ പറയുന്നു. നിലവിൽ 24 ബാങ്കുകൾക്ക് ഫാസ്ടാഗ് നൽകാം. എന്നിരുന്നാലും ടോൾ പ്ലാസകളിൽ ഫാസ്‌ടാഗുകൾ ചിലപ്പോഴൊക്കെ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ടോൾ ചാർജിന്റെ ഇരട്ടി നൽകേണ്ടിവരുമെന്നും ഉപയോക്താക്കളിൽ നിന്ന് സ്ഥിരം പരാതി ഉയരുന്നുമുണ്ട്.

ഇതുസംബന്ധിച്ച തർക്ക പരിഹാരത്തിനായി NHAI ഹെൽപ്പ് ലൈൻ നമ്പർ സജ്ജീകരിച്ചു. ദേശീയപാത ഫീസ് പ്ലാസകളിലെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് 1033 എന്ന ടോൾ ഫ്രീ നമ്പരിൽ ആളുകൾക്ക് വിളിക്കാം. മിക്ക പരാതികളും കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവിലൂടെ തൽക്ഷണം പരിഹരിക്കപ്പെടുമ്പോൾ ചിലത് ആവശ്യമായ പരിഹാരത്തിനായി ബന്ധപ്പെട്ട NHAI റീജിയണൽ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും കൈമാറുന്നുവെന്നാണ് NHAi അറിയിക്കുന്നത്.
ഹൈവേ ഓപ്പറേറ്റർമാർ സജ്ജീകരിച്ച ടോൾ കളക്ഷൻ ബൂത്തുകളിൽ നിർത്താതെ തന്നെ ഇലക്ട്രോണിക് രീതിയിൽ ഹൈവേ ഫീസ് അടയ്ക്കാൻ ഫാസ്ടാഗ് ഉപയോക്താവിനെ അനുവദിക്കുന്നുണ്ട്. എന്തായാലും ഫാസ്‌ടാഗ് ഒരു വലിയ വിജയമായില്ലെങ്കിലും രാജ്യത്ത് ടോൾ പിരിവ് രീതിയിൽ വൻ മാറ്റം കൊണ്ടുവരാൻ തയാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. എല്ലാ യാത്രക്കാരോടും ഒരേ ടോൾ തുക ഈടാക്കുന്നത് ഒഴിവാക്കി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് ഇനി ലക്ഷ്യം.
ഇതിനായി ഉപഗ്രഹ നാവിഗേഷൻ സംവിധാനം അതായത് ജിപിഎസ് വഴി വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാകും പുതിയ ടോൾ പിരിവ് പ്രവർത്തിക്കുക. ഇതോടെ ടോൾ ബൂത്ത് എന്ന സങ്കൽപ്പവും ഇല്ലാതാവും. പുതിയ പരിഷ്ക്കരണം നിലവിൽ വന്നാൽ ഫാസ്ടാഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും വിലയിരുത്തൽ.


Click it and Unblock the Notifications








