ഫാസ്ടാഗില്ലാത്തവർക്ക് ഇനി ടെൻഷൻ വേണ്ട, ടോൾ യുപിഐ വഴിയെങ്കിൽ ഇരട്ടിത്തുക ഈടാക്കില്ല! പുതിയ തീരുമാനം ഇങ്ങനെ
കാറുള്ളവർക്കെല്ലാം ഇപ്പോൾ സുപരിചിതമായ വാക്കാണല്ലോ ഫാസ്‌ടാഗ് എന്നത്. വണ്ടിയുടെ മുന്നിലെ ഗ്ലാസിൽ ഓട്ടിച്ചിരിക്കുന്ന ഈ സംഭവം ടോൾ പ്ലാസ ഇടപാടുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി നടപ്പിലാക്കിയ സംവിധാനമാണ്. അടിക്കടി ഇതിന്റെ നിയമത്തിൽ കാര്യമായ പരിഷ്ക്കാരങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ദേശീയ പാതകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. നോൺ-ഫാസ്ടാഗ് വാഹനങ്ങൾക്ക് 2025 നവബംർ-15 മുതൽ പുതിയ ചാർജുകളാണ് ഈടാക്കുക.
പക്ഷേ പേടിക്കേണ്ട, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ തുക യുപിഐ വഴിയാണു നൽകുന്നതെങ്കിൽ 25 ശതമാനം മാത്രം അധിക തുക നൽകിയാൽ മതിയാവും. പുതിയ നിയമമനുസരിച്ച് ഫാസ്ടാഗ് ഇല്ലാത്ത വാഹന ഉടമകൾ, പണം അടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോള്‍ ഈടാക്കുകയെന്ന് സാരം. ടോള്‍ പ്ലാസകളില്‍ പണം ഉപയോഗിച്ച് ടോള്‍ അടയ്ക്കുന്നവര്‍ സാധാരണ ടോള്‍ ഫീസിന്റെ ഇരട്ടി തുക തുടര്‍ന്നും നല്‍കേണ്ടിവരും.

ഫാസ്ടാഗ് ഉപയോഗിക്കാത്തവർക്ക് ഈ നീക്കം വലിയൊരു ആശ്വാസമായിരിക്കും. ഉദാഹരണത്തിന് ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ ഫീസ് 100 ആണെങ്കിൽ ഈ സംവിധാനം ഉപയോഗിക്കാത്ത ഉപയോക്താക്കൾ പിഴയോടൊപ്പം വിലയുടെ 1.25 മടങ്ങ് അല്ലെങ്കിൽ 125 രൂപ ടോൾ ഫീസായി നൽകേണ്ടിവരും. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കാത്ത ഉപയോക്താക്കൾ സാധുവായ ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ടി തുക അല്ലെങ്കിൽ 200 രൂപയാണ് നൽകേണ്ടി വന്നിരുന്നത്.
ദേശീയ പാതകളിലെ ടോൾ പിരിവുകൾക്കിടെയുള്ള പണ ചോർച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. മുമ്പ് പണമായി അടയ്ക്കുന്നവരും യുപിഐ പോലുള്ള ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിക്കുന്നവരും ഇരട്ടി ടോള്‍ നല്‍കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഡിജിറ്റല്‍ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുക, പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.

ഡിജിറ്റല്‍ ഇടപാടുകള്‍ സുതാര്യത വര്‍ധിപ്പിക്കുകയും യാത്ര വേഗവും സുഗമമാക്കുകയും ചെയ്യും. 2025 നവംബർ 15 മുതലാണ് നിലവിൽ വരുന്നത്. ഇപ്പോഴും ഫാസ്ടാഗ് ഒഴിവാക്കുന്നവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് നടപ്പാകുന്നത്. ദേശീയ പാതകളിൽ നിലവിൽ 98 ശതമാനം ഫാസ്ടാഗ് ഉപയോക്താക്കളാണുള്ളത്. ഇത് 2022-ൽ ടോൾ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറയ്ക്കാൻ സഹായിച്ചുവെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
അടുത്തിടെ 3000 രൂപയുടെ ആനുവൽ ഫാസ്ടാഗ് പാസും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയിരുന്നു. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനം വലിയ തരംഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ, ഏതാണ് ആദ്യം വരുന്നത് എന്നതിന് ആശ്രയിച്ചാണ് നടപ്പിലാവുക.

എന്നാൽ ഫാസ്ടാഗ് വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ആനുവൽ ഫാസ്ടാഗ് പാസ് ആക്ടിവേഷനും പുതുക്കലിനുമായി ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലുമാണ് ലഭ്യമായിട്ടുള്ളത്. 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നത് വിപ്ലവകരമായ തീരുമാനമായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








