പഴയ വാഹനങ്ങൾ പൊളിക്കാൻ നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, രജിസ്ട്രേഷന് ഏകജാലക സംവിധാനവും
അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് വാഹന സ്ക്രാപ്പേജ് നയത്തിന് തുടക്കമിടുന്നതായി പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും ഈ തീരുമാനമെന്നും മോദി പറഞ്ഞു. വാഹന സ്ക്രാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിരത്തുകൾക്ക് അനുയോജ്യമല്ലാത്തതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുകയാണ് വാഹനം സ്ക്രാപ്പിംഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളമുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും രജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിംഗ് സൗകര്യങ്ങളുടെയും രൂപത്തിലാണ് സ്ക്രാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാൻ നയം ഉദ്ദേശിക്കുന്നത്. ഒരു കോടിയോളം വാഹനങ്ങളാണ് കാലാവധി തീർന്നിട്ടും ഫിറ്റനെസ് ഇല്ലാതെ നിരത്തുകളിൽ ഒടുന്നതെന്ന് ഉദ്ഘാടന വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു.

മലിനീകരണം കുറയ്ക്കുക എന്നിനു പുറമെ ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി-വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്ക്രാപ്പേജ് നയത്തിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത്.

പഴയ വാഹനം പൊളിക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകുമെന്നും പുതിയ പ്രഖ്യാപനത്തിൽ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സംവിധാനത്തിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും ഗുജറാത്തിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ മോദി പറഞ്ഞു.

വാഹനം പൊളിക്കാനായി 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങാനാണ് പദ്ധതി. ഓട്ടമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കുകയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിനുശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷവും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുന്ന തീരുമാനമാണ് സ്ക്രാപ്പേജ് പോളിസി എന്ന് ചുരുക്കി പറയാം.

നയം വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കാനും ഉത്പാദനചെലവ് കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. മാത്രമല്ല പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കുകയും കേന്ദ്ര സർക്കാരിന്റെ ജിഎസ്‍ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

അടുത്ത വർഷം മുതൽ കാലാവധി പൂർത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ വാഹനങ്ങൾക്കും പുതിയ നയം നടപ്പിൽ വന്നേക്കും. 2023 മുതൽ ഹെവി വാഹനങ്ങളെയും പുതിയ പ്രഖ്യാപനം ബാധിക്കും. എന്നാൽ 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക് സ്ക്രാപ്പിംഗ് നയം നടപ്പിലാവുക.

എന്നാൽ 20 വർഷം പൂർത്തിയായ എല്ലാ വാഹനങ്ങളും പൊളിക്കണമെന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരത്തിൽ നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങൾ തുടർന്നും ഉപയോഗിക്കണമെങ്കിൽ ഓട്ടമേറ്റഡ് ടെസ്റ്റിംഗിന് ഉടമസ്ഥർ വിധേയമാക്കേണ്ടി വരും.

തുടർന്ന് ഈ പരീക്ഷണത്തിൽ വിജയിച്ചാൽ സ്ക്രാപ്പിംഗിന് വിധേയമാക്കാതെ നിരത്തുകളിൽ ഉപയോഗിക്കാൻ കഴിയും. അതേസമയം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാലും പേടിക്കേണ്ടതില്ല. ഇത്തരത്തിൽ മൂന്നുതവണ ഓട്ടമേറ്റഡ് ടെസ്റ്റിംഗിൽ പരാജയപ്പെട്ടാൽ മാത്രമാകും വാഹനം കണ്ടംചെയ്യുക.

2021 ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബജറ്റിലാണ് വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ക്രാപ്പേജ് നയം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നത്. പഴയ വാഹനങ്ങൾക്ക് മലിനീകരണ നികുതി എന്നും അറിയപ്പെടുന്ന 'ഗ്രീൻടാക്‌സ്' പിരിച്ചെടുക്കാനുള്ള നിർദേശത്തിന് നിതിൻ ഗഡ്ക്കരി അടുത്തിടെ അംഗീകാരം നൽകിയിരുന്നു.

ഇരുപത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഏറ്റവും കൂടുതലുള്ളത് കർണാടകയിലും ഡൽഹിയിലുമാണെന്ന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേ അടുത്തിടെ പാർലമെന്റ് സമ്മേളത്തിൽ അറിയിച്ചിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 75 ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്.

നിലവിൽ രാജ്യത്ത് മൊത്തം ഏകദേശം 2.15 കോടി വാഹനങ്ങൾ കാലാവധി പൂർത്തിയാക്കിയതായാണ് കണക്കുകൾ. 20 വർഷത്തിലധികം പഴക്കമുള്ള 39.48 ലക്ഷം വാഹനങ്ങളാണ് കർണാടകയിലുള്ളത്. ഡൽഹിയിൽ അത്തരം 36.14 ലക്ഷം വാഹനങ്ങളുണ്ടെന്നും പരിസ്ഥിതി സഹമന്ത്രി വ്യക്തമാക്കിയിരുന്നു.

20 വർഷത്തിലധികം പഴക്കമുള്ള 26.20 ലക്ഷം വാഹനങ്ങളുമായി ഉത്തർപ്രദേശാണ് മൂന്നാമതാണ്. അതേസമയം നമ്മുടെ കേരളത്തിൽ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 20.67 ലക്ഷം വാഹനങ്ങളും റോഡിലുണ്ട്. തമിഴ്‌നാട്ടിൽ ഇത് 15.99 ലക്ഷവും പഞ്ചാബിൽ 15.32 ലക്ഷം വാഹനങ്ങളുമാണ് കണക്കിലുള്ളത്.


Click it and Unblock the Notifications








