ഫോർച്യൂണർ ഓടിച്ചതിന് യൂട്യൂബറിന് 30,500 രൂപ പിഴയിട്ട് പൊലീസ്, കാരണം രസമാണ് കേട്ടോ
ഫോർച്യൂണർ ഓടിച്ച് പിടിവീഴാൻ എന്താണ് കാരണമെന്ന് ആലോചിച്ച് വന്നവരാണോ നിങ്ങൾ. കൂടുതൽ ആലോചിച്ച് തലുണ്ണാക്കണ്ട, സംഭവം കേരളത്തിലല്ല നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. അതിനു പിന്നിലും കാരണമുണ്ട് കേട്ടോ അതെന്തെന്ന് പറഞ്ഞുതരാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലിനീകരണമുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഡൽഹിയെന്ന് നമുക്ക് ഏവർക്കും അറിയാം അല്ലേ.
കഴിഞ്ഞ ഒരു മാസമായി ഡൽഹി എൻസിആർ മേഖലയിലെ മലിനീകരണ തോത് വളരെ മോശവും രൂക്ഷവുമാണ്. എല്ലാ വർഷവും ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോൾ മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ നിയമങ്ങൾ നടപ്പാക്കാറുണ്ട്. ബിഎസ്-IV ഡീസൽ കാറുകൾക്കും ബിഎസ് III പെട്രോൾ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുക എന്നതാണ് ഇതിന്റെ ഭാഗമായി ആദ്യം സർക്കാർ ചെയ്യുന്ന കാര്യം.

മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നവംബർ രണ്ടിന് ഡൽഹി എൻസിആർ മേഖലയിൽ ബിഎസ്-IV ഡീസൽ കാറുകളുടെയും ബിഎസ് III പെട്രോൾ കാറുകളുടെയും നിരോധനം സർക്കാർ നടപ്പാക്കുകയും ചെയ്‌തു. നിരോധനത്തെക്കുറിച്ച് അറിയാതെ പലരും ഇത്തരം വാഹനങ്ങൾ നിരത്തിൽ ഇറക്കുകയം തുടർന്ന് പൊലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. ഇതുതന്നെയാണ് തലക്കെട്ടിൽ പറയുന്ന യൂട്യൂബർക്കും സംഭവിച്ചത്.
നിരോധനം അറിയാതെ ഡൽഹിയിൽ ബിഎസ്-IV ഡീസൽ ഫോർച്യൂണർ ഓടിച്ചതിനാണ് ഇദ്ദേഹത്തിന് ഡൽഹി ട്രാഫിക് പൊലീസ് 30,500 രൂപ പിഴ ഈടാക്കിയത്. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുകയാണ്. ദക്ഷ് അഹ്ലാവത്ത് തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. താൻ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയതെന്ന് വ്ലോഗർ വിശദീകരിക്കുന്നു.

വീഡിയോയിൽ പറയുന്നത് ഇങ്ങനെ; ഈ മാസം ആദ്യം തന്റെ സഹോദരൻ യുഎസ്എയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞു. തന്റെ ഫോർച്യൂണർ എടുത്ത് ഡൽഹി വിമാനത്താവളത്തിലേക്ക് യാത്ര ആരംഭിക്കുകയായിരുന്നു. ഡൽഹി എൻസിആർ മേഖലയിലെ ഡീസൽ നിരോധനത്തെക്കുറിച്ച് തനിക്ക് പൂർണ അറിവുണ്ടായിരുന്നില്ലെന്ന് ഈ വീഡിയോയിൽ അദ്ദേഹം അവകാശപ്പെടുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ രണ്ടുതവണ പൊലീസ് തടഞ്ഞു. പക്ഷേ അവർ രേഖകളൊന്നും ചോദിച്ചില്ലെന്നും വാഹനം മുന്നോട്ടുപോവാൻ അനുവദിക്കുകയും ചെയ്‌തുവെന്നും ദക്ഷ് അഹ്ലാവത്ത് പറയുന്നു. തുടർന്ന് ഡൽഹിയിൽ പ്രവേശിച്ച ശേഷം ഇയാളുടെ ഫോർച്യൂണർ ട്രാഫിക് പൊലീസ് തടഞ്ഞു. ഈ പുതിയ നിരോധനത്തെക്കുറിച്ച് അറിവില്ലാതിരുന്ന വ്ലോഗർ വാഹനം നിർത്തി എല്ലാ രേഖകളും പൊലീസുകാർക്ക് നൽകി.

ഇവിടെയാണ് ട്വിസ്റ്റ്, പരിശോധനയിൽ ദക്ഷ് ഉപയോഗിക്കുന്ന ഫോർച്യൂണറിന്റെ പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. വാഹനത്തിലെ കാലഹരണപ്പെട്ട പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഡൽഹി എൻസിആർ മേഖലയിൽ ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് പൊലീസിന് 10,000 രൂപ വരെ പിഴ ചുമത്താനും അധികാരമുണ്ട്.
എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് PUC കാലഹരണപ്പെട്ടതാണെന്നും വ്ലോഗർ പൊലീസിനോട് പറഞ്ഞുനോക്കി. പക്ഷേ ബിഎസ്-IV വാഹനം നിലവിൽ ഡൽഹി എൻസിആർ മേഖലയിൽ നിരോധിച്ചിട്ടുണ്ടെന്നും ഇതിന് കനത്ത പിഴ ഈടാക്കുകയാണെന്നും ഉദ്യോഗസ്ഥർ യൂട്യൂബ് വ്ലോഗറിനോട് വെളിപ്പെടുത്തി. വാർത്തകളിൽ ഒരിടത്തും ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാണാതിരുന്ന വാഹന ഉടമ സംഭവം കേട്ട് ഞെട്ടി.
തുടർന്ന് തന്റെ അവസ്ഥ പൊലീസിനോട് വിശദീകരിച്ചുവെങ്കിലും പിഴ ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പൊലീസ് വിശദമാക്കുകയായിരുന്നു. പക്ഷേ യാത്രയുടെ സാഹചര്യം മനസിലായ പൊലീസുകാർ അദ്ദേഹത്തിന്റെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്‌തു. ഈ സമയം തങ്ങളെ പോകാൻ അനുവദിക്കുകയാണെന്നും ഒരു രസീതിൽ ഒപ്പിടണമെന്ന് പൊലീസുകാർ തന്നോട് പറഞ്ഞതായി യൂട്യൂബർ അവകാശപ്പെടുന്നു.
ഇരുട്ടായതിനാൽ പ്രിന്റൗട്ടിൽ എഴുതിയിരിക്കുന്നത് വ്ലോഗറിന് കാണാൻ കഴിഞ്ഞില്ല. തിടുക്കത്തിൽ പേപ്പറിൽ ഒപ്പിട്ട് രസീതും എടുത്തു. അന്ന് ഡൽഹിയിൽ എവിടെയെങ്കിലും വീണ്ടും തടഞ്ഞാൽ രസീത് കാണിച്ചാൽ മതിയെന്നും പൊലീസ് പറഞ്ഞാണ് വിട്ടത്. പൊലീസ് എത്ര സൗഹാർദ്ദപരമായി പെരുമാറുന്നുവെന്ന് കണ്ടപ്പോൾ താൻ ശരിക്കും സന്തോഷിച്ചുവെന്നും യൂട്യൂബർ പറയുന്നു.
എന്നാൽ യാത്ര തുടർന്ന് കുറച്ച് ദൂരം എത്തിയതിന് ശേഷം രസീത് പരിശോധിച്ച വ്ലോഗർ ഞെട്ടി. നിയമലംഘനങ്ങളുള്ള ചലാൻ പൊലീസുകാർ തനിക്ക് കൈമാറിയതായി അദ്ദേഹം കണ്ടെത്തി. ബിഎസ്-IV ഫോർച്യൂണർ ഡീസൽ 4×2 പതിപ്പിന് 30,500 രൂപയുടെ പിഴയാണ് മൊത്തിത്തിൽ ചുമത്തിയിരിക്കുന്നതെന്ന് അപ്പോഴാണ് യൂട്യൂബറിന് മനസിലായത്. കാലാവധി കഴിഞ്ഞ പൊല്യൂഷൻ സർട്ടിഫിക്കറ്റിന് 10,000 രൂപയും ബിഎസ്-IV ഡീസൽ നിരോധനം ലംഘിച്ചതിന് 20,000 രൂപയുമാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ ഉടമ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 500 രൂപ പിഴയും പൊലീസ് ചേർത്തു. ഇവിടെ ചതി മനസിലാക്കിയ ദക്ഷ് അഹ്ലാവത്ത് എന്ന വ്ലോഗർ പൊലീസുകാർ ബിഎസ്-IV ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വീഡിയോയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ അടിയന്തര സേവനങ്ങൾക്കായി ഉപയോഗിക്കുന്ന പൊലീസ് വാഹനങ്ങളെയും മറ്റ് വാഹനങ്ങളെയും ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യൂട്യൂബർ അറിഞ്ഞില്ലെന്നതാണ് രസകരമായ മറ്റൊരു വസ്‌തുത.


Click it and Unblock the Notifications








