ഫിഫ ലോകകപ്പിനായി 1.2 മില്യൺ ആരാധകർ എത്തിയേക്കുമെന്ന് ഖത്തർ, പ്രതിദിനം 1200 വിമാനങ്ങളും പറന്നിറങ്ങും
ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആരാധകരുടെ ആവേശം വാനോളമുയരുകയാണ്. ഇത് തന്റെ അവസാന ലോകകപ്പാണെന്ന് പ്രഖ്യാപിച്ച സൂപ്പർതാരം ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയുമെല്ലാം ഫാൻസ് ആവേശപൂരത്തിനായി കാത്തിരിക്കുകയാണ്.

ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 നവംബർ 20 മുതലാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ഇനമാണ്. കൂടാതെ ദശലക്ഷക്കണക്കിന് ആരാധകരെ ആതിഥേയ രാജ്യത്തേക്കോ എത്തിക്കുന്ന വലിയ മാമാങ്കം കൂടിയാണിത്.

ആവേശം കൊടിമുടി കയറുകയാണെങ്കിലും ഇത്രയും വലിയ തോതിൽ ഒരു സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇവിടെ ഗതാഗതം എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന മേഖലയാണ്. എങ്കിലും എല്ലാത്തരം തയാറെടുപ്പുകളും പൂർത്തിയാക്കിയതായാണ് ഖത്തറിന്റെ അവകാശവാദം.

ലോകമെമ്പാടുമുള്ള 1.2 ദശലക്ഷം ഫുട്ബോൾ ആരാധകർ ടൂർണമെന്റിനായി ഖത്തറിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി ആയിരത്തോളം പുതിയ പൊതുഗതാഗത ബസുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു. ആകെയുള്ള 4000 ബസുകളിൽ 700 എണ്ണം ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ഫൈനൽ ഉൾപ്പടെ 64 മത്സരങ്ങൾ എട്ട് സ്റ്റേഡിയങ്ങളിലായാണ് അരങ്ങേറുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് ആരാധകരെ എത്തിക്കുക എന്നതാണ് ഈ ബസുകളുടെ പ്രാഥമിക ഉത്തരവാദിത്തം.

ഹയ ഡിജിറ്റൽ കാർഡ് വേണം
ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറിലേക്ക് പ്രവേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഹയ ഡിജിറ്റൽ കാർഡ് (ഫാൻ ഐഡി) തീർച്ചയായും വേണം. കളികാണാൻ അല്ല എത്തുന്നതെങ്കിലും ടൂർണമെന്റ് നടക്കുന്ന കാലയളവിൽ രാജ്യത്ത് പ്രവേശിക്കണമെങ്കിൽ ഈ കാർഡ് ആവശ്യമായി വരും.

അസോസിയേറ്റഡ് പ്രസ് പ്രകാരം നവംബർ ഒന്നിനും ജനുവരി 23 നും ഇടയിൽ നിങ്ങൾ ഖത്തറിൽ പ്രവേശിക്കുകയാണെങ്കിൽ ഹയ്യ കാർഡ് ആവശ്യമാണെന്ന് സാരം. ഒരാൾക്ക് 27 ഡോളറിന് ഒരു ഹയ കാർഡ് ലഭിക്കും. അതായത് ഏകദേശം 2,200 രൂപയ്ക്ക്. യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും ഒമാനിലേക്കും 90 ദിവസത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാൻ ഇത് അനുവദിക്കും.

വിദേശ കാണികൾക്കൊപ്പം ഖത്തറിലെ സ്വദേശി, പ്രവാസി താമസക്കാർക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം ഹയ കാർഡും നിർബന്ധമാണ്. മത്സരത്തിന്റെ ടിക്കറ്റോ ഹയ കാർഡുള്ള ആരാധകർക്കുമായി ഒരു പ്രത്യേക നേട്ടവും ഖത്തർ ഒരുക്കിയിട്ടുണ്ട്.

പബ്ലിക് ബസുകൾ, ട്രാമുകൾ, മെട്രോ എന്നിവയിലെ യാത്ര ഇത്തരക്കാർക്ക് സൗജന്യമാണെന്നതാണ് ആ നേട്ടം. പക്ഷേ മത്സര ദിവസങ്ങളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്ന് പ്രത്യേകം ഓർമിക്കേണ്ടതാണ്.

ലോകകപ്പിനായി ഖത്തറിലെ ഗതാഗതത്തിനുള്ള മറ്റ് മാർഗങ്ങൾ എന്തെല്ലാമെന്ന് തിരയുന്നവർക്കുള്ള ഉത്തരവും ഇവിടെയുണ്ട്. യൂബർ, കരീം എന്നിവ പോലുള്ള റൈഡ്-ഹെയ്‌ലിംഗ് ഓപ്ഷനുകൾ കളികാണാൻ എത്തുന്നവർക്ക് ലഭ്യമാണ്. അവയുടെ മൊബൈൽ ആപ്ലിക്കേഷനുകൾ iOS, ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി ടാക്സി ഓപ്പറേറ്റർമാരും ഇവിടെയുണ്ടാവും.

ഫിഫ ലോകകപ്പ് 2022
ഒരു മുസ്ലീം രാഷ്ട്രത്തിൽ ആദ്യമായി നടക്കുന്ന ലോകകപ്പാണ് ഈ വർഷത്തേത്. പ്രതിദിനം 1,300 വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തർ ഏകദേശം 1.2 ദശലക്ഷം ആരാധകരെയാണ് മൊത്തത്തിൽ പ്രതീക്ഷിക്കുന്നത്. ഏറ്റവും ചെലവേറിയ ഫിഫ ലോകകപ്പ് കൂടിയാണിത്. ഏകദേശം 220 ബില്യൺ ഡോളറാണ് ടൂർണമെന്റിനായി ചെലവഴിക്കുന്നത്.

2010 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ദക്ഷിണാഫ്രിക്ക ചെലവഴിച്ച ഏകദേശം 3.5 ബില്യൺ ഡോളറിന്റെ 60 മടങ്ങാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പതിവിൽ നിന്നും വ്യത്യസ്‌തമായി നവംബർ-ഡിസംബർ മാസങ്ങളിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഖത്തറിലുണ്ട്.


Click it and Unblock the Notifications








