Auto Rickshaw Seatbelts ഓട്ടോയ്ക്കും സീറ്റ് ബെൽറ്റ് വരുന്നു, പുതിയ നീക്കവുമായി റാപ്പിഡോ
നിയമം ലംഘിക്കുന്നവരെ പിടിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളൊക്കെ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച വാർത്ത ഏവരും അറിഞ്ഞുകഴിഞ്ഞ കാര്യമാണ്. ഇരുചക്ര വാഹനങ്ങളും കാറുകളിലും എല്ലാം സഞ്ചരിക്കുന്നവർ ഇനി കരുതലോടെ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ നാട്ടിലെ ഒരു വിഭാഗത്തിന് മാത്രം ഈ പ്രശ്‌നങ്ങളൊന്നും ബാധകമേയല്ലെന്ന ട്രോളൊക്കെ വന്നുതുടങ്ങി.
ആർക്കാണന്നല്ലേ... നാട്ടിലെ ഓട്ടോറിക്ഷകളുടെ കാര്യമാണീ പറഞ്ഞുവരുന്നത്. എന്ത് ഹെൽമെറ്റ്, എന്ത് സീറ്റ് ബെൽറ്റ് എന്ന് പറഞ്ഞുള്ള ട്രോളുകളൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു. ഓട്ടോറിക്ഷകളുടെ സേഫ്റ്റി മാത്രം ആരും പരിഗണിക്കുന്നില്ലെന്ന പരാതിയും പലകോണുകളിൽ നിന്നും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ആന തിരിയുംപോലെ എങ്ങോട്ട് എപ്പോൾ വേണമെങ്കിലും തിരിയുന്ന ഓട്ടോക്കാരുടെ ഡ്രൈവിംഗും നാട്ടിൽപാട്ടാണ്. എന്നാൽ ദേ ഇപ്പോൾ ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

ഓട്ടോ-ടെക് അഗ്രഗേറ്റർ റാപ്പിഡോയാണ് രാജ്യവ്യാപകമായി നടത്തുന്ന സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സജ്ജീകരിക്കുന്നത്. 2023 ഏപ്രിൽ 21-നാണ് ഇതുസംബന്ധിച്ച വിവരം റാപ്പിഡോ ഔദ്യോഗികമായി പുറത്തുവിടുന്നത്. കേരളത്തിലുള്ളവർക്ക് റാപ്പിഡോയെ അത്ര പരിചയം കാണില്ലെങ്കിലും ബെംഗളൂരുവിലും ഡൽഹിയിലുമെല്ലാമുള്ള മലയാളികൾക്ക് ഈ പേര് വളരെ പരിചിതമായ ഒന്നാണ്. ഓട്ടോറിക്ഷകൾക്ക് പുറമെ ബൈക്ക് ടാക്‌സികളും നിരത്തുകളിലെത്തിച്ചാണ് ഈ ബ്രാൻഡ് ശ്രദ്ധനേടിയത്.
രാജ്യവ്യാപകമായി നടത്തുന്ന സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സജ്ജീകരിക്കുന്നത് ഏറെ കൈയടി അർഹിക്കുന്നൊരു തീരുമാനം തന്നെയാണ്. ഈ നടപടിയിലൂടെ പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ കൂട്ടിയിടികൾ പോലുള്ള അപകടങ്ങൾ മൂലമുണ്ടാവുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റാപ്പിഡോ പുതിയ പരിഷ്ക്കാരവുമായി എത്തുന്നത്. ഇതുകൂടാതെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനി ഡ്രൈവർ ക്യാപ്റ്റൻമാർക്കായി നാല്-ഘട്ട ബാക്ക്ഗ്രൗണ്ട് വേരിഫിക്കേഷൻ പ്രക്രിയയും നടപ്പാക്കിയിട്ടുണ്ട്.

വനിതാ റൈഡർമാർക്കായി അവരുടെ സ്വകാര്യതയും ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിനായി ഒരു സവിശേഷമായ ഇൻഫർമേഷൻ മാസ്കിംഗ് ഫീച്ചർ ഉപയോഗിക്കുന്നതായും കമ്പനി പറയുന്നു. ഗ്രാനുലാർ ലാറ്റിറ്റ്യൂഡിനൽ, ലോഞ്ചിറ്റ്യൂഡിനൽ ഡാറ്റകളിലേക്കുള്ള ആക്‌സസിനൊപ്പം ലൈവ് റൈഡ് ട്രാക്കിംഗും ഷെയർഡ് റൈഡുകൾക്കുള്ള ഓൺ-ഗ്രൗണ്ട് സർപ്പോർട്ടും റാപ്പിഡോ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
റാപ്പിഡോ ആപ്പിന്റെ സുരക്ഷാ ഫീച്ചറുകൾ യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പ്രധാന പരിഗണ നൽകുന്നുവെന്ന് റാപിഡോ ഓട്ടോയുടെ സഹസ്ഥാപകൻ പവൻ ഗുണ്ടുപള്ളി പറഞ്ഞു. യാത്രക്കാർക്കും ക്യാപ്റ്റൻമാർക്കും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് റാപിഡോ ഓട്ടോ തങ്ങളുടെ ആപ്പിൽ മറ്റ് നിരവധി സുരക്ഷാ നടപടികളും നടപ്പിലാക്കി കഴിഞ്ഞു. റൈഡർമാർക്കുള്ള നിർബന്ധിത സുരക്ഷാ പരിശീലനം, പതിവ് വാഹന അറ്റകുറ്റപ്പണികൾ, ലൈവ് ട്രാക്കിംഗ് എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്.

ഒരു ലേണിംഗ് മോഡ്യൂൾ സിസ്റ്റം തന്നെ റാപ്പിഡോ ഒരുക്കിയിട്ടുണ്ട്. അതിൽ ഉപഭോക്താവിനോട് മാന്യമായ പെരുമാറ്റം, റോഡ് സേഫ്റ്റി പരിശീലനം, പ്രവർത്തന പരിശീലനം എന്നിവ എല്ലാ റാപ്പിഡോ ഡ്രൈവർമാരും പൂർത്തിയാക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. സിറ്റി ട്രാഫിക് പൊലീസ് ഡിപ്പാർട്ട്‌മെന്റുകളുമായി സഹകരിച്ച് റാപ്പിഡോ മുമ്പ് രാജ്യത്തുടനീളം സുരക്ഷാ ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടുണ്ട്.
ഗുഡ്ഗാവ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, വിജയവാഡ, മധുര തുടങ്ങിയ നഗരങ്ങളിലെ കനത്ത ട്രാഫിക് ജംഗ്ഷനുകളിൽ റോഡ് സുരക്ഷ എത്രത്തോളം നിർണായകമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു മൈം പ്രോഗ്രാമും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നതിനുള്ള നീക്കവും നിർണായകമാവും. പദ്ധതി വിജയിച്ചാൽ ഭാവിയിൽ രാജ്യത്തെ മറ്റ് ഓട്ടോറിക്ഷകളിലും ഈ സേഫ്റ്റി ഫീച്ചർ ഉൾപ്പെടുത്താനാവുന്നതാണ്. എന്നാൽ ഇതിനെ ഡ്രൈവർമാരും യാത്രക്കാരും എങ്ങനെ സ്വീകരിക്കുമെന്ന കാര്യം കണ്ടറിയണം


Click it and Unblock the Notifications








