കാറിലെ യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് ധരിക്കണം, ഇല്ലെങ്കിൽ നവംബർ ഒന്നു മുതൽ പിടിവീഴും
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തോടെ രാജ്യത്തെ വാഹന സുരക്ഷയുടെ കാര്യത്തിൽ കർശനമായ നിയമങ്ങളും നടപടികളും നടന്നുകൊണ്ടിരിക്കുയാണ്.

വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, വാഹനത്തിൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നാണ് ഈ അപകടം നൽകുന്ന പാഠം. ഇതിന്റെ ഭാഗമായി കാറിലെ സഹയാത്രക്കാരും സീറ്റ്ബെൽറ്റുകൾ ധരിക്കേണമെന്ന നിബന്ധനയും കേന്ദ്രസർക്കാർ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പല സംസ്ഥാന സർക്കാരുകളും ഇതുസംബന്ധിച്ച താക്കീതുകൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കർശനമാക്കിയിട്ടില്ലെന്നു വേണം കരുതാൻ.

ദേ ഇപ്പോൾ ട്രാഫിക് നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് മുംബൈ ട്രാഫിക് പൊലീസ് പുതിയൊരു നോട്ടീസ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബിസിനസ് തലസ്ഥാനത്ത് ഇനി മുതൽ ഡ്രൈവർക്കും സഹയാത്രികർക്കും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയതാണ് പുതിയ അറിയിപ്പ്.

നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുംബൈ പൊലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പാൽഘറിനടുത്ത് കാർ അപകടത്തിൽ ഒരു യാത്രക്കാരൻ കൂടി മരിച്ചതിനെ തുടർന്നാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇതിനായി അൽപം കൂടി സമയവും നൽകിയിട്ടുണ്ട്. 2022 നവംബർ ഒന്നു മുതൽ എല്ലാ ഫോർ വീലറുകളിലും ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മുംബൈ പൊലീസ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനർഥം ഫോർ വീലറിന്റെ മുന്നിലും പിന്നിലും ഇരിക്കുന്ന എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ്.

സീറ്റ് ബെൽറ്റ് ധരിക്കാത്തത് ശിക്ഷാർഹമായ കുറ്റമായിരിക്കും. അറിയിപ്പ് അനുസരിച്ച്, സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹന ഉടമകൾ ഈ സമയപരിധിക്ക് മുമ്പ് സീറ്റ് ബെൽറ്റുകൾ കാറിൽ ഘടിപ്പിക്കേണ്ടതുണ്ട്.

മുംബൈ പൊലീസ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമം, 2019 പ്രകാരം, സെക്ഷൻ l94 (b) (1) പ്രകാരം സുരക്ഷാ ബെൽറ്റ് ധരിക്കാതെ മോട്ടോർ വാഹനം ഓടിക്കുകയോ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നവർ ശിക്ഷാർഹരാണ്.

സീറ്റ് ബെൽറ്റ് ധരിക്കാത്ത പക്ഷം മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമം 2019-ലെ സെക്ഷൻ 194(ബി)(1) പ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നു. മോട്ടോർ വാഹന നിയമത്തിൽ വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കിയിരിക്കെ, കോർപ്പറേറ്റ് നേതാവ് സൈറസ് മിസ്ത്രിയുടെ അകാല മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ നിയമം രാജ്യമൊട്ടാകെ നടപ്പാക്കി വരുന്നത്.

ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ തലവനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ അദ്ദേഹം 2022 സെപ്റ്റംബർ നാലിനാണ് മുംബൈയിലെ കാർ അപകടത്തിൽ മരണപ്പെടുന്നത്. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതാണ് മരണത്തിന് കാരണമായേക്കുന്നത്.

മുംബൈക്ക് പുറമെ അടുത്തിടെ മറ്റ് നഗരങ്ങളും കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിയമം നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം സുരക്ഷാ ആശങ്കകൾ ഉയർന്നപ്പോൾ ട്രാഫിക് നിയമം കർശനമായി നടപ്പിലാക്കിയ ആദ്യ നഗരങ്ങളിലൊന്നാണ് ഡൽഹി.

ലോകത്ത് ഓരോ വർഷവും ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയാണ്. 2021-ൽ 1.55 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്. പിൻസീറ്റിൽ പോലും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ആളുകൾ മരണപ്പെട്ട സംഭവങ്ങളും നിരവധിയാണ്. വാഹനങ്ങളിൽ സുരക്ഷക്കായുള്ള രണ്ടാമത്തെ പ്രതിരോധ മാർഗമാണ് എയർബാഗ്.

സീറ്റ് ബെൽറ്റ് ശരിയായി ധരിച്ചില്ലെങ്കിൽ അപകട സമയത്ത് കാറിന്റെ എയർബാഗുകൾ പ്രവർത്തിക്കില്ലെന്ന കാര്യവും ഓർക്കുക. അതിനാൽ വാഹനത്തിലിരുന്ന ഉടൻ സീറ്റ് ബെൽറ്റ് ശരിയായി ലോക്ക് ചെയ്യേണ്ടതും വളരെ പ്രധാനമാണ്.


Click it and Unblock the Notifications