കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതും റെഡി, ഇനി ആലപ്പുഴ വഴിയും 'വേഗയാത്ര'; സർവീസ് ഞായറാഴ്ച്ച തുടങ്ങും
ആദ്യ വന്ദേ ഭാരത് സൂപ്പർഹിറ്റായതോടെ കേരളത്തിന് രണ്ടാമതും സമ്മാനിച്ചിരിക്കുകയാണ് ഈ അതിവേഗ തീവണ്ടി. രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍ സ്വന്തമാക്കി കുതിക്കുന്ന വേളയിലാണ് രണ്ടാമതും ഒരു ട്രെയിനെ എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച കാസർകോട്ട് ഉദ്ഘാടനം ചെയ്യും. കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും ഇത്തവണത്തെ സർവീസ്. രാവിലെ 7 മണിക്ക് കാസര്‍കോട് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.05-നാണ് മടക്കയാത്ര തുടങ്ങി രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കുകയും ചെയ്യും.

നേരത്തെ അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇതിനാലാണ് ആലപ്പുഴ യാത്രക്കാരെയും പരിഗണിച്ച് പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം - കാസർകോട് റൂട്ടിൽ തിങ്കളാഴ്ച്ചയും കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ച്ചയും വന്ദേ ഭാരത് സർവീസ് ഉണ്ടാകില്ല.
ഉദ്ഘാടന ദിവസമായ സെപ്റ്റംബർ 24-ന് വന്ദേ ഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ലെന്നതും ശ്രദ്ധിക്കേണം. ആദ്യ വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ആയിരിക്കും നടക്കുക. ശനിയാഴ്ച്ച ട്രയല്‍ റണ്‍ നടത്തുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നതും ഹൈലൈറ്റാവും.

രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെ ചെന്നൈയില്‍ നേരത്തെ പരിശീലനം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്തിന് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം സൂചന നല്‍കിയിരുന്നു. ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് എത്തുമെന്നായിരുന്നു അവകാശവാദമെങ്കിലും അൽപം വൈകിയെന്നത് സത്യമാണ്. ഇല്ലോളം വൈകിയാലും ആലപ്പുഴ വഴിയുള്ള സർവീസും ഹിറ്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഞായറാഴ്ച്ച മൻകി ബാത്ത് പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനൊപ്പമാണ് കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും നടക്കുക. എട്ടു മണിക്കൂറാണ് കാസര്‍കോട് - തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാ സമയമായി കണക്കാക്കുന്നത്. ആഴ്ച്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.

ഇനി സ്റ്റോപ്പുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ കാസർകോട് നിന്നു തുടങ്ങുന്ന സർവീസിന് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവില്‍ 30 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിലാണ് ഏറ്റവും ഹിറ്റായി കേരളം എത്തിയിരിക്കുന്നത്. രാജ്യത്തെ 23 വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും യാത്രക്കാരുള്ളതും വരുമാനം കണ്ടെത്തുന്നതും കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ.
ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് തൊട്ടുപിന്നിൽ 176 ശതമാനം ഒക്യുപെൻസിയുമായി കരുത്ത് കാണിച്ചു. ഇതിലേക്കാണ് അടുത്ത സർവീസും എത്തുന്നത്. മുമ്പ് കാലത്തെ അപേക്ഷിച്ച് 7 മണിക്കൂർ കൊണ്ട് കേരളത്തിന്റെ അങ്ങേയറ്റത്ത് നിന്നും ഇങ്ങേയറ്റം എത്താനാവും എന്നത് ഏറെ സൌകര്യപ്രദമാവുന്ന കാര്യമാണ്. എന്തായാലും രണ്ടാമത്തെ വന്ദേ ഭാരതും വലിയ സ്വീകാര്യത നേടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








