8.20 കോടിയുടെ ആഡംബര കാറിൽ മാസ് എൻട്രിയുമായി രജനികാന്ത്, ഡ്രൈവറെ കണ്ട് വണ്ടറടിച്ച് മലയാളികളും
യുഎഇ രാജ്യങ്ങൾ പ്രമുഖർക്ക് ഗോൾഡൻ വിസ നൽകുന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. കഴിഞ്ഞവർഷം 1,58,000 ഗോൾഡൻ വിസ നൽകിയതായാണ് കണക്കുകൾ. വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭാശാലികൾ, നിക്ഷേപകർ, വ്യവസായികൾ എന്നിവർക്കെല്ലാമാണ് 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. ഇനിയെന്താണ് ഈ സംഭവമെന്ന് ആലോചിക്കുന്നവരുണ്ടെങ്കിൽ അവർക്ക് മനസിലാകുന്ന രീതിയിൽ വളരെ സിമ്പിളായി കാര്യം പറയാം.
സ്പോൺസറിന്‍റെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാൻ നിങ്ങളെ അനുവദിക്കുന്ന 10 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റാണ് ഗോൾഡൻ വിസ. കേവലം താമസ അനുമതി മാത്രമല്ല, നിരവധി ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണെന്നതാണ് ശ്രദ്ധേയം. നിരവധി സിനിമാ താരങ്ങൾക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടുമുണ്ട്. അടുത്തിടെ സൂപ്പര്‍സ്റ്റാർ രജിനികാന്തിനും ഗോൾഡൻ വിസ കിട്ടിയത് വലിയ വാർത്തയായിരുന്നു.

യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതിനു പിന്നാലെ സ്റ്റൈൽ മന്നൻ നന്ദി പറഞ്ഞത് മലയാളി വ്യവസായിയും സുഹൃത്തുമായ എംഎ യൂസഫലിക്കാണെന്നത് മലയാളികൾക്ക് ഇരട്ടി മധുരമായി. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തന്‍റെ സുഹൃത്ത് യൂസഫലിയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് രജനി അഭിപ്രായപ്പെട്ടത്. ഇതിനു ശേഷം യൂസഫലിയുടെ വീട്ടിൽ താരം സന്ദർശിക്കുകയും ചെയ്‌തിരുന്നു.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. തുടർന്ന് അവിടെ നിന്നും യുസഫലി തന്റെ റോൾസ് റോയ്സിൽ സ്വയം ഡ്രൈവ് ചെയ്താണ് അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. രജനിയുടെയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്സ് കലിനൻ ഡ്രൈവ് ചെയ്യുന്ന കാഴ്ച്ച ശരിക്കുമൊരു വിരുന്നായിരുന്നു.
സാധാരണഗതിയിൽ ഇത്രയും വലിയ വ്യവസായി പ്രമുഖരാരും സ്വന്തമായി വാഹനം ഡ്രൈവ് ചെയ്യാത്തവരാണ്. എന്നാൽ തന്റെ ചെങ്ങാതിയുമായി അൽപനേരം കുശലം പങ്കിടാൻ ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെയാണെന്ന് മനസിലാക്കിയാണ് യൂസഫലി രജനിയെയും വെച്ച് ഡ്രൈവ് പ്ലാൻ ചെയ്‌തത്.
യാത്രയ്ക്കിടെ അബുദാബിയിലെ പ്രശസ്തമായ ക്ഷേത്രം സന്ദർശിക്കാനും രജനി മറന്നില്ല. വിലകൂടിയ കാറുകളുടെ കമനീയ ശേഖരമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയർമാൻ.
ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വിലകൂടിയതും വിചിത്രവുമായ നിരവധി കാറുകളാണ് യൂസഫലിക്കുള്ളത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ് നിർമിച്ച ആദ്യത്തെ എസ്‌യുവിയാണ് കലിനൻ എന്ന പ്രത്യേകതയുമുണ്ട്. എസ്‌യുവി സമ്പന്നർക്ക് ഇടയിൽ വലിയ പ്രചാരം നേടുകയും ചെയ്‌തിട്ടുണ്ട്. സെഡാനുകളിൽ നിന്ന് എസ്‌യുവികളിലേക്ക് ആളുകളുടെ താൽപ്പര്യം മാറുന്ന സമയത്താണ് കലിനനുമായി കമ്പനി വിപണിയിലേക്ക് എത്തുന്നത്.

നിരവധി ഇന്ത്യൻ സെലിബ്രിറ്റികളും ബിസിനസുകാരും ഈ എസ്‌യുവി സ്വന്തമാക്കിയുട്ടുണ്ടെന്നത് വണ്ടിയുടെ ഇമേജും വർധിപ്പിച്ചിട്ടുണ്ട്. മറ്റ് റോൾസ് റോയ്‌സ് മോഡലുകളെപ്പോലെ കലിനനും വളരെ പ്രീമിയവും ആഡംബരവുമുള്ള ഇന്റീരിയറാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് കസ്റ്റമൈസേഷൻ ഓപ്ഷനുകളുടെ ഒരു നീണ്ട പട്ടികയും ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുക്കുന്നത് അനുസരിച്ച് കാറിൻ്റെ വില ഉയരുകയും ചെയ്യും.
569 bhp കരുത്തിൽ പരമാവധി 850 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നത്. യുഎഇയിൽ ഉപയോഗിക്കുന്ന മോഡലിന് പുറമെ ഇങ്ങ് കേരളത്തിലെ ആവശ്യങ്ങൾക്കായി എത്തുമ്പോൾ ഉപയോഗിക്കാനായി മറ്റൊരു കലിനനും യൂസഫലി നാട്ടിൽ വാങ്ങിയിട്ടിട്ടുണ്ട്. നാട്ടിലെ സന്ദർശന വേളയിൽ അദ്ദേഹം പലപ്പോഴും ഇതിലാണ് സഞ്ചാരം.

മറുവശത്ത് രാജ്യത്തെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളാണ് രജനി. ആള് വളരെ ലളിതവും എളിമയുള്ളതുമായ ജീവിതശൈലി നയിക്കുന്നയാളാണ് സൂപ്പർതാരമെന്ന് എല്ലാവർക്കും അറിയാം. ടൊയോട്ട ഇന്നോവ പോലുള്ള കാറുകളാണ് അദ്ദേഹം പലപ്പോഴും യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. എന്നാൽ ഗരാജിൽ അത്യാവിശ്യം ലക്ഷ്വറി കാറുകളും ഇടംപിടിച്ചിട്ടുണ്ട്. "ജയിലർ" എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം നിർമാതാവ് സമ്മാനിച്ച ബിഎംഡബ്ല്യു X7 പോലെയുള്ള വിലയേറിയ രണ്ട് കാറുകളാണ് രജനിക്കുള്ളത്.


Click it and Unblock the Notifications








