സ്‌പൈസ് കിംഗ് അല്ല, 'കാർ കിംഗ്', കേരളത്തിലെ ആദ്യത്തെ CLE കാബ്രിയോലെറ്റും സ്വന്തമാക്കി സിന്തൈറ്റ് ഗ്രൂപ്പ് ഉടമ
ഇന്ത്യയിൽ ആഡംബര കാറുകൾക്ക് ഏറ്റവും ആവശ്യക്കാരുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളം. വലിയ വ്യവസായി പ്രമുഖരും സിനിമ സെലിബ്രിറ്റുകളുമെല്ലാം വില കൂടിയ കാറുകൾ സ്വന്തമാക്കുന്ന വാർത്തകളെല്ലാം നാം അടിക്കടി സോഷ്യൽ മീഡിയയിലും മറ്റും കാണുന്നുണ്ട്. അടുത്തിടെ വേണു ഗോപാകൃഷ്‌ണൻ എന്ന വ്യക്തി കോടികൾ മുടക്കി കാറുകൾ വാങ്ങുന്ന തിരക്കിലാണ്. പക്ഷേ വാഹനങ്ങളോട് ഇതിനേക്കാൾ ഭ്രാന്തുള്ള മറ്റൊരു വ്യവസായി പ്രമുഖൻ ഇങ്ങ് കോതമംഗലത്തുണ്ട് കേട്ടോ. മറ്റാരുമല്ല, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ വിജു ജേക്കബ് ആണ് കക്ഷി. കേരളത്തിലെ ഏറ്റവും വലിയ കാര്‍ ഗരാജുകളില്‍ ഒന്ന് പടുത്തുയർത്തിയിരിക്കുന്ന ഇദ്ദേഹത്തെ പലരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് സ്പൈസ് കിംഗ്.
മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നാണ് വിജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. ഗ്ലോബല്‍ ഒലിയോറെസിന്‍ വിപണിയില്‍ 30 ശതമാനത്തിന് മുകളിലാണ് സിന്തൈറ്റിന്റെ ആഗോള വിപണി വിഹിതം. 4000 കോടി വിറ്റുവരവുള്ള സിന്തൈറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് കേരളത്തിന്റെ പ്രിയ ബ്രാൻഡ് കിച്ചൻ ട്രെഷേർസ് എന്നതും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

കേരളത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതി ചെയ്യുന്ന വ്യവസായത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ ഭക്ഷ്യ മേഖല, ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ജനറേഷന്‍ എന്നിങ്ങനെ വിവിധ മേഖലയിലേക്ക് സിന്തൈറ്റ് ഗ്രൂപ്പ് എത്തിയിട്ടുണ്ട്. 4000 പേർക്ക് തൊഴിൽ കൊടുക്കുന്ന ലോക സ്‌പൈസ് എക്‌സ്ട്രാക്റ്റ് കമ്പനിയുടെ മേൻമ അങ്ങനെ വേഗത്തിൽ പറഞ്ഞുതീർക്കാനൊന്നുമാവില്ല.
ഇടയ്ക്കിടെ പുത്തൻ കാറുകൾ വാങ്ങി വീട്ടുമുറ്റം നിറയ്ക്കുന്ന വിജു ജേക്കബ് ഒരു അണ്ടർറേറ്റഡ് വണ്ടിഭ്രാന്തനാണെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു XM, ഫെറാറി റോമ, റോൾസ് റോയ്‌സ് കലിനൻ സീരീസ് II തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കിയതും ഇദ്ദേഹമായിരുന്നു. ഇതിലൊന്നും കെട്ടടങ്ങുന്നതല്ല വിജു സാറിന്റെ വാഹനപ്രേമം.

വീണ്ടും കേരളത്തിൻ്റെ മണ്ണിലേക്ക് പുതിയൊരു അതിഥിയെ കൂടെ കൊണ്ട് വന്ന് അക്കാര്യം വീണ്ടും തെളിയിച്ചിരിക്കുകയാണ് വിജു ജേക്കബ്. ഇത്തവണ പോർച്ചിലേക്ക് എത്തിച്ചിരിക്കുന്നതാവട്ടെ മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റാണ്. അതും കേരളത്തിഷ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന പദവിയും സ്വന്തമാക്കാൻ വിജു ജേക്കബിന് സാധിച്ചു. 1,11, കോടി രൂപ എക്സ്ഷോറൂം വില വരുന്ന 4 സീറ്റർ കാറിന് 1.42 കോടി രൂപയോളം വരും കൊച്ചിയിലെ ഓൺ-റോഡ് പ്രൈസ്.
ഇതിൽ വ്യക്തിഗത രജിസ്ട്രേഷന് തന്നെയായി 24.98 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റ് എഎംജി ഒരു കൺവേർട്ടിബിൾ കാർ കൂടിയാണെന്നതാണ് രസകരമായ കാര്യം. ഒബ്‌സിഡിയൻ ബ്ലാക്ക് നിറത്തിലുള്ള റെഡ് സോഫ്റ്റ് ടോപ്പോടുകൂടിയ ലക്ഷ്വറി വാഹനം ഇനി കേരളത്തിന്റെ നാടുകളിലും ചീറിപ്പായുന്നത് കാണാൻ സാധിക്കും.

8V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റിന്റെ ഹൃദയം. സ്റ്റാൻഡേർഡയി തന്നെ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 254 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ നിർമിക്കാനാവുമെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നച്യ
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ CLE കാബ്രിയോലെറ്റ് മോഡലിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 6.6 സെക്കൻഡ് മാത്രം മതിയാവും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയ സോഫ്റ്റ് ടോപ്പ് 60 കിലോമീറ്റർ വേഗതയിൽ 20 സെക്കൻഡിനുള്ളിൽ തുറക്കാനും അടയ്ക്കാനും കഴിയുകയും ചെയ്യും.
ബെൻസിന്റെ മോഡുലാർ റിയർ ആർക്കിടെക്ചർ (MRA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന വാഹനം കൺവെർട്ടബിൾ കാർ വിഭാഗത്തിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ മോഡലുകളിൽ ഒന്നുകൂടിയാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, മസാജ് ഫംഗ്‌ഷനുള്ള വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡോൾബി അറ്റ്‌മോസോടുകൂടിയ 17 സ്പീക്കർ ബർമെസ്റ്റർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം കാറിന്റെ മൊഞ്ച് കൂട്ടും.
10 എയർബാഗുകൾ, ADAS സ്യൂട്ട് എന്നിവ പോലുള്ള ഗംഭീര സവിശേഷതകളോടെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. പിന്നിലെ യാത്രക്കാർക്കായി പ്രത്യേക ഹെഡ് എയർബാഗുകളുള്ള വാഹന നിർമ്മാതാക്കളുടെ ആദ്യ കാബ്രിയോലെറ്റ് കൂടിയാണ് സ്പൈസ് കിംഗ് വിജു ജേക്കബ് സ്വന്തമാക്കിയിരിക്കുന്നത്. 4 സീറ്റർ ലേഔട്ടുള്ള കാറായതിനാൽ നല്ലൊരു ഫാമിലി കാറായി ഉപയോഗിക്കാനും സാധിക്കും. സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാർ കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും ഹിറ്റായിട്ടുണ്ട്.


Click it and Unblock the Notifications








