ജയിച്ചവരുടേതു മാത്രമല്ല, തോറ്റവരുടേയുമാണ് ലോകം; മെഡൽ നഷ്‌ടമായവർക്ക് ആൾട്രോസ് സമ്മാനമായി നൽകുമെന്ന് ടാറ്റ
ഇന്ത്യ പങ്കെടുത്തതിൽവെച്ച് ഏറ്റവും വിജയകരമായ ഒളിമ്പിക്‌സിനാണ് ഇത്തവണ ടോക്കിയോയിൽ നമ്മൾ സാക്ഷ്യംവഹിച്ചത്. ജയിച്ചവരുടേതു മാത്രമല്ല, തോറ്റവരുടേയുമാണ് ഈ ലോകം എന്ന് ചുമ്മാ പറയുന്നതല്ല. മെഡൽ നേടിയവരെയെല്ലാം രാജ്യം ഒന്നടങ്കം ആദരിച്ചപ്പോൾ പൊരുതി തോറ്റവരെ നാം മനപൂർവം മറന്നു.

മെഡൽ നേട്ടം കൊയ്‌തവർക്കെല്ലാം വമ്പൻ സമ്മാനങ്ങൾ പലരും പ്രഖ്യാപിച്ചപ്പോൾ പൊരുതി വീണവരുടെ കൈപിടിച്ചുയർത്താൻ ആരും എത്തിയതുമില്ല. എന്നാൽ ടാറ്റ അതങ്ങനെയങ്ങ് വിട്ടുകളഞ്ഞില്ല. ടോക്കിയോ ഒളിമ്പിക്‌സിൽ നെല്ലിടവ്യത്യാസത്തിൽ വെങ്കലം നഷ്‌ടപ്പെട്ടവർക്ക് കിടിലൻ സമ്മാനമാണ് ടാറ്റ മോട്ടോർസിന്റെ വക ലഭിക്കുക.

കപ്പിനും ചുണ്ടിനുമിടയിൽ വെങ്കല മെഡൽ നഷ്ടമായ എല്ലാ താരങ്ങൾക്കും ബ്രാൻഡിന്റെ വമ്പൻ വിജയമായി തീർന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് കാർ സമ്മാനിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. മെഡലിനേക്കാളും രാജ്യത്തിന് അഭിമാനമായി തീർന്നവരാണ് ഇവരെന്നും കമ്പനിയുടെ പാസഞ്ചർ വാഹന വ്യവസായത്തിന്റെ തലവനായ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ഉജ്വല പ്രകടനത്തിലൂടെ നമ്മുടെ യുവതലമുറയെ പ്രചോദിപ്പിക്കുകയും ചെയ്ത ഈ താരങ്ങൾ പുറത്തെടുത്ത മികവിനുള്ള അംഗീകാരമാണ് ഈ തീരുമാനമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

മെഡലിനേക്കാൾ വലിയ നേട്ടമാണ് ഇവർ കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എതിരാളികളോടു പോരാടി വിജയത്തിനടുത്ത് വീണെങ്കിലും അവരുടെ പ്രകടന മികവിനെ കാണാതിരിക്കാൻ സാധിക്കില്ലെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.

കൂടാതെ ഇവരുടെ കഠിനാധ്വാനവും ആത്മസമർപ്പണവും ഭാവിയിലെ കായികതാരങ്ങൾക്ക് പ്രചോദനമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതത്വത്തിലും രൂപകൽപ്പനയിലും പ്രകടനക്ഷമതയിലുമൊക്കെ സുവർണ നിലവാരം ഉയർത്തിപ്പിടിക്കുന്ന നിലവാരം കൈവരിച്ച ചരിത്രമാണു ആൾട്രോസിന്റേതെന്നും ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മികച്ച ജനപ്രീതി നേടി മുന്നേറുന്ന ഗോൾഡൻ വാഹനമാണ് ടാറ്റ ആൾട്രോസ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്.

കായികതാരങ്ങൾക്ക് സമ്മാനിക്കുന്ന ഈ പ്രത്യേക ടാറ്റ ആൾട്രോസ് ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിലാകും പൂർത്തിയാവുക. ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ 16 കളിക്കാർക്കും ബോക്‌സർ സതീഷ് കുമാർ, ഗുസ്തി താരം ദീപക് പുനിയ, ഷൂട്ടർ സൗരഭ് ചൗധരി, ഗോൾഫ് താരം അദിതി അശോക് എന്നിവർക്കുമാണ് ടാറ്റയുടെ ഈ സമ്മാനം ലഭിക്കുക.

അധികം വൈകാതെ തന്നെ ഈ സമ്മാനം താരങ്ങള്‍ക്ക് കൈമാറുമെന്നും ടാറ്റ മോട്ടോർസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ടാറ്റയോടൊപ്പം തന്നെ ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾ നഷ്ടപ്പെട്ട 20 ഇന്ത്യൻ കളിക്കാരെ ആദരിക്കാനും അവരുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും പ്രോത്സാഹിപ്പിക്കാൻ ഓരോരുത്തർക്കും 11 ലക്ഷം രൂപ വീതം നൽകുമെന്നും മാൻകൈൻഡ് ഫാർമ പ്രഖ്യാപിച്ചിട്ടുണ്ട്.

കായികതാരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കമ്പനി മനസിലാക്കുന്നുവെന്നും അവരെ അഭിനന്ദിക്കാനും അംഗീകരിക്കാനുമാണ് ഈ തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മാൻകൈൻഡ് ഫാർമ പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി സ്വർണ മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് വരാനിക്കുന്ന പുതുപുത്തൻ XUV700 എസ്‌യുവി സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര സമാനമായ ഒരു പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.

മാത്രമല്ല, താരത്തെ ആദരിക്കാൻ എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യുന്നതിനുള്ള ചർച്ചകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ആദ്യ മെഡലാണ് ജാവലിനില്‍ ത്രോയിലൂടെ നീരജ് സ്വന്തമാക്കിയതത്. മാത്രമല്ല 008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

ലണ്ടന്‍ ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഒരു ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന വർഷം എന്ന നേട്ടവും ശ്രദ്ധേയമായിട്ടുണ്ട്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.


Click it and Unblock the Notifications








