പ്രതിഫലം വാങ്ങുന്നത് 200 കോടി, ദളപതിയുടെ യാത്രയിനി 2.14 കോടി രൂപയുടെ ഇലക്‌ട്രിക് കാറിൽ
അന്യഭാഷ നടൻമാർക്കും അവരുടെ സിനിമകൾക്കും കേരളത്തിൽ കിട്ടുന്ന വരവേൽപ്പ് മറ്റൊരു സംസ്ഥാനത്തുനിന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് തമിഴ് ചിത്രങ്ങളോടും താരങ്ങളോടും മലയാളികൾക്ക് പ്രത്യേക ആരാധനയാണുള്ളത്. കേരളത്തിൽ റിലീസ് ചെയ്‌ത് കോടികൾ വാരുന്നത് ഇപ്പോഴത്തെ ട്രെൻഡായ സംഭവമാണ്. ഇതിൽ ഏറ്റവും ഫാൻസുള്ളത് ആർക്കെന്ന് ചോദിച്ചാൽ ദളപതി വിജയ്ക്ക് തന്നെയാണെന്ന് നിസംശയം പറയാം.
മലയാളത്തിലെ പല നായകനടൻമാർക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് വിജയ്ക്ക് കേരളത്തിലുള്ളത്. അടുത്തിടെയിറങ്ങി കോടികൾ വാരിയ ലിയോ എല്ലാം ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. താര ജാഡകളില്ലാത്തതും സിമ്പിളാണെന്നതുമെല്ലാം ഫാൻസിനിടയിൽ ദളപതിക്ക് സ്വീകാര്യത നേടാനും കാരണമായിട്ടുണ്ട്. കോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ദളപതി വിജയ് എങ്കിലും അതിന്റെ താരജാഡകളൊന്നും പുള്ളി കാണിക്കാറില്ലെന്നു വേണം പറയാൻ.

ലിയോയുടെ വമ്പൻ വിജയത്തിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രമാണ് ഗോട്ട് (GOAT). മങ്കാത്ത പോലുള്ള വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ വെങ്കട്ട് പ്രഭുവുവാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിജയ് 200 കോടി രൂപ പ്രതിഫലം കൈപ്പറ്റിയെന്നും അതിലൂടെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറിയെന്നുമാണ് അഭ്യൂഹങ്ങൾ. എന്തായാലും ഇതിനു പിന്നാലെ പുത്തൻ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.
വാഹനങ്ങളോട് ഏറെ താൽപര്യമുള്ളവരാണ് സിനിമാ താരങ്ങൾ. കോടികൾ വിലവരുന്ന കാറുകളിൽ പലതും സ്വന്തമാക്കുന്നതും ഇവരാണ്. അതുകൊണ്ട് തന്നെ അവരുടെ പുത്തൻ വാഹനങ്ങൾ വാർത്തകളിൽ ഇടംനേടാറുമുണ്ട്. സിനിമകൾ കഴിഞ്ഞാൽ വാഹനങ്ങളോട് ഏറെ കമ്പമുള്ളയാളാണ് നമ്മുടെ വിജയിയും. 200 കോടിയോളം പ്രതിഫലം വാങ്ങിയ ദളപതിയുടെ ഗരാജിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ലക്ഷ്വറി സെഡാനാണ്.

അടുത്തകാലത്ത് സിനിമാ താരങ്ങൾക്കിടയിൽ ട്രെൻഡിംഗായ ബിഎംഡബ്ല്യു i7 എന്ന മോഡലാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. നടൻ വാങ്ങുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണിതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഇതിന് ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. ടാക്സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ ഇറക്കുമ്പോൾ കാറിന് ഏകദേശം 2.14 കോടി രൂപയോളം വരും ഓൺ-റോഡ് വില.
101.7 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ലക്ഷ്വറി സെഡാന്റെ ഹൃദയം. 544 bhp പവറിൽ പരമാവധി 745 Nm torque നൽകുന്നതിനായി i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങനെ സിംഗിൾ ചാർജിൽ 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും വിജയ്‌യുടെ പുത്തൻ കാറിനാവും. ബിഎംഡബ്ല്യു പറയുന്നതനുസരിച്ച് i7 ഇവിക്ക് 239 കിലോമീറ്ററിന്റെ പരമാവധി വേഗതയുണ്ട്.

വെറും 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇത്രയും വില കൂടിയ കാറായതിനാൽ തന്നെ എല്ലാത്തരത്തിലുള്ള ആഡംബരങ്ങളും കോർത്തിണക്കിയാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്യു തങ്ങളുടെ ഇലക്ട്രിക് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയതും താഴ്ന്നതുമായ ഗ്രില്ലും ചെരിഞ്ഞ റൂഫ്‌ലൈനുമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
മൊത്തത്തിൽ അതിന്റെ ഡിസൈൻ നിലവിലെ തലമുറയിലുള്ള പെട്രോൾ, ഡീസൽ 7 സീരീസ് മോഡലുകൾക്ക് സമാനമാണെന്ന് വേണം പറയാൻ. എന്നാൽ ഇലക്ട്രിക്കായതിനാൽ തന്നെ യുണീക് ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, "i" ലോഗോകൾ എന്നിവ ഉപയോഗിച്ച് ഇവിയെ വേറിട്ടു നിർത്താനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അകത്തേക്ക് കയറിയാൽ ഫ്ലാഗ്ഷിപ്പ് സെഡാനായ 7 സീരീസിന്റെ ഏറ്റവും പുതിയ തലമുറയ്ക്ക് സമാനമാണ് i7 ഇവിയുടെ ഇന്റീരിയർ.

14.9 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചും വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി കർവ്‌ഡ് ഡിസ്‌പ്ലേയാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്. ആമസോൺ ഫയർ ടിവിയിലൂടെ മീഡിയ സ്ട്രീമിംഗ് നൽകുന്നതിന് 31.3 ഇഞ്ച്, 8K "സിനിമ" സ്‌ക്രീനും കാറിന്റെ റൂഫിലായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പിൻഡോറുകളിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, സീറ്റിംഗ് എന്നിവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നൽകിയിട്ടുണ്ട്.
പുതിയ ബിഎംഡബ്ല്യു i7 സെഡാൻ കൂടാതെ ദളപതിയുടെ കാർ ശേഖരം അക്ഷരാർഥത്തിൽ ഒരു ഷോറൂം പോലെയാണ്. റോൾസ് റോയ്‌സ് ഗോസ്റ്റ്, ഔഡി A8 L, ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു X6, മെർസിഡീസ് ബെൻസ് GLA, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക്, ബിഎംഡബ്ല്യു 5-സീരീസ്, ഫോർഡ് മസ്‌താംഗ്, വോൾവോ XC90, ബെൻസ് E350D, ബിഎംഡബ്ല്യു 3 സീരീസ്, മിനി കൂപ്പർ എസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി സെലേറിയോ പോലുള്ള വാഹനങ്ങളാണ് വിജയ്‌യുടെ ഗരാജിൽ ഇടംപിടിച്ചിട്ടുള്ളത്.


Click it and Unblock the Notifications








