കേരളത്തിലും ഒന്നുണ്ടേ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതകളും പ്രത്യേകതകളും അറിയാം
ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് റോഡ് ടണലുകൾ അധവാ തുരങ്കപാതകൾ. ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് ഭൂമി തുരന്നു നിർമിക്കുന്ന പാതകളാണിവയെന്നു പറയാം. പ്രധാനമായും റോഡ്, തീവണ്ടി ഗതാഗതത്തിനായിട്ടാണ് തുരങ്ക നിർമാണങ്ങൾ നടക്കാറുള്ളത്. രണ്ട് പോയിന്റുകൾക്കിടയിലുള്ള ദൂരം കുറയ്ക്കുകയും സമയം ലാഭിക്കുകയും ഇവയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
കൂടാതെ പ്രതീകൂല കാലവസ്ഥയിലും ഗതാഗത സംവിധാനം നടപ്പിലാക്കാൻ ടണലുകൾ ഏറെ സഹായകരമാണ്. പൊതുവേ, ഉപരിതല ഗതാഗതം അപ്രായോഗികമായ സാഹചര്യങ്ങളിലാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. അടൽ, കുതിരാൻ ടണലുകൾ പ്രവർത്തനം ആരംഭിച്ചതോടെയാണ് ആളുകൾ ഈ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയതെന്നും വേണമെങ്കിൽ അവകാശപ്പെടാം. ഇനിയും രാജ്യത്ത് ഇത്തരം നിരവധി ഗതാഗത സംവിധാനങ്ങളാണ് ഒരുങ്ങുന്നതും. പുതുതായി അംഗീകരിച്ച ഷിൻകുൻ ലാ തുരങ്കവും വാർത്തകളിൽ ഏറെ ഇടംപിടിച്ചിട്ടുണ്ട്.

ഡാര്‍ച്ച-പദൂണ്‍-നിമ്മു വഴി മണാലിയില്‍ നിന്ന് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന തുരങ്കം 2024-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ നേരിടാൻ സൈനികരുടെയും കനത്ത ആയുധങ്ങളുടെയും സുഗമമായ നീക്കത്തെയും ഇത് സഹായിക്കും. വരാനിരിക്കുന്ന ഈ ഇരട്ട-ട്യൂബ് ടണൽ മണാലി-ദാർച്ച-പദം-നിമു അക്ഷത്തിൽ 16,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
എന്നാൽ ഇത്രയും ഉയരത്തിൽ നിർമിക്കപ്പെടുന്ന ഏറ്റവും നീളമേറിയ തുരങ്കം ഇതല്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്‌തുത. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലുകൾ ഏതെല്ലാമെന്ന് അറിയാൻ പലർക്കും ഇപ്പോൾ ആഗ്രഹം കാണും. അവയുടെ സ്ഥാനം, നീളം, ഉദ്ദേശ്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് അവ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നുമുള്ള നിരവധി കാര്യങ്ങൾ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ശ്യാമ പ്രസാദ് മുഖർജി റോഡ് ടണലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയായി കണക്കാക്കപ്പെടുന്നത്. ഇതിന് മൊത്തത്തിൽ 9.34 കിലോമീറ്റർ നീളമാണുള്ളത്. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതകളിലൊന്നാണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ചെനാനിയിൽ നിന്ന് ആരംഭിച്ച് നഷ്‌റിയിലാണ് ഇത് അവസാനിക്കുന്നതും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി പൂർണമായും ഏകീകൃതമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന തുരങ്കമാണ് ഇത്.
അടൽ ടണലിനെ കുറിച്ച് അറിയാത്തവരാരും തന്നെ ഇന്നുണ്ടാവില്ല. ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന അടൽ റോഡ് ടണൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ്. 2020 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഈ 9.02 കിലോമീറ്റർ നീളമുള്ള തുരങ്കം ലേയെയും മണാലിയെയും ബന്ധിപ്പിക്കുന്ന പാതയാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് ഇത് നിർമിച്ചിരിക്കുന്നത്. അങ്ങനെ രാജ്യത്തെ ഏറ്റവും നീളേറിയ തുരങ്കപാതയായി അടൽ കണക്കാക്കപ്പെടുന്നു.

അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടൽ റോഡ് ടണൽ ലേയ്ക്കും മണാലിക്കുമിടയിലുള്ള യാത്രാ സമയം 4 മണിക്കൂറോളമാണ് കുറയ്ക്കുന്നത്. ഫയർ സ്റ്റേഷൻ, എമർജൻസി ഫോൺ, അവലാഞ്ച് ഗാലറി തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഈ രണ്ടുവരി തുരങ്കത്തിലുണ്ട്. അടൽ റോഡ് ടണലിനെ കൂടുതൽ സാങ്കേതിക ജ്ഞാനമുള്ളതാക്കുന്ന വിപുലമായ വെന്റിലേഷനും ലൈറ്റിംഗ് സംവിധാനവും മറ്റ് സവിശേഷതകളാണ്.
2021-ൽ പ്രവർത്തനം ആരംഭിച്ച ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞ റോഡ് തുരങ്ക പാതയാണ് ബനിഹാൽ ഖാസിഗുണ്ട്. ഈ എഞ്ചിനീയറിംഗ് വിസ്മയം നിർമിക്കാൻ 10 വർഷക്കാലമാണ് വേണ്ടവന്നതും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപാതയായ ഇത് സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത്. തുരങ്കത്തിന്റെ ആകെ നീളം 8.5 കിലോമീറ്ററാണ്. രണ്ട് ട്യൂബ് ടണലിൽ 124 ജെറ്റ് ഫാനുകൾ, 234 സിസിടിവി ആധുനിക ക്യാമറകൾ, അഗ്നിശമന സംവിധാനം, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

നമ്മുടെ കേരളത്തിന്റെ സ്വന്തം തുരങ്കപാതയാണ് തൃശൂരിലെ കുതിരാൻ ടണൽ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അടുത്ത റോഡ് ടണലായി അറിയപ്പെടുന്ന കുതിരാന് 8.7 കിലോമീറ്റർ നീളമാണ് മൊത്തത്തിലുള്ളത്. തൃശൂരിനും പാലക്കാടിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറോളം കുറയ്ക്കാൻ തുരങ്കം സഹായിക്കുന്നുവെന്നതാണ് പ്രത്യേകത. 2019 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കുതിരൻ റോഡ് ടണൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർമിച്ചത്. അടൽ റോഡ് ടണലിൽ നിന്ന് വ്യത്യസ്തമായി കുതിരാൻ റോഡ് ടണലിന് നാല് വരികളുണ്ടെന്നതാണ് ഹൈലൈറ്റ്.
ഇപ്പോഴും നിർമാണത്തിലിരിക്കുന്ന ജമ്മു കാശ്‌മീരിലെ സോജി ലാ ടണലാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്കപാതകളിൽ അടുത്തത്. ഒരിക്കൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ഇപ്പോൾ യാത്ര ചെയ്യാൻ എടുക്കുന്ന 3 മണിക്കൂറിനെ അപേക്ഷിച്ച് 15 മിനിറ്റിനുള്ളിൽ സോജി-ലാ പാസ് കടക്കാൻ സാധിക്കും. കാർഗിലിനും ശ്രീനഗറിനും ഇടയിൽ ശരിയായ ബന്ധം സ്ഥാപിക്കുന്ന തന്ത്രപ്രധാന തുരങ്ക പാതയാവുമിത്. പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുക. പ്രദേശത്തെ വ്യാപാരവും വിനോദസഞ്ചാരവും വർധിപ്പിക്കുക എന്നിവയും ഈ ടണലിന്റെ ചില പ്രധാന ലക്ഷ്യങ്ങളാണ്.


Click it and Unblock the Notifications








