മറന്നോ ഇലക്‌ട്രിക് കാറുകളുടെ മുതുമുത്തച്ഛൻ 'റെവായ്' എന്ന ഇത്തിരികുഞ്ഞനെ
ഇലക്‌ട്രിക് യുഗത്തിലേക്കുള്ള ആദ്യഘട്ടത്തിലാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്നാൽ പല രാജ്യങ്ങളും പൂർണമായും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറിയപ്പോൾ നമ്മുടെ സ്വന്തം വിപണി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഒരുക്കി വരുന്നതേയുള്ളൂ.

എന്നാൽ ഇക്കാലങ്ങൾക്ക് ഒക്കെ മുമ്പുതന്നെ ഒരു ഇലക്‌ട്രിക് കാർ നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നു കേട്ടോ. 2001 നും 2012 നും ഇടയിൽ ഇന്ത്യൻ നിർമാതാക്കളായ റേവ ഇലക്ട്രിക് കാർ കമ്പനി നിർമിച്ച ഒരു ചെറിയ മൈക്രോ ഇലക്ട്രിക് കാറായിരുന്നു ഇത്.

റെവായ് എന്നറിയപ്പെട്ടിരുന്ന ഈ മോഡലിനെ പലരും ഇന്ന് ഓർത്തെടുക്കുന്നുണ്ടാകും. ശരിക്കും ഇലക്‌ട്രിക് കാറുകളുടെ മുതുമുത്തഛനായി റെവായ്‌യെ വിശേഷിപ്പിക്കാം. 2013 അവസാനത്തോടെ 26 രാജ്യങ്ങളിലായി റെവ ലോകത്താകമാനം 4,600 വാഹനങ്ങൾ വിറ്റു എന്ന കാര്യവും കൗതുകമുണർത്തിയേക്കാം.

ബെംഗളൂരു ആസ്ഥാനമായ റേവ ഇലക്ട്രിക് കാർ കമ്പനി പിന്നീട് 2013-ൽ മഹീന്ദ്ര റെവായ് ഇവിയെ ഏറ്റെടുക്കുകയായിരുന്നു. ഇലക്‌ട്രിക് വാഹന ചരിത്രത്തിൽ തന്നെ ഈ കാർ ഒരു പ്രാധാന്യം അർഹിക്കുന്നുണ്ട്. കാരണം ലോകത്തിലെ ആദ്യത്തെ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോഡലായിരുന്നു ഇതെന്നതു തന്നെയാണ്.

റേവ ബ്രാൻഡിന്റെ പ്രധാന വിപണി ശരിക്കും ഇംഗ്ലണ്ടായിരുന്നു. അവിടെ ജി-വിസ് എന്നാണ് റെവായ് അറിയപ്പെട്ടിരുന്നതും. വാഹനത്തിന്റെ രൂപകൽപ്പന വളരെ ബോറായിരുന്നു എന്നത് പ്രധാന വസ്‌തുത തന്നെയാണ്.

മൊത്തത്തിൽ റെവായ്‌യുടെ ഡിസൈൻ ഒരു ഓട്ടോറിക്ഷ പോലെയാണ് തോന്നുക. എങ്കിലും 2.6 മീറ്റർ നീളവും 1.3 മീറ്റർ വീതിയും 1.5 മീറ്റർ ഉയരവും ഉള്ള മൂന്ന് ഡോറുകളുള്ള ഒരു ചെറിയ ഹാച്ച്ബാക്കായിരുന്നു ഇത്. കാറിന്റെ മുൻവശത്ത് രണ്ട് മുതിർന്നവരെയും പിന്നിൽ രണ്ട് കുട്ടികളെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് റെവായ് ഒരുങ്ങിയത്.

ബൂട്ട് സ്പേസ് നൽകുന്നതിന് പിന്നിലെ സീറ്റുകൾ മടക്കിക്കളയാം. യാത്രക്കാരുടെയും ചരക്കുകളുടെയും പരമാവധി ഭാരം 270 കിലോഗ്രാം ആണ്. അതിൽ കൂടുതൽ താങ്ങാനുള്ള ശേഷി ഈ മോഡലിനില്ലായിരുന്നു.

അക്കാലത്തെ ഒരു കോംപാക്‌ട് കാറായിരുന്നതിനാൽ തന്നെ റെവായ് ഇലക്ട്രിക്കിന്റെ ഇന്റീരിയറും അത്ര കേമം ഒന്നുമല്ലായിരുന്നു. മതിയായ ഇടത്തിന്റെ ദൗർലഭ്യവും അകത്തളത്തെ വല്ലാതെ ഇടുങ്ങിയതാക്കി.

അകത്ത് കയറുമ്പോൾ മുന്നിൽ ഒരു സ്വാൻകി ഡാഷ്‌ബോർഡാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇതിന് എസി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സീറ്റുകൾ, ഒരു മ്യൂസിക് സിസ്റ്റം എന്നിവ ഉണ്ടായിരുന്നു എന്നറിഞ്ഞാൽ നെറ്റി ചുളിഞ്ഞേക്കാം.

റെവയുടെ എഞ്ചിൻ ഗുണനിലവാരം മികച്ചതായിരുന്നു. ഇത് 53 Nm torque ഉത്‌പാദിപ്പിക്കുകയും വളരെ പരിഷ്കൃതവും നിശബ്ദവുമായിരുന്നു. 4.8 കിലോവാട്ട് റേറ്റുചെയ്ത ഡിസി മോട്ടോറാണ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. ലെഡ്-ആസിഡ് ബാറ്ററിയായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ബാറ്ററി പൂർണ ചാർജാവാൻ ഒമ്പത് മണിക്കൂർ സമയം വേണ്ടിവരുവായിരുന്നു. 48V ചാർജറായിരുന്നു റെവായ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഈ മോഡലിന് ശക്തിയായ ചാസിയും ഇല്ലായിരുന്നു എന്നത് നിരാശാജനകമാണ്.

മുഴുവൻ ചാർജിൽ 80 കിലോമീറ്റർ ശ്രേണിയാണ് റെവായ് നൽകിയിരുന്നത്. കാർ റിയർ-വീൽ ഡ്രൈവ് ആയിരുന്നു, ഗിയറുകളൊന്നുമില്ല. ഇതിന്റെ എർഗണോമിക്സ് കാറിനെ മൂർച്ചയുള്ള വഴിയിൽ തിരിയാതിരിക്കാൻ അനുവദിച്ചു. പിൻഭാഗത്താണ് ഭാരം കൂടിയ ബാറ്ററി പായ്ക്ക് സ്ഥിതിചെയ്‌തിരുന്നത്.

2013-ൽ മഹീന്ദ്ര ഏറ്റെടുത്തതിന് ശേഷം e2o എന്ന മോഡലായി റെവായ് രൂപമാറ്റമെടുത്തു. തങ്ങളുടെ അപൂർണമായ സ്വപ്നം സാക്ഷാത്കരിക്കാനാണ് പുതുക്കിയ മോഡലുമായി കമ്പനി വിപണിയിൽ എത്തിയത്.

കാറിനെ കൂടുതൽ മികച്ചതും ഷാർപ്പ് ഡിസൈനും കൊണ്ട് മഹീന്ദ്ര അലങ്കരിച്ചു. ഇലക്‌ട്രിക് ഭാവി കണക്കിലെടുത്ത് ഉയർന്ന പ്രതീക്ഷകളോടെയാണ് മഹീന്ദ്ര e2o പുറത്തിറക്കിയത്. പിന്നീട് നാല് ഡോറുകളുള്ള e2o പ്ലസ് ഉം വരാനിരിക്കുന്ന e2o Nxt ഉം പുറത്തിറക്കി.

റെവായ് മോഡലിനെ അപേക്ഷിച്ച് നീളമേറിയ വീൽബേസായിരുന്നു മഹീന്ദ്ര e20 മോഡലിനുണ്ടായിരുന്ന പ്രത്യേകത. അത് ഇന്റീരിയറിൽ കൂടുതൽ ഇടം നൽകാൻ വാഹനത്തെ പ്രാപ്തമാക്കി. ഇതിനുപുറമെ മറ്റ് സവിശേഷതകളുടെ ബാഹുല്യം കൂടി പരിചയപ്പെടുത്തിയതോടെ മോശമല്ലാത്ത ഇലക്‌ട്രിക് വാഹനമായി e2o മാറി.

എങ്കിലും വിൽപ്പന എടുത്തു നോക്കിയാൽ റെവായ് ഇവിയും മഹീന്ദ്ര e20 ഇലക്‌ട്രിക്കും കാര്യമായ ചലനങ്ങളൊന്നും വിപണിയിൽ ഉണ്ടാക്കിയില്ല. തുടർന്ന് 2017-നുശേഷം കാറിന്റെ വിൽപ്പന ഇന്ത്യയിൽ അവസാനിപ്പിച്ചിരുന്നു.

എന്നിരുന്നാലും വാഹനത്തെ പൂർണമായും പിൻവലിക്കാൻ മഹീന്ദ്ര തയാറായിട്ടില്ല. ഒരു പുതുതലമുറ പതിപ്പിനെ അണിയറയിൽ ഒരുക്കുന്നതായാണ് ലഭിക്കുന്ന സൂചന.


Click it and Unblock the Notifications