'ചരിത്രം രചിച്ച ഇതിഹാസം' മാരുതി ഓമ്‌നിയുടെ കഥ ഇങ്ങനെ
ഒരു ആമുഖവും ആവശ്യമില്ലാത്ത നിരവധി കാറുകൾ നമ്മുടെ നിരത്തുകളിൽ ഓടുന്നുണ്ട്. അത്തരത്തിൽ ഒരു മോഡലാണ് മാരുതി ഓമ്‌നി. നായകന്റെയും വില്ലന്റെയും വേഷത്തില്‍ തകര്‍ത്താടിയ ഈ മൾട്ടി പർപ്പസ് വാഹനം ഇന്നും ഒരു ഹരമായി കൊണ്ടുനടക്കുന്നവരുണ്ട്.

പുതിയത് ഇറങ്ങുന്നില്ലെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഒമ്‌നി ഉപയോഗിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്. എന്തിനും ഏതു തരത്തിലും ഉപയോഗിക്കാനാവുന്ന പ്രായോഗികത തന്നെയാണ് ഓമ്‌നിയെ മിടുക്കനാക്കിയത്. ലഗേജ് കാരിയറായും ഒരു ഫാമിലി കാറായും അങ്ങനെ എന്തിനും ഉതകുന്നൊരു തട്ടുപൊളിപ്പനാണ് ഓമ്നി.

മാരുതി 800 എന്ന ഇതിഹാസം പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷത്തിന് ശേഷം 1984 ഡിസംബറിലാണ് മാരുതി ഓമ്‌നിയെയും അവതരിപ്പിക്കുന്നത്. ഏതാണ്ട് മൂന്നു ദശാബ്‌ദക്കാലത്തോളം ഡിസൈനില്‍ കാര്യമായ ഒരു വ്യത്യാസവും മാരുതി ഒമ്‌നിക്കുണ്ടായിരുന്നില്ലന്ന എന്ന വസ്തുതയും കൗതുകമുണർത്തിയേക്കാം.

ചെറിയ ചില പരിഷ്ക്കാരങ്ങളുമായി 35 കൊല്ലത്തോളമാണ് മാരുതി ഓമ്‌നി അരങ്ങുവാണത്. ഇവിടുത്തെ സിനിമാ വ്യവസായവും ഏറെ വില്ലൻ വേഷം നൽകിയതും ഈ മൾട്ടി പർപ്പസ് വാഹനത്തിനായിരുന്നു. കുട്ടികളുടെ പേടി സ്വപ്നമായി കണക്കാക്കപ്പെടുന്ന കാറാണിത്. കിഡ്‌നാപേഴ്‌സ് വാൻ എന്നകൂടി വിളിപ്പേരുണ്ടായിരുന്ന ഓമ്‌നി മൈക്രോബസ് സെഗ്മെന്റിലെ തകർക്കപ്പെടാനാവാത്ത വിശ്വാസമായിരുന്നു.

മാരുതി ഓമ്നി എങ്ങനെയാണ് നിലവിൽ വന്നത് എന്ന കാര്യമാണ് ഇനി പറയാൻ പോകുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ 1984 ൽ മാരുതി 800 പുറത്തിറക്കിയതിന് ഒരു വർഷത്തിനിപ്പുറമാണ് ഓമ്‌നിയും നിരത്തിലെത്തുന്നത്. 796 സിസി ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനായിരുന്ന മാരുതി 800 കാറിന്റെ അതേ എഞ്ചിനുമായാണ് ഓംനിയും രൂപമെടുത്തത്.

ആദ്യകാലത്ത് മാരുതിയിൽ നിന്നുള്ള മൈക്രോവാനെ വെറും 'വാൻ' എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് 1988-ലാണ് വാഹനത്തിന് ഓമ്‌നി എന്ന പേര് കമ്പനി സമ്മാനിച്ചത്. ഇനി ചെറിയ ചിരിത്രത്തിലേക്കാണ് നീങ്ങുന്നത്. സുസുക്കി മാരുതിയുമായി സഹകരിച്ചാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. അന്ന് പ്രധാനമായും രണ്ട് മോഡലുകളിലാണ് ബ്രാൻഡ് ശ്രദ്ധകേന്ദ്രീകരിച്ചതും.

അതിൽ ഒന്നായിരുന്നു മാരുതി വാൻ. 796 സിസി എഞ്ചിനാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. ഇത് ഏകദേശം 38 bhp കരുത്തിൽ 62 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരുന്നതും. അതിനുശേഷം ഓമ്‌നിക്ക് ഒരിക്കലും ഒരു എഞ്ചിൻ മാറ്റം ലഭിച്ചിട്ടില്ല.

ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം 'ഓമ്‌നിക്ക് ഒരു നവീകരണവും ലഭിച്ചു. 1998-ൽ വെറും കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വാൻ എത്തിയത്. വാനിൽ നിന്നുള്ള പേരുമാറ്റവും ചില സൗന്ദര്യവർധക മാറ്റങ്ങളും ഒഴികെ വലിയ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിന് അന്ന് സംഭവിച്ചിട്ടില്ല.

നേരത്തെയുള്ള വേരിയന്റിൽ റൗണ്ടിന് പകരം ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളുള്ള ഒരു പുതിയ മുൻവശമാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. കാർബ്യൂറേറ്ററിന് പകരം ഇഎഫ്ഐ സംവിധാനം എഞ്ചിലേക്ക് ചേക്കേറിയെങ്കിലും മറ്റ് നവീകരണങ്ങളൊന്നും ഹൃദയഭാഗത്തും മാരുതി നടപ്പിലാക്കിയില്ല.

2000-ത്തിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിനായാണ് എഞ്ചിനിൽ ചെറിയ പരിഷ്ക്കാരം കമ്പനി നടപ്പിലാക്കിയത്. ഈ മൈക്രോബസിന് സ്റ്റീരിയോ സിസ്റ്റത്തിനുള്ള സ്ലോട്ട് ഉൾപ്പെടെ ചില മാറ്റങ്ങൾ ലഭിച്ചതും അന്ന് ശ്രദ്ധേയമായിരുന്നു. കൂടാതെ ഈ പരിഷ്ക്കാരത്തിൽ മാരുതി കൊണ്ടുവന്ന മറ്റൊരു പരിഷ്ക്കാരമായിരുന്നു വാനിന് ഒരു ഫ്യുവൽ ഗേജ് നൽകിയത്.

ഇതേ കാലത്ത് ഡിസ്‌ക് ബ്രേക്കും ഓമ്‌നിയിൽ വാഗ്‌ദാനം ചെയ്‌തു. വീണ്ടും ഒരു പതിറ്റാണ്ടിനു ശേഷം 2008-ൽ അടുത്ത മാറ്റവും ഓമ്‌നിയെ തേടിയെത്തി. വീണ്ടും അകത്തും പുറത്തും കോസ്മെറ്റിക് അപ്‌ഡേറ്റുകൾ മാത്രമാണ് കമ്പനി നൽകിയത്.

രണ്ട് ഹെഡ്‌ലൈറ്റുകളിലുടനീളം തെളിഞ്ഞ ലെൻസുകളുള്ള ഗ്രേ സ്ട്രിപ്പ് ഉപയോഗിച്ച് നവീകരിച്ച ഹെഡ്‌ലൈറ്റുകൾ പുതിയ ഓമ്‌നിയെ വ്യത്യസ്‌തനാക്കി. അന്നത്തെ മോഡൽ പുതിയ സ്റ്റിയറിംഗ് വീലും മികച്ച ഗുണമേന്മയുള്ള വസ്തുക്കളും ഉള്ള ഒരു പുതിയ ഡാഷ്‌ബോർഡും അവതരിപ്പിച്ചു.

35 വർഷത്തെ തേരോട്ടത്തിനിടയിൽ ഈ രണ്ട് പ്രധാന നവകരണങ്ങൾ മാത്രമാണ് മാരുതി വാനിനെ തേടിയെത്തിയത്. എന്നിരുന്നാലും ഇത്രയും കുറഞ്ഞ ചെലവില്‍ പരമാവധി യാത്രക്കാരെ കൊണ്ടുപോവുകയെന്ന ദൗത്യത്തില്‍ ഒമ്‌നിയെ വെല്ലാന്‍ അധികം വാഹനങ്ങളും എത്തിയില്ല.

എങ്കിലും എതിർക്കാനായി ചില മോഡലുകളെ പല കമ്പനികളും വിപണിയിൽ എത്തിച്ചെങ്കിലും ഓംനിക്കെതിരെ പിടിച്ചുനിൽക്കാൻ അവയ്ക്കായില്ല. ഏട്ട് പേരെ വരെ സുഖമായി കൊണ്ടുപോകാമെന്നതും യൂസര്‍ ഫ്രണ്ട്‌ലിയാണെന്നതും ചെലവ് കുറഞ്ഞ മെയിന്റനെൻസും ഓമ്‌നിയെ ആളുകളുടെ പ്രിയ വാഹനമാക്കി മാറ്റി.

2.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് എട്ട് സീറ്റർ വാഹനമെന്ന നിലയിൽ മാരുതി അവതരിപ്പിച്ച അത്ഭുതമായിരുന്നു ഓമ്‌നി. തുടക്ക കാലത്ത് വില്ലനായി അവതരിപ്പിച്ചപ്പോൾ അവസാനകാലങ്ങളിൽ അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്നായും മാരുതി ഓമ്‌നി പേരെടുത്തു.

ഏറെ നാളത്തെ സർവീസിനു ശേഷം ഇന്ത്യയിൽ നിന്നും ഓമ്‌നി പടിയിറങ്ങാൻ കാരണമായത് സുരക്ഷാ പ്രശ്‌നങ്ങളായിരുന്നു. രാജ്യത്ത് നടപ്പിലാക്കിയ പുതിയ സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-VI ചട്ടങ്ങളും വാഹനത്തെ പ്രായോഗികമല്ലാതാക്കി.

തുടർന്ന് ഓമ്‌നിയുടെ പകരക്കാരായി സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മാരുതി സുസുക്കി പുതിയ ഇക്കോയെ രാജ്യത്തിനായി സമർപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തും തിരിച്ചുവരവിന് ശേഷിയുള്ള വാഹനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട് ഓമ്‌നി എന്ന കാര്യവും ഐതിഹാസിക മോഡലിന്റെ സ്വീകാര്യതയെയാണ് കാട്ടിതരുന്നത്.


Click it and Unblock the Notifications








