2 കി.മീ നീളം, 100 കോച്ചുകൾ; ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ ഓടിച്ച് സ്വിറ്റ്സർലൻഡ്
സഞ്ചാരത്തിന് എപ്പോഴും പുതിയമാനങ്ങൾ നൽകുന്നവയാണ് ട്രെയിൻ യാത്രകൾ. അത് ലോകത്തിലെ തന്നെ ഏറ്റവും സൌന്ദരമുള്ള രാജ്യമായ സ്വിറ്റ്സർലൻഡിലൂടെയാണെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ടതേയില്ല.

രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽ ട്രാക്കുകളിൽ ഒന്നായ ആൽപ്‌സ് പർവതനിരകളിലൂടെ ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയൻ ഓടിച്ച് ചരിത്ര താളുകളിൽ ഇടംപിടിച്ചിരിക്കുകയാണ് സ്വിസ് റെയില്‍വേ കമ്പനിയായ റാറ്റിയൻ റെയിൽവേ.

സ്വിസ് റെയിൽവേയുടെ 175 വർഷം ആഘോഷിക്കാനാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച റെയില്‍ ലൈനിലൂടെ ഏറ്റവും വലിയ പാസഞ്ചർ ട്രെയിൻ ഓടിക്കുന്നത്. ഏകദേശം രണ്ട് കിലോമീറ്റർ നീളവും, ഏകദേശം 100 കോച്ചുകളും ബന്ധിപ്പിച്ചാണ് കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിലെ സ്വിസ്-ആൽപ്‌സ് പർവതനിരകളിലൂടെ ഈ ട്രെയിൻ കടന്നുപോയത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ്റെ സർവീസ് നടത്തി ഗിന്നസ് ബുക്കിലും സ്വിറ്റ്സർലൻഡ് ഇടംപിടിച്ചു. ആദ്യ യാത്രയിൽ ട്രെയിൻ 150 യാത്രക്കാരെയാണ് വഹിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്വിസ് റെയിൽവേയുടെ 175 -ാം വാർഷികം ആഘോഷിക്കുന്നതിനോടൊപ്പം സ്വിറ്റ്സർലൻഡിന്റെ എഞ്ചിനീയറിംഗ് നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നതും ഈ ഏറ്റവും വലിയ പാസഞ്ചർ ട്രെയിനിന്റെ ഉദ്ദേശമാണെന്ന് റാറ്റിയൻ റെയിൽവേ കമ്പനിയുടെ ഡയറക്ടർ റെനാറ്റോ ഫാസിയാറ്റി പറഞ്ഞു.

ആല്‍പ്‌സിലെ ആല്‍ബുല/ ബെര്‍നിന റൂട്ടിലൂടെ പ്രെഡയിൽ നിന്ന് ബെർഗ്യൂനിലേക്ക് 100 കോച്ചുകളും നാല് എഞ്ചിനും ഉള്‍പ്പെടുന്ന 1.9 കിലോമീറ്റർ നീളമുള്ള (1.2 മൈൽ) പാസഞ്ചർ ട്രെയിൻ സഞ്ചാരം പൂർത്തിയാക്കിയത്. ലോകത്തിൽ മൂന്ന് കിലോമീറ്റർ വരെയുള്ള ചരക്ക് തീവണ്ടുകളുണ്ടെങ്കിലും ഒരു പാസഞ്ചർ ട്രെയിനിന് ഇത്രയും നീളമുണ്ടാവുന്നത് ഇതാദ്യമായാണ്.

തികച്ചും പ്രകൃതിരമണീയമായ പാതയിലൂടെയാണ് ട്രെയിൻ ഓടുന്നത്. അതിനിടയിൽ 22 തുരങ്കങ്ങളും 48 പാലങ്ങളിലൂടെയും ഈ ട്രെയിൻ കടന്നുപോവുന്നു. അവയിൽ പലതും പർവതങ്ങളിലാണ്. 2008-ൽ ഈ പാത യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ടാണ് ട്രെയിൻ ആൽപ്സ് പർവത നിരകളിലൂടെയുള്ള യാത്ര പൂർത്തിയാക്കിയത്.

1910 മീറ്റർ നീളമുള്ള 25 വേർതിരിക്കാവുന്ന ഒന്നിലധികം ബോഗികൾ ഉപയോഗിച്ചാണ് തീവണ്ടി നിർമിച്ചിരിക്കുന്നത്. ആകെ 21 സാങ്കേതിക വിദഗ്ദർ ഉള്ളതിനാൽ, ഏഴ് ഡ്രൈവർമാർ 25 ട്രെയിനുകളും ഒരേ ട്രാക്കിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. 2990 ടൺ ഭാരമുള്ള തീവണ്ടിയുടെ ശരാശരി വേഗത മണിക്കൂറിൽ 30-35 കിലോമീറ്റാണ്.

ആൽപ്സ് പർവതനിരകളിലെ കൊടും വളവുകൾക്കിടയിലൂടെ തീവണ്ടിയുടെ ചരിത്ര യാത്രക്ക് സാക്ഷ്യം വഹിക്കാൻ പർവത താഴ്‌വരയിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.20 ന് പ്രെഡയിൽ നിന്ന് യാത്ര തുടങ്ങി, 3.30 ന് ലക്ഷ്യസ്ഥാനമായ ലാൻഡ്‌വാസർ വയഡക്‌റ്റിൽ ട്രെയിൻ എത്തി.

ദൈർഘ്യമേറിയ ട്രെയിനുകളെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ റെയിൽവേയുടെ എക്കാലത്തെയും ദൈർഘ്യമേറിയ ചരക്ക് തീവണ്ടിയായ സൂപ്പർ വാസുകിയും അടുത്തിടെയാണ് ചരിത്രം കുറിച്ചത്.

ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ 3.5 കിലോമീറ്റർ ദൈർഘ്യമുള്ള സൂപ്പർ വാസുകി ചരക്ക് തീവണ്ടി, 27,000 ടൺ കൽക്കരി കയറ്റിയ 295 ലോഡ് വാഗണുകളുമായി നാഗ്പൂരിലെ രാജ്നന്ദ്ഗാവോയ്ക്കും ഛത്തീസ്ഗഡിലെ കോർബയ്ക്കും ഇടയിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു.


Click it and Unblock the Notifications








