റിസ്ക്കെടുക്കരുത്... മഴയാണ്, വഴി പുഴയാവും; യാത്രകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശീലിക്കാം
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. മൺസൂൺ സീസൺ കഴിഞ്ഞായാലും കേരളത്തിൽ മഴയിപ്പോൾ തകർക്കുകയാണ്. പക്ഷേ മഴയായാലും വെയിലായാലും നമുക്ക് യാത്രകൾ ഒഴിവാക്കാവാത്ത കാര്യമാണ്. ജോലിക്ക് പോവാനായാലും മറ്റ് ആവശ്യങ്ങൾക്കായാലും വഴിയിലറങ്ങാതെ തരമില്ല. എല്ലാവർക്കും വാഹനങ്ങളുള്ളതിനാൽ മഴക്കാലത്ത് അൽപം ശ്രദ്ധകൂടുതൽ വേണ്ടി വരുന്ന സമയമാണിത്.
തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. ഇതിന്റെ ഓർമപ്പെടുത്തലുമായി കേരളാ മോട്ടോർ വാഹന വകുപ്പ് (MVD) സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.
മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കുകയും അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധ. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.

ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ എസി ഓഫ് ചെയ്യാനും മടിക്കരുത്. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നതും ചിലപ്പോൾ അപകടം വിളിച്ചു വരുത്തിയേക്കും.

ആയതിനാൽ റൂട്ടും റോഡുമെല്ലാം നല്ലവിധത്തിൽ മനസിലാക്കിയതിനും ഉറപ്പുവരുത്തിയതിനും ശേഷം മാത്രമേ യാത്ര തുടരാവൂ. മഴക്കാലത്ത് വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് അത്യാവിശ്യമായ കാര്യമാണ്. തേയ്മാനം സംഭവിച്ച ടയറുകള്‍ കാര്യക്ഷമമായ ബ്രേക്കിങ്ങ് നല്‍കില്ല. ഇതിനുപുറമെ, എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.
വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക. കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പുതിയത് വാങ്ങിയിടാനും ശ്രമിക്കണം. വാഹനത്തിന്റെ ഇന്റീരിയറിനും കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വാഹനത്തിന്റെ ഫ്ലോറിൽ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഈർപ്പത്തിൽ നിന്നും സഹായിക്കും. അങ്ങനെ ഈ മഴക്കാലത്ത് മൊത്തത്തിൽ യാത്രകൾ സുരക്ഷിതമാക്കാൻ വാഹന ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








