ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും 1,050 കോടിയുടെ ആസ്‌തിയുണ്ട്, ബെൻസിൽ ഭാര്യക്കൊപ്പം വന്നിറങ്ങി കോലി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലോകക്രിക്കറ്റിനെ തന്നെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യന്‍ നായകൻ വിരാട് കോലി. സച്ചിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിച്ച താരത്തിന്റെ പടിയിറക്കം തീരാനഷ്‌ടം തന്നെയായിരിക്കും. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുകയാണെന്ന് തീരുമാനിച്ചത് ഉചിതമായ സമയത്താണോയെന്ന് മാത്രമേ ആരാധകർക്ക് ആശങ്കയുള്ളൂ. മുപ്പത്തിയാറാം വയസിലും നിലനിർത്തുന്ന ഫിറ്റ്നസ് ലെവലും ഐപിഎലിലെ മിന്നുന്ന ഫോമും കണക്കിലെടുത്താൽ ഇനിയും ക്രിക്കറ്റിന്റെ ലോങ് ഫോർമാറ്റിൽ കോലിക്ക് തിളങ്ങാനാവുമെന്നതിൽ സംശയമൊന്നും വേണ്ട. ടെസ്റ്റിൽ പോലും കോലിക്ക് പകരക്കാരനെ കണ്ടെത്തുക ടീം ഇന്ത്യക്ക് അത്ര എളുപ്പവുമാവില്ല.
കോലിയുടെ വിരമിക്കൽ തീരുമാനം ഒഴിവാക്കാൻ ബിസിസിഐയുടെ ഭാഗത്തുനിന്നു സമ്മർദ്ദവും ആരാധകരുടെ അഭ്യർഥനയും ഉണ്ടായിരുന്നുവെങ്കിലും ഒന്നിനേയും ചെവിക്കൊള്ളാതെ തീരുമാനത്തിൽ താരം ഉറച്ചുനിൽക്കുകയായിരുന്നു. അടുത്ത കാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും മികച്ച നായകൻ കൂടിയാണ് പടിയിറങ്ങുന്നത്. ആക്രമണോത്സുകരായ ഒരു കൂട്ടം കളിക്കാരുടെ സംഘമായി ടീമിനെ വളർത്തിയെടുത്താണ് കോലി നായകസ്ഥാനം രോഹിത്തിന് കൈമാറിയത്.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ മുന്നില്‍. എന്തായാലും വിരമിക്കലിന് പിന്നാലെ വിരാട് കോലിയുടെ പുതിയൊരു വീഡിയോ ഇന്റർനെറ്റിൽ ശ്രദ്ധനേടുകയാണ്. വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഭാര്യ അനുഷ്‌ക്കയുമൊത്ത് വിമാനത്താവളത്തിലെത്തുന്ന താരത്തിന്റെ വീഡിയോയാണ് ഇത്.
ക്രിക്കറ്റിനോട് വിടപറഞ്ഞുവെങ്കിലും രണ്ട് തലമുറയ്ക്ക് കഴിയാനുള്ള ആസ്‌തിയുണ്ടാക്കി വെച്ചാണ് വിരാട് കോലി ടെസ്റ്റിൽ നിന്നും പാഡഴിക്കുന്നത്. 1,050 കോടി രൂപയോളമുള്ള ആസ്‌തിയുടെ ഉടമയാണ് താരം. ഭാര്യയും ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിൽ ഒരാളായ അനുഷ്ക ശർമയ്ക്ക് 250 കോടി രൂപയുടെ ആസ്തിയുമുണ്ട്. അങ്ങനെ ഇരുവർക്കും ചേർന്ന് മൊത്തത്തിൽ 1,250 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തന്റെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS എസ്‌യുവിയിൽ എയർപോർട്ടിലെത്തിയ കോലി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും കാര്യമായ സംസാരങ്ങളൊന്നുമില്ലാതെ വിമാനത്താവളത്തിന് അകത്തേക്ക് കയറിപ്പോവുന്നതാണ് വീഡിയോയിലുള്ളത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനം കോലിയുടെ ഗരാജിലെ ഏറ്റവും പുതിയ അതിഥികളിൽ ഒന്നാണ്.
നിരവധി അനവധി സവിശേഷതകളുള്ള അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 5 കോടി രൂപയോളമാണ് വില വരുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ ഹൃദയം. 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് 550 bhp കരുത്തിൽ പരമാവധി 770 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ഫോർവീൽ ഡ്രൈവ് എസ്‌യുവിയായതിനാൽ തന്നെ വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മെയ്ബാക്ക് GLS 600 എസ്‌യുവിക്കാവും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി മെർസിഡീസ് ബെൻസ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമായ കോലിയുടെ വാഹനത്തിലെ യാത്രകളും അടിപൊളിയായിരിക്കും.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ, ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ തുടങ്ങിയ അത്യാധുനിക സൌകര്യങ്ങളെല്ലാം വാഹനത്തിലുണ്ട്.

360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, പാർക്കിംഗ് അസിസ്റ്റ്, മെയ്ബാക്ക്-നിർദ്ദിഷ്ട ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആംറെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ് എന്നിവയെല്ലാമാണ് എസ്‌യുവിയുടെ മറ്റ് പ്രത്യേകതകൾ. അഡാപ്റ്റീവ് ഡാംപറുകൾ, ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ നിരവധി സേഫ്റ്റി ഫീച്ചറുകളും മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെ പ്രത്യേകതകളാണ്.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വിരാട് കോലി 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി 9230 റൺസാണ് നേടിയിരിക്കുന്നത്. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും താരത്തിന്റെ പേരിലാണുള്ളത്. ഈ വർഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി ടെസ്റ്റ് കുപ്പായം കോലി അണിഞ്ഞതും. ഇനി ഏകദിനത്തിൽ മാത്രമായിരിക്കും താരത്തിന്റെ സേവനം ഇന്ത്യൻ ക്രിക്കറ്റ് ടീമിനുണ്ടാവുക.


Click it and Unblock the Notifications








