ഓടുന്ന ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ താഴെ വീണാൽ എന്തു ചെയ്യും? വഴിയുണ്ട്...!
ഇന്ത്യയിലെ ഗതാഗത സൗകര്യത്തിന്റെ ജീവനാഢിയാണ് റെയിൽവെ. ലോകത്തിലെ തന്നെ ഏറ്റവും വലയി നാലാമത്ത റെയിൽവെ ശൃംഖലയായ നമ്മുടെ ഇന്ത്യയുടേത് ശരിക്കും വൈവിധ്യങ്ങൾ നിറഞ്ഞൊരു സംവിധാനം കൂടിയാണ്. ദീർഘദൂര യാത്രകൾക്ക് ആളുകൾ ആദ്യം മുൻഗണന കൊടുക്കുന്നതും ട്രെയിനുകൾക്ക് തന്നെ. അതിന്റെ പ്രധാന കാരണം കുറഞ്ഞ ചെലവ് തന്നെയാണ്.
ട്രെയിൻ യാത്രകളിലെ പ്രധാന വിനോദം ഇപ്പോൾ മൊബൈലിൽ നോക്കിയിരിക്കുന്നതു തന്നെ. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ ട്രെയിനിൽ സമയം ചിലവഴിക്കാൻ മൊബൈൽ ഉപയോഗിക്കുന്നത് ഇപ്പോൾ സർവസാധാരണമായി മാറിയിട്ടുണ്ട് അല്ലേ... എന്നാൽ ഓടുന്ന ട്രെയിനിൽ നിന്ന് നിങ്ങളുടെ ഫോൺ താഴെ ട്രാക്കിൽ വീണാൽ നിങ്ങൾ എന്ത് ചെയ്യും? സാധാരണയായി ആളുകൾ ഇത്തരമൊരു സാഹചര്യത്തിൽ നിശബ്ദമായി ഇരിക്കും അല്ലെങ്കിൽ ട്രെയിനിന്റെ എമർജൻസി ബ്രേക്ക് (അലാറം ചെയിൻ) വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചിന്തിക്കുക.

എന്നാൽ ഈ രീതികളൊന്നും ശരിയല്ലെന്ന് ഇപ്പോൾ തന്നെ മനസിൽ കുറിച്ചിട്ടോളൂ. ഇങ്ങനെ മൊബൈൽ ഫോൺ താഴെ വീണുപോയാൽ ഇനി ആശങ്കപ്പെടേണ്ടതില്ല. ഇത് തിരികെ കിട്ടാൻ വഴിയുണ്ടെന്നാണീ പറഞ്ഞു വരുന്നത്. ഇനി പറയുന്ന കാര്യങ്ങൾ ചെയ്‌താൽ നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കാൻ ചിലപ്പോൾ നിങ്ങളെ സഹായിച്ചേക്കാം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് മൊബൈൽ താഴെ വീണാൽ ആദ്യം റെയിൽവേ ട്രാക്കിന്റെ വശങ്ങളിലെ തൂണിൽ എഴുതിയ നമ്പറോ സൈഡ് ട്രാക്കിന്റെ നമ്പറോ രേഖപ്പെടുത്തുകയാണ് വേണ്ടത്.
അതിനു ശേഷം ഉടൻ തന്നെ സഹ യാത്രക്കാരന്റെ ഫോണിന്റെ സഹായത്തോടെ ആർപിഎഫിലേക്കും 182 നമ്പറിലേക്കും ഈ വിവരങ്ങൾ നൽകണം. ഈ സമയത്ത് നിങ്ങളുടെ ഫോൺ ഏത് തൂണിനോ ട്രാക്ക് നമ്പറിനോ സമീപത്താണ് വീണതെന്ന് അവരെ കൃത്യമായി അറിയിക്കുക. ഈ വിവരം നൽകിയ ശേഷം റെയിൽവേ പൊലീസിന് നിങ്ങളുടെ ഫോൺ കണ്ടെത്താൻ കഴിഞ്ഞേക്കാം. ഇക്കാര്യങ്ങൾ ചെയ്‌താൽ താഴെ വീണ് നഷ്ടപ്പെട്ടു പോയ നിങ്ങളുടെ ഫോൺ ലഭിക്കാനുള്ള സാധ്യത പലമടങ്ങ് വർധിക്കും.

കാരണം പൊലീസ് ഉടൻ തന്നെ നിങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോൺ വീണുപോയ സ്ഥലത്ത് എത്തും. ഇതിനുശേഷം റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കിയാൽ മൊബൈൽ തിരികെ ഉടമയ്ക്ക് ലഭിക്കും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഓൾ ഇന്ത്യ സെക്യൂരിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പർ, അതായത് ആർപിഎഫ് 182-ൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഡയൽ ചെയ്ത് സഹായം അഭ്യർഥിക്കാം.
അതുപോലെ ജിആർപിയുടെ ഹെൽപ്പ് ലൈൻ നമ്പരായ 1512-ലും ബന്ധപ്പെട്ട് സുരക്ഷ ആവശ്യപ്പെടാനാവും. റെയിൽ പാസഞ്ചർ ഹെൽപ്പ് ലൈൻ നമ്പർ 138 ആണ്. റെയിൽ യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ നമ്പറിൽ ഡയൽ ചെയ്തും സഹായം തേടാവുന്നതാണ്. ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ വീഴുമ്പോൾ ആളുകൾ തിടുക്കത്തിൽ ചെയിൻ വലിച്ച് നിർത്താനുള്ള ഐഡിയ മാത്രമാവും ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ഓർക്കുക. എന്നാൽ ഈ പ്രവർത്തി ശിക്ഷാർഹമാണെന്ന് ഇനിയെങ്കിലും ഓർമിക്കണം.

ഇന്ത്യൻ റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 141 പ്രകാരം, ഒരു യാത്രക്കാരൻ യാതൊരു കാരണവുമില്ലാതെ ചങ്ങല വലിക്കുകയാണെങ്കിൽ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ ഒന്നുകിൽ ഒരു വർഷത്തെ തടവോ അല്ലെങ്കിൽ 1000 രൂപ വരെ പിഴയോ ശിക്ഷയായി വിധിച്ചേക്കാം. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും ജോലി തടസപ്പെടുത്തിയതിനാണ് ഈ നിയമനടപടികളിലേക്ക് റെയിൽവേ കടക്കുക. ചില സാഹചര്യങ്ങളിൽ തടവ് ശിക്ഷയും പിഴയും രണ്ടും കൂടി ഒരുമിച്ച് വിധിക്കാനും സാധ്യതയുണ്ട്.
ഏത് സാഹചര്യത്തിലും ശിക്ഷ മൂന്ന് മാസത്തിൽ കുറയാത്ത തടവോ ആദ്യ കുറ്റത്തിന് 500 രൂപ പിഴയോ ആയിരിക്കും. എന്നാൽ ഇപ്പോൾ കോടതി 10,000 രൂപ വരെ പിഴ ചുമത്തുന്ന കേസുകളും രാജ്യത്തുണ്ട്. അത്തരം നിരവധി കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ കോടതി 6000 രൂപ മുതൽ 10000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ട്രെയിന്റെ ചെയിൻ വലിക്കാൻ അനുവാദമുള്ളൂ.

സഹയാത്രികനെയോ കുട്ടിയെയോ കാണാതെ പോകുകയും ട്രെയിൻ ഓടാൻ തുടങ്ങുകയും ചെയ്താൽ നമുക്ക് ചെയിൻ വലിച്ച് ട്രെയിൻ നിർത്താം. അല്ലെങ്കിൽ ട്രെയിനിന് തീ പിടിക്കുന്ന സാഹചര്യം, പ്രായമായവരോ അംഗവൈകല്യമുള്ളവരോ ട്രെയിനിൽ കയറാൻ തുടങ്ങുമ്പോൾ ട്രെയിൻ മുന്നോട്ടെടുക്കുന്ന സാഹചര്യം, പെട്ടെന്ന് ഒരാളുടെ ആരോഗ്യം നില മോശമാവുന്ന സാഹചര്യം എന്നിവ പോലുള്ള ഘട്ടങ്ങളിൽ മാത്രമാണ് തീവണ്ടിയിലെ എമർജൻസി ബ്രേക്ക് അല്ലെങ്കിൽ അലാറം ചെയിൻ വലിക്കാനാവുക.


Click it and Unblock the Notifications








