ഭാര്യയുമൊത്ത് ഫുഡ് ഡെലിവറിക്കിറങ്ങി സൊമാറ്റോ മുതലാളി, അനുഭവിക്കേണ്ടി വന്നത് മോശം പെരുമാറ്റവും വിവേചനവും
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. വീട്ടിലിരുന്ന ഇഷ്‌ടമുള്ള ആഹാരം ഇഷ്‌മുള്ള ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യാത്തവരും നമുക്കിടയിൽ ഇപ്പോഴുണ്ടാവില്ല. ഇന്ത്യക്കാരുടെ തന്നെ ഭക്ഷണരീതികൾ മാറ്റിമറിച്ചെന്ന് മാത്രമല്ല, ഒരു വിഭാഗത്തിന് വലിയൊരു തൊഴിൽ സാധ്യത കൂടിയാണ് തുറന്നിട്ടുകൊടുത്തത്. സൊമാറ്റോ എന്ന ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച തല ദീപീന്ദർ ഗോയലിന്റേതാണ്. കമ്പനിയുടെ സിഇഒയായി ചുമതലവഹിക്കുന്ന കക്ഷി ആളൊരു കിടിലൻ വ്യക്തിയാണ് കേട്ടോ. ഇടയ്ക്കിടയ്ക്ക് വേഷം മാറിയെല്ലാം ഫുഡ് ഡെലിവറിക്ക് കക്ഷി പോവാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞയിടക്കും പോയ ഗോയൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
സൊമാറ്റോയുടെ ഉടമസ്ഥനായി തലപ്പത്തിരിക്കുന്ന ആള്‍ തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാരനെപ്പോലെ ഒരു ദിവസം പണിയെടുക്കാൻ ഇറങ്ങിയതാണ് സംഭവം. സൊമാറ്റോയുടെ ഡെലിവറി ഏജൻ്റായി ഭാര്യക്കൊപ്പം ഇറങ്ങിയ ദീപീന്ദർ ഗോയൽ സൊമാറ്റോ ഡെലിവറി ബോയ്‌സിനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. പക്ഷേ ഇവരാരും തങ്ങളുടെ മുതലാളിയെ തിരിച്ചറിഞ്ഞില്ലെന്നതാണ് രസകരമായ കാര്യം.

എന്നാൽ ഭക്ഷണ വിതരണത്തിനായി ദീപീന്ദര്‍ ഗുഡ് ഗാവിലെ ഒരു മാളിൽ എത്തിയ സംഭവമാണ് ഏറെ ചർച്ചയായിരിക്കുന്നത്. മാളിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ വേഷംമാറിയെത്തിയ സൊമാറ്റോ സിഇഒയെ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നുമാണ് ഗോയൽ പറയുന്നത്. ലിഫ്റ്റ് അല്ലെങ്കിൽ എക്‌സലേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറാമെന്നും പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രങ്ങളും വീഡിയോകളും തൻ്റെ അനുഭവവും വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ദീപീന്ദർ ഗോയൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്. ഒരു മാളിൽ നിന്ന് ഓർഡർ എടുക്കുമ്പോൾ തന്നോട് മോശമായി പെരുമാറിയതെങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ ദീപീന്ദർ ഷെയർ ചെയ്‌തിട്ടുമുണ്ട്. ഗുരുഗ്രാമിലെ ആംബിയൻസ് മാളിലെ ഹൽദിറാമിൽ നിന്നായിരുന്നു പിക്കപ്പ്. തൻ്റെ ട്രയംഫ് സ്‌ക്രാംബ്ലർ 400X ഓടിച്ചുകൊണ്ട് ഗോയൽ തൻ്റെ ഭാര്യ ഗ്രെസിയ മുനോസിനൊപ്പം മാളിലെത്തുകയായിരുന്നു.

പക്ഷേ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ഗാർഡ് അദ്ദേഹത്തെ തടയുകയും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ജീവനക്കാർക്കും ഡെലിവറി പങ്കാളികൾക്കുമായി മാളിൽ പ്രത്യേക ലിഫ്റ്റ് ഉണ്ടോയെന്ന് അദ്ദേഹം വീണ്ടും പരിശോധിച്ചുവെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താനായതുമില്ല. മറ്റ് ഡെലവറി ജീവനക്കാരെ പോലെ ഗോയലും മൂന്നാം നിലയിലേക്ക് പടികൾ കയറുന്നതും വീഡിയോയിൽ കാണാം.
മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ നേരിടേണ്ടി വന്നത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി ബോയിമാര്‍ക്ക് മാളിൽ പ്രവേശിക്കാൻ അനുവാദമില്ല. ഓർഡറുകൾ സ്വീകരിക്കാൻ സ്റ്റെപ്പിൽ കാത്തിരിക്കണം. ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ദീപീന്ദര്‍ ഗോയലിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നതും.

ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ഒരുക്കണമെന്നാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്. ഡെലിവറി പാർട്‌ണർമാർക്കും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ (Zomato) മാളുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്ന് താൻ മനസിലാക്കിയെന്നും ദീപീന്ദർ പറയുന്നു.
ഇതുപോലെ തന്നെ പല റെസിഡൻഷ്യൽ സൊസൈറ്റികളിലും ലിഫ്റ്റുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഫുഡ് ഡെലിവറി ഏജൻ്റുമാർക്ക് വിലക്കുണ്ടെന്നതും ഇക്കൂടെ ചേർത്ത് വായിക്കേണ്ട കാര്യമാണ്. ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിക്കള്‍ ഗ്രൗണ്ട് ലെവലില്‍ മനസിലാക്കാനും അവര്‍ക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനുമാണ് ഇത്തരത്തിൽ ഗ്രൌണ്ടിലിറങ്ങിയത്. എന്തായാലും സോഷ്യൽ മീഡിയ സംഗതി ഏറ്റെടുത്തതോടെ ഇക്കാര്യങ്ങളിലെല്ലാം ഉടൻ തീരുമാനമാവുമെന്നാണ് കരുതുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








