ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതിയില്‍ അസംതൃപ്തി അറിയിച്ച് അമേരിക്കന്‍ പ്രഡിസന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് നികുതിയില്ലെന്നിരിക്കെ, ഹാര്‍ലി ഡേവിഡ്‌സണ്‍ പോലുള്ള അമേരിക്കന്‍ നിര്‍മ്മിത ബൈക്കുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി പൂര്‍ണ്ണമായും എടുത്തുകളയണമെന്നാണ് ട്രംപിന്റെ ആവശ്യം.

നേരത്തെ ട്രംപിന്റെ തുടര്‍ച്ചയായ ആവശ്യം മാനിച്ച് ഇറക്കുമതി നികുതി അന്‍പതു ശതമാനമായി ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍ ഇൗ നടപടിയില്‍ ട്രംപ് തൃപ്തനല്ല. തങ്ങള്‍ വിഡ്ഢികളല്ലെന്നും എല്ലാക്കാലവും തങ്ങളെ വഞ്ചിക്കാനാവില്ലെന്നും സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡൊണള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ വ്യക്തമാക്കി.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി ഈടാക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ച ചെയ്തതായും ട്രംപ് പറഞ്ഞു.

നരേന്ദ്ര മോദിയുമായി നടത്തിയ ഒരൊറ്റ ഫോണ്‍ സംഭാഷണത്തെത്തുടര്‍ന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇറക്കുമതി തീരുവ അന്‍പതു ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇതുകൊണ്ടു കാര്യമില്ല. ആയിരക്കണക്കിന് ബൈക്കുകളാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഈ ബൈക്കുകള്‍ക്ക് അമേരിക്ക നയാ പൈസ ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. പക്ഷെ അമേരിക്കന്‍ ബൈക്കുകള്‍ക്ക് ഇന്ത്യ നികുതി ഈടുക്കുന്നുണ്ടുതാനും. ഇതു ഇരട്ട നീതിയാണ് — ട്രംപ് വ്യക്തമാക്കി.
Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് ഇന്ത്യയും സമാനമായ നടപടി സ്വീകരിക്കണമെന്ന് നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി ട്രംപ് അറിയിച്ചു. ഹാര്‍ലി ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ബൈക്കുകളുടെ നികുതി എടുത്തുകളയുന്ന വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മോദി മറുപടി നല്‍കിയതായും ട്രംപ് സൂചിപ്പിച്ചു.
Most Read: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്

ഇന്ത്യന്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ നികുതി അന്‍പതു ശതമാനമായി ഇന്ത്യ കുറച്ചത്. ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ട്രംപ് മുന്‍പും വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ നികുതി നിരക്കുകള്‍ അന്യായമാണെന്നാണ് ട്രംപിന്റെ അഭിപ്രായം.
Source: CBS News


Click it and Unblock the Notifications








