ബീറ്റ്, ബീറ്റ് സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ച് ഹോണ്ട
ഇന്തോനേഷ്യൻ വിപണിയിൽ ബീറ്റ്, ബീറ്റ് സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ച് ഹോണ്ട. കോസ്മെറ്റിക് മാറ്റങ്ങളിലൂടെ മാത്രമാണ് മോഡലുകൾക്ക് പരിഷ്ക്കാരം നൽകിയിരിക്കുന്നത്.

അതായത് കാഴ്ച്ചയിൽ മാത്രം പുതുമ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് ബ്രാൻഡ് ബീറ്റിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡീലക്സ്, സിബിഎസ്-ISS, സിബിഎസ് സീരീസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ സ്‌കൂട്ടർ ലഭ്യമാണ്.

അതേസമയം ബീറ്റ് സ്ട്രീറ്റ് ഒരു സ്റ്റാൻഡേർഡ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ടെക്നോ ബ്ലൂ ബ്ലാക്ക്, ഡാൻസ് വൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളാണ് ഹോണ്ട ബീറ്റ് സിബിഎസ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

പുതിയ ലൈനുകളും ഗ്രാഫിക്സും ഉപയോഗിച്ച് ഈ കളർ കോമ്പിനേഷനുകൾ കൂടുതൽ പുതുമയുള്ളതാക്കിമാറ്റുകയാണ് ഹോണ്ട ചെയ്തത്. സിബിഎസ്-ISS പതിപ്പിത്തിന് ഗാരേജ് മാറ്റ് ബ്ലാക്ക്, ഇലക്ട്രോ മാറ്റ് ബ്ലൂ എന്നീ രണ്ട് പുതിയ മാറ്റ് നിറങ്ങൾ ലഭിക്കുന്നു.

ഈ പെയിന്റ് സ്കീമുകൾ ജോമെട്രി പാറ്റേണുകൾ കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. മൂന്നാമത്തെ വേരിയന്റായ ഡീലക്സ് മോഡലിൽ 3D ചിഹ്നം ഉപയോഗിച്ച് ഡീലക്സ് ബ്രൗൺ, ഡീലക്സ് ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് ഹോണ്ട ബീറ്റ് സ്ട്രീറ്റ് രണ്ട് നിറങ്ങളിലാണ് അണ്ഞ്ഞൊരുങ്ങിയിരിക്കുന്നത്. സ്ട്രീറ്റ് ബ്ലാക്ക്, സ്ട്രീറ്റ് സിൽവർ എന്നീ ഓപ്ഷനുകളിൽ തികച്ചും സ്പോർട്ടിയറായി മാറാൻ ഹോണ്ട ബീറ്റ് സ്‌കൂട്ടറിന് സാധിക്കുന്നുണ്ട്.

മെക്കാനിക്കൽ വശങ്ങളിൽ വാഹനത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. അതേ 110 സിസി PGM-FI എഞ്ചിനാണ് ഹോണ്ട ബീറ്റ് സീരീസിന് തുടിപ്പേകുന്നത്. ഇത് 7,500 rpm-ൽ 8.85 bhp കരുത്തും 5,500 rpm-ൽ 9.3Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ബീറ്റിന് 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,240 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 90 കിലോഗ്രാം മാത്രം ഭാരമുള്ള മോഡലിന് 14 ഇഞ്ച് വീലുകളും 3.8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്. ഈ ഹോണ്ട സ്‌കൂട്ടറിന് 16,665,000 ഇന്തോനേഷ്യൻ RP ആണ് മുടക്കേണ്ട പ്രാരംഭ വില.

അതായത് ഏകദേശം 86,000 രൂപ. ഇന്തോനേഷ്യയിൽ ബീറ്റ് സീരീസ് ഹോണ്ട പുതുക്കിയെങ്കിലും നിലവിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും ജാപ്പനീസ് ബ്രാൻഡിനില്ല. നേരത്തെ ബീറ്റ് സ്‌കൂട്ടറിനെ രാജ്യത്ത് പരിചയപ്പെടുത്താനുള്ള താത്പര്യം കമ്പനി കാണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു.


Click it and Unblock the Notifications








