പ്ലസ്‌ടുവിന് മിന്നും പ്രകടനം, സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് 200 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ സമ്മാനം
കൈനറ്റിക് എന്ന ഇരുചക്ര വാഹന നിർമാതാക്കളെ നമുക്ക് ഏറെ പരിചിതമാണ്. ഇന്നത്തെ തലമുറയേക്കാൾ 90 കിഡ്‌സിനും അതിനു മുമ്പുള്ളവർക്കുമെല്ലാം സുപരിചിതമായിരുന്നു ഈ പേര്. കൈനറ്റിക് ഹോണ്ടയെന്ന സ്‌കൂട്ടറും ലൂണ മോപ്പഡും എല്ലാം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഇതിഹാസ മോഡലുകളാണ്. ഇന്ന് ആക്‌ടിവ എങ്ങനെയായിരുന്നോ അങ്ങനെ അല്ലെങ്കിൽ അതിനപ്പുറമായിരുന്നു പഴയകാലത്ത് കൈനറ്റിക് ഹോണ്ട.
പെട്രോൾ ഇരുചക്ര വാഹന നിർമാണം എന്നേ അവസാനിപ്പിച്ചുവെങ്കിലും ഇന്ന് ഇലക്‌ട്രിക് വാഹന രംഗത്താണ് കൈനറ്റിക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ടൂവീലറുകൾ മാത്രമല്ല, കമ്പനിയുടേതായി ത്രീവീലർ മോഡലുകളും വൈദ്യുതീകരിച്ച് നിരത്തിലോടുന്നുണ്ട്. ബ്രാൻഡിന്റെ നിരയിലെ ജനപ്രിയ ഹൈ സ്പീഡ് സ്‌കൂട്ടറുകളിൽ ഒന്നാണ് ഫ്ലെക്സ് ഇവി. പഠനത്തിൽ മിടുക്കരായ സ്‌കൂൾ വിദ്യാർഥികളെ ആദരിക്കുന്നതിനായി ഈ മോഡൽ സമ്മാനിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

പൂനെ ആസ്ഥാനമായുള്ള കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ലിമിറ്റഡ് മധ്യപ്രദേശ് സർക്കാരിന് 200-ലധികം ഫ്ലെക്സ് ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തതായി പ്രഖ്യാപിച്ചു. 12-ാം ക്ലാസിൽ മികച്ച പ്രകടനം കാഴ്ചവെച്ച സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് സർക്കാരും കൈനറ്റികും ചേർന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനം നൽകിയത്. ദമോ നഗരത്തിൽ വെച്ച് എംപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ കൈനറ്റിക് ഗ്രീൻ ഫ്ലെക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിദ്യാർഥികൾക്ക് കൈമാറി.
കൈനറ്റിക്കിന്റേയും സർക്കാരിന്റേയും ഈ നീക്കം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ കൈയടി നേടുന്നുണ്ട്. മധ്യപ്രദേശിലും പരിസരത്തുമുള്ള തങ്ങളുടെ ഡീലർമാർ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെയാണ് ഡെലിവറി സാധ്യമാക്കിയതെന്ന് കൈനറ്റിക് ഗ്രീൻ പറഞ്ഞു. 3.1 kWh ബാറ്ററി പാക്കിൽ നിന്ന് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന അതിവേഗ ഇലക്ട്രിക് സ്കൂട്ടറാണ് കൈനറ്റിക് ഗ്രീൻ ഫ്ലെക്സ്.

പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 3-4 മണിക്കൂർ എടുക്കുന്ന റിമൂവബിൾ ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫ്ലാറ്റ് സീറ്റ്, BLDC ഹബ് മോട്ടോർ, അലോയ് വീലുകൾ എന്നിവയോടെയാണ് റെട്രോ ശൈലിയിലുള്ള ഇ-സ്‌കൂട്ടർ വരുന്നത്. കൈനറ്റിക് ഫ്ലെക്‌സ് ഇലക്ട്രിക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 72 കിലോമീറ്ററാണ്.
ഫീച്ചർ നിരയിലേക്ക് നോക്കിയാൽ മോഡലിന് സെൻട്രൽ ബ്രേക്കിംഗ് സിസ്റ്റമാണ് (CBS) കമ്പനി നൽകിയിരിക്കുന്നത്. ഒരു ഹോം മോഡ് ഉള്ളതിനാൽ ചാർജ് നിലനിർത്തുന്നാനും സഹായിക്കും. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺ സ്റ്റാർട്ട്, റീജനറേറ്റീവ് ബ്രേക്കുകൾ, ആന്റി-തെഫ്റ്റ് അലാറം, ഇബിഎസ്, എൽഇഡി ഹെഡ്‌ലൈറ്റ് എന്നീ സവിശേഷതകളാൽ സമ്പന്നമാണ് ഈ ഇവി. കൈനറ്റിക് ഗ്രീൻ ഫ്ലെക്സിന് 1.18 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
12-ാം ക്ലാസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികളെ ഞാൻ അഭിനന്ദിക്കുന്നു എന്ന് കൈനറ്റിക് ഗ്രീൻ സ്ഥാപകയും സിഇഒയുമായ സുലജ്ജ ഫിറോദിയ മോട്‌വാനി പറഞ്ഞു. ഈ തലമുറ ഇലക്ട്രിക് മൊബിലിറ്റി എളുപ്പത്തിൽ സ്വീകരിക്കുന്നത് കാണുമ്പോൾ ഇത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നും, ഇന്ത്യയിൽ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വാഹന ചരിത്രത്തിൽ കൈനറ്റിക് ലൂണ ഇലക്‌ട്രിക് വേഷത്തിൽ ഉടൻ തിരികെയെത്തുന്നതോടെ ബ്രാൻഡ് കൂടുൽ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണിപ്പോൾ. താങ്ങാനാവുന്ന വിലയും സൗകര്യവും കാരണം ലൂണ രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ അതിവേഗം പ്രശസ്തി നേടിയിരുന്നു. ഇതേ തന്ത്രം തന്നെയാവും കമ്പനി വൈദ്യുതി കരുത്തിലോടുന്ന ഇതിഹാസത്തിന്റെ വിപണനത്തിലും സ്വീകരിക്കുകയെന്നാണ് വിവരം.
ടൂവീലർ വ്യവസായത്തിലെ ഒരു ഇതിഹാസ മോഡലിന്റെ പിൻഗാമിയായി വരാനിരിക്കുന്ന ലൂണയുടെ വൈദ്യുത പതിപ്പിനെ 'ഇ ലൂണ' എന്നുവിളിക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം. കൈനറ്റിക് ഗ്രൂപ്പിന്റെ സഹോദര ബ്രാൻഡായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസിന്റെ ഉൽപ്പന്നമായിരിക്കും ഇലക്ട്രിക് ലൂണ അല്ലെങ്കിൽ ഇ ലൂണ. ഷാസിയുടെയും മറ്റ് സബ് അസംബ്ലികളുടെയും ഉത്പാദനം കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെയുള്ള ഉത്പാദന സംഖ്യകൾ പ്രതിമാസം 5,000 യൂണിറ്റിന് അടുത്താവാനാണ് സാധ്യത. പിന്നീട് ഡിമാന്റിന് അനുസരിച്ച് കാലക്രമേണ നിർമാണം വർധിപ്പിക്കാനും കമ്പനി തയാറാണ്. നിലവില്‍ മോപ്പഡ് വിഭാഗത്തില്‍ ടിവിഎസ് XL100 എന്ന ഒരു മോഡല്‍ മാത്രമാണ് രാജ്യത്ത് വിപണനം ചെയ്യുന്നത്. ഇതിന് വിപണിയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുമുണ്ട്. ഈ അവസരം വിനിയോഗിക്കാൻ ലൂണയ്ക്ക് സാധിച്ചാൽ ടിവിഎസിന് അതൊരു തിരിച്ചടിയാവും.


Click it and Unblock the Notifications








