ഒറ്റ ചാർജിൽ 104 കി.മീ. ഓടാം, വിലയും കുറവ്; ഓലയ്ക്കുള്ള പണിയുമായി കൈനറ്റിക് ഇലക്‌ട്രിക് സ്‌കൂട്ടർ
ആക്‌ടിവ ഇന്ത്യൻ നിരത്തുകളിൽ നിറയുന്നതിനു മുമ്പ് ഇന്ത്യക്കാരുടെ ജനപ്രിയ ഗിയർലെസ് സ്‌കൂട്ടർ ഏതായിരുന്നുവെന്ന് ചോദിച്ചാൽ 80-90 കിഡ്‌സിന് പറയാനുള്ളത് കൈനറ്റിക് ഹോണ്ട എന്നൊരൊറ്റ പേരായിരിക്കും. ഇതിഹാസം രചിച്ച മോഡൽ ഇന്നും ചിലയിടങ്ങളിൽ അപൂർവമായെങ്കിലും കാണാനാവുന്ന കാഴ്ച്ചയാണ്. ഇതിന്റെ ശബ്‌ദവും രൂപവുമെല്ലാം പലർക്കും ഇന്നും കാണാപാഠമാണ്. പലതരം ഐക്കോണിക് ഇരുചക്ര വാഹനങ്ങളും നമ്മുടെ രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്.
ലൂണ മോപ്പഡ് പോലുള്ളവ ഇതിനെല്ലാം ചെറിയൊരു ഉദാഹരണങ്ങൾ മാത്രമാണ്. ഇപ്പോൾ ഇരുചക്ര വാഹന വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ ഐതിഹാസിക ടൂവീലർ ബ്രാൻഡ്. അതും ട്രെൻഡിംഗായി കൊണ്ടിരിക്കുന്ന ഇവി രംഗത്തേക്കാണ് കമ്പനി ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത്. ഏവരും കാത്തിരുന്ന ഇലക്ട്രിക് ലൂണക്ക് പകരം പുത്തനൊരു ഇ-സ്‌കൂട്ടറുമായാണ് കമ്പനി കടന്നുവന്നിരിക്കുന്നത്.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക് ഗ്രീൻ പുതിയ സുലു ഇലക്ട്രിക് സ്കൂട്ടറാമ് ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുന്നത്. 95,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനത്തെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കൈനറ്റിക് ഗ്രീൻ സുലു വൈദ്യുതീകരിക്കപ്പെട്ട പവർട്രെയിനോടു കൂടിയ ബ്രാൻഡിന്റെ ആദ്യത്തെ മോഡലാണ്. ഇത് ഇരുചക്ര വാഹന മേഖലയിൽ ജനപ്രിയ ബ്രാൻഡിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
1990-കളിൽ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറുകൾ സൃഷ്ടിച്ച ഹോണ്ടയുമായുള്ള സഖ്യത്തോടെയാണ് കൈനറ്റിക് ബ്രാൻഡ് ഏറെ പ്രശസ്തമാവുന്നത്. പിന്നീട് വേർപിരിഞ്ഞാണ് ഹോണ്ട രൂപമെടുത്തത്. ഇലക്ട്രിക് സ്‌കൂട്ടർ പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നും ബാറ്ററി ഉപയോഗിച്ച് സബ്‌സ്‌ക്രിപ്‌ഷനായി 69,999 രൂപ വിലയ്ക്ക് വിൽക്കുമെന്നും ഇവി നിർമാതാക്കൾ പറയുന്നു. പക്ഷേ ഓല, ഏഥർ, ഹീറോ പോലുള്ള ഇവി രംഗത്തെ വമ്പൻമാരുമായി സുലു എങ്ങനെ മത്സരിക്കുമെന്ന സംശയം പലരിലും ഉദിച്ചേക്കാം.

പക്ഷേ 1 ലക്ഷം രൂപയിൽ താഴെ വിലയുളള ദൈനംദിന ആവശ്യങ്ങൾക്കായി ഉതകുന്ന കിടിലനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ തേടുന്നവർക്കുള്ള ഉത്തരമാണ് കൈനറ്റിക് സുലു. 2.8 bhp പവർ നൽകുന്ന ഹബ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 2.27 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഈ പുത്തൻ മോഡലിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. 15-amp സോക്കറ്റിൽ പ്ലഗ് ചെയ്യാനാവുന്ന സാധാരണ ചാർജർ ഉപയോഗിച്ച് വെറും അരമണിക്കൂറിനുള്ളിൽ ബാറ്ററിക്ക് 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.
ഒറ്റ ചാർജിൽ 104 കിലോമീറ്റർ ഓടാൻ സുലു ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നാണ് ഇവി നിർമാതാവ് അവകാശപ്പെടുന്നത്. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ സുലു ഇലക്ട്രിക് സ്കൂട്ടറിന് മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനാവുമെന്നും കൈനറ്റിക് പറയുന്നു. അങ്ങനെ മൊത്തത്തിൽ മുടക്കുന്ന പണത്തിനൊത്ത മൂല്യം പുത്തൻ ഇവി നൽകുന്നുണ്ടെന്നും ഇന്ത്യൻ ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലും ആള് സമ്പന്നനാണ്. കൈനറ്റിക് ഗ്രീൻ സുലുവിന് 1,830 മില്ലീമീറ്റർ നീളവും 715 മില്ലീമീറ്റർ വീതിയും 1,135 മില്ലീമീറ്റർ ഉയരവും 1,360 മില്ലീമീറ്റർ വീൽബേസും 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 93 കിലോ ഗ്രാമാണ് എന്നതിനാൽ സ്ത്രീകൾക്കും വയസായവർക്കും വരെ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.
ഡിസൈനിലേക്ക് വന്നാലും യൂത്തിനെ പോലും ആകർഷിക്കും വിധമാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ സുലുവിന് ഏപ്രോണിൽ ഘടിപ്പിച്ച എൽഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്നുണ്ട്. അതേസമയം ഡിആർഎൽ ഹാൻഡിൽബാറിന് മുകളിലായാണ് ഒരുക്കിയിട്ടുള്ളത്. സ്‌റ്റൈലിംഗ് ഫാമിലി, സ്‌പോർടി ഓഫറുകൾ എന്നിവയ്‌ക്കിടയിലുള്ള ഒരു മിശ്രിതമാണെന്നും പറയാം. വിശാലമായ ഉപയോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇതിന്റെ നിർമാണമെന്ന് സാരം.
മെക്കാനിക്കൽ വശങ്ങളിൽ സസ്പെൻഷനായി കൈനറ്റിക് ഗ്രീൻ സുലു മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്കുകളുമായാണ് വരുന്നത്. അതേസമയം ബ്രേക്കിംഗ് വരുന്നത് ഡിസ്‌ക് ബ്രേക്കുകളിൽ നിന്നാണ്. അടുത്ത വർഷത്തോടെ ദൈർഘ്യമേറിയ റേഞ്ചും വേഗത്തിലുള്ള ചാർജിംഗും വാഗ്ദാനം ചെയ്യുന്ന ഓയിൽ കൂൾഡ് ബാറ്ററി ഓപ്ഷൻ അവതരിപ്പിക്കാനും കൈനറ്റിക് പദ്ധതിയിടുന്നുണ്ട്.
എന്നാൽ ഈ മോഡലിന് ഇന്ന് പുറത്തിറക്കിയ സുലുവിനേക്കാൾ ഏകദേശം 15 ശതമാനം വരെ വില കൂടുതലായിരിക്കാമെന്ന സൂചനയും ഇവി ബ്രാൻഡ് നൽകിയിട്ടുണ്ട്. പുതിയ കൈനറ്റിക് ഗ്രീൻ സുലു ഓല S1 X+, ഒകിനാവ പ്രെയ്‌സ് പ്രോ എന്നിവ പോലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് മത്സരിക്കുക. സുലു ഇവിക്കായുള്ള വിൽപ്പന 2024-ന്റെ തുടക്കത്തിൽ ആരംഭിക്കും. താത്പര്യമുള്ളവർക്ക് കൈനറ്റിക്കിന്റെ 300 ഓളം ഡീലർഷിപ്പുകളുമായി ബന്ധപ്പെട്ട് ഇവി ബുക്ക് ചെയ്യാം.


Click it and Unblock the Notifications








