ഹൈറ്റ് കൂടുതലാണെന്ന പരാതി വേണ്ട, പൊടിക്കൈയുമായി കെടിഎം അഡ്വഞ്ചർ ബൈക്കുകൾ
അഡ്വഞ്ചർ ടൂറർ ബൈക്കുകൾക്ക് ഇന്ന് ഇന്ത്യയിൽ വലിയ ഡിമാന്റാണുള്ളത്. നാം കണ്ടുപരിചയിച്ച പരമ്പരാഗത മോട്ടോർസൈക്കിളുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ സ്വഭാവം കാഴ്ച്ചവെക്കുന്നതാണ് ഇവയെ വേറിട്ടു നിർത്തുന്ന കാര്യം. ഏത് കുന്നും മലയും താണ്ടാൻ തയാറായിട്ടുള്ള യുവതലമുറയാണ് ഇത്തരം മോഡലുകളുടെ പിന്നാലെ കൂടിയിരിക്കുന്നത്.
റോയൽ എൻഫീൽഡ് ഹിമാലയൻ തുടക്കമിട്ട ട്രെൻഡ് പിടിച്ച് വിപണിയിലെത്തിയത് ധാരാളം മോഡലുകളാണ്. ഇന്ന് മിക്ക ബ്രാൻഡുകളുടെ നിരയിലും ഒരു എഡിവി മോട്ടോർസൈക്കിളുണ്ടാവുമെന്നതാണ് കൗതുകകരമായ കാര്യം. ഹീറോ, സുസുക്കി, ഹോണ്ട, കെടിഎം എന്നീ കമ്പനികളെല്ലാം പിന്നീട് ഇത്തരം ബൈക്കുകളുമായി രംഗപ്രവേശം ചെയ്‌തതാണ് കാണാനായത്. എന്നാൽ ഇവയ്ക്കൊന്നും ഹിമാലയന്റെ വിപണി പിടിക്കാനായില്ല എന്നതാണ് രസകരമായ കാര്യം.

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം ശ്രേണിയിലെ അഡ്വഞ്ചർ മോഡലുകളാണ് ഇതിൽ റോയൽ എൻഫീൽഡ് ഹിമാലയന് ഒത്ത പോരാളി. ഓഫ് റോഡിംഗിലും ഓൺ റോഡിലും കിടിലൻ പെർഫോമൻസ് കാഴ്ച്ചവെക്കുന്ന കെടിഎം അഡ്വഞ്ചർ ബൈക്കുകൾ 250, 390 എന്നിങ്ങനെ രണ്ട് വകഭേദങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹിമാലയനെ കിടപിടിക്കാനുള്ള വിൽപ്പന കണക്കുകൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും നാലാൾ അറിയുന്ന തരത്തിൽ അറിയപ്പെടാനും മാന്യമായി ആളെപ്പിടിക്കാനും ഇവയ്ക്കായിട്ടുണ്ട്.
എന്നാൽ പലരും ഈ മോഡലുകളിലേക്ക് ചേക്കേറാതിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഉയർന്ന സീറ്റ് ഹൈറ്റാണ്. 855 മില്ലീമീറ്റർ പലർക്കും റൈഡിംഗിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി മുമ്പേ തന്നെ ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും ഓസ്ട്രിയൻ ബ്രാൻഡ് ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിനൊരു പരിഹാരവുമായി കെടിഎം രംഗത്തെത്തുകയാണിപ്പോൾ. അഡ്വഞ്ചർ 390, അഡ്വഞ്ചർ 250 എന്നിവയുടെ ലോ-സീറ്റ് വേരിയന്റുകൾ അവതരിപ്പിക്കുന്നതാണീ പരിഹാരം.

കുറച്ചുകാലമായി രണ്ട് മോഡലുകളുടേയും സീറ്റ്-ഹൈറ്റ് കുറഞ്ഞ വേരിയന്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കെടിഎം. പരിശോധിക്കായും ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനുമായി ഇതിനോടകം തന്നെ കുറച്ച് ഉപഭോക്തൃ ബൈക്കുകളിൽ കെടിഎം ലോവർ റിയർ സസ്‌പെൻഷൻ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് അവതരണത്തിന് ശേഷം മാത്രമേ പറയാനാവൂ. ഇതിനു പുറമെ അലോയ് വീലുകൾക്ക് പുറമെ സ്പോക്ക് വീലുകളുള്ള 390 അഡ്വഞ്ചർ മോഡലും വിപണിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
ഈ വേരിയന്റിനെ അടുത്തിടെ അന്താരാഷ്ട്ര വിപണികളിൽ കെടിഎം പ്രദർശിപ്പിച്ചിരുന്നു. കൂടുതൽ ഓഫ്-റോഡ് ശേഷിയുള്ള കെടിഎം 390 അഡ്വഞ്ചർ ആഗ്രഹിക്കുന്നവരുടെ പ്രാർത്ഥനകൾക്കാണ് ഇതോടെ അവസാനമാവുന്നത്. ബൈക്കിന്റെ ഈ വകഭേദം അന്താരാഷ്ട്ര വിപണികളിൽ ക്രമീകരിക്കാവുന്ന (അഡ്‌ജസ്റ്റബിൾ) സസ്പെൻഷനുമായാണ് വരുന്നത്. എന്നാൽ കെടിഎം ഈ ഫീച്ചർ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പൊന്നുമില്ല.

ഇത്തരം ചെറിയ പരിഷ്ക്കാരങ്ങൾ കെടിഎമ്മിന്റെ അഡ്വഞ്ചർ ബൈക്കുകളിലേക്ക് എത്തുമെങ്കിലും എഞ്ചിനിലോ ഡിസൈനിലോ ഒന്നു കാര്യമായ ഒരു പരിഷ്ക്കാരവും പ്രതീക്ഷിക്കേണ്ടതില്ല. 43.5 bhp കരുത്തിൽ പരമാവധി 37 Nm torque ഉത്പാദിപ്പിക്കുന്ന 373.2 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കെടിഎം 390 അഡ്വഞ്ചറിന് തുടിപ്പേകുന്നത്. ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എബിഎസ് തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ടാവും.
അതേസമയം മറുവശത്ത് 248.76 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കെടിഎം 250 അഡ്വഞ്ചറിൽ പ്രവർത്തിക്കുന്നത്. ഇത് 29.63 bhp പവറിൽ 24 Nm torque വരെയും നൽകാനാവും. ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.37 ലക്ഷം രൂപയാണ് 390 മോഡലിന്റെ നിലവിലെ എക്സ്ഷോറൂം വില. അതേസമയം ചെറിയ എഡിവി മോട്ടോർസൈക്കിളിന് 2.44 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

പുതിയ വേരിയന്റുകൾ എത്തുന്നതോടെ വിലയിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരിക്കും കഴിവുറ്റ ബൈക്കുകളാണ് ഇവയെങ്കിലും ഈ മാറ്റങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമോയെന്നതാണ് കെടിഎം സ്വയമേ ചേദിക്കേണ്ട കാര്യം. ഹിമാലയനോ എക്സ്പൾസോ പോലെ വിൽപ്പന നേടണമെങ്കിൽ കുറെക്കൂടി കമ്പനി പരിശ്രമിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








