മോട്ടോജിപി ഭാരതിന് ഇന്ന് തുടക്കം, സാക്ഷ്യംവഹിക്കാൻ പോവുന്നത് ചരിത്ര നിമിഷത്തിന്
ചരിത്രത്തിലാദ്യമായി മോട്ടോ ജിപി രാജ്യാന്തര ബൈക്കോട്ട മത്സരത്തിന് ഇന്ത്യ ഇന്ന് വേദിയാകുന്നു. പ്രധാന മത്സരം ഞായറാഴ്ച്ച ആണെങ്കിലും ഇന്നു മുതൽ പരിശീലന മത്സരങ്ങളും മറ്റുമാണ് അരങ്ങേറുന്നത്. ഉത്തര്‍പ്രദേശിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് മോട്ടോജിപി സംഘടിപ്പിക്കുന്നത്. മോട്ടോജിപി ഭാരത് ഗ്രാൻഡ് പ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന ഇവന്റ് സാക്ഷ്യംവഹിക്കുന്നത്
മോട്ടോജിപി ഭാരത് റേസ് സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച പരിശീലന സെഷനോടെ ആരംഭിക്കും. തുടർന്ന് ശനിയാഴ്ച്ച യോഗ്യതാ മത്സരവും സ്പ്രിന്റ് റേസും നടക്കും. പ്രധാന മത്സരം ഞായറാഴ്ച്ചയാവും നടക്കുക. മോട്ടോ3, മോട്ടോ2, മോട്ടോജിപി എന്നി വിഭാഗങ്ങളിലാവും മത്സരം നടക്കുക. വിസ പ്രശ്‌നങ്ങൾ റേസർമാരുടെ വരവ് വൈകിപ്പിച്ചുവെങ്കിലും എല്ലാ ടീമുകളും റൈഡർമാരും മോട്ടോജിപി ഭാരതിന്റെ കന്നി അങ്കത്തിനായി രാജ്യത്ത് എത്തിയിട്ടുണ്ട്.

റേസിംഗ് കാണാൻ ആഗ്രഹമുള്ള കാണികൾക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ഓൺലൈനായി ബുക്ക്‌മൈഷോയിലൂടെ ആരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്ക് 800 രൂപയിൽ തുടങ്ങി 1,80,000 രൂപ വരെയാണ് നിശ്ചയിത്തിരിക്കുന്നത്. അതേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ടെന്നതും മറക്കേണ്ട.
2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഒരു ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ടിക്കറ്റുകൾ മൂന്ന് ദിവസത്തേക്കും സാധുതയുള്ളതായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഫാബിയോ ക്വാർട്ടരാരോ, ഫ്രാൻസെസ്‌കോ ബഗ്‌നായ, അലിക്‌സ് എസ്പാർഗാരോ, മാർക്ക് മാർക്വേസ്, ജോഹാൻ സർക്കോ പോലുള്ള വലിയ താരങ്ങൾ ഇന്ത്യയിൽ മത്സരത്തിനെത്തിയിരിക്കുന്നത് ആരാധകരിൽ ആവേശം സൃഷ്‌ടിച്ചിട്ടുണ്ട്. മോട്ടോജിപിയുടെ ആദ്യ പരിശീലനം ഇന്ത്യൻ സമയം രാവിലെ 11:15-ന് നടക്കും. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30-ന് മറ്റൊരു പരിശീലന സെഷനും ഉണ്ടായിരിക്കും.

അതിനുശേഷം സെപ്റ്റംബർ 23 ശനിയാഴ്ച്ച സൗജന്യ പരിശീലനത്തിന് Nr 2, യോഗ്യതാ Nr 1, യോഗ്യതാ Nr 2, സ്പ്രിന്റ് റേസ് എന്നിവ നടക്കും. പ്രധാന മത്സരം ഞായറാഴ്ച്ച വൈകിട്ട് 3:30-നാണ് നടക്കുന്നത്. ഒരു ദശാബ്ദത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത്. ഇന്ത്യയിൽ നിന്നും മോട്ടോജിപി ഭാരതിന് സെലക്ഷൻ നേടിയത് ഒരാൾ മാത്രമാണ്.
യോഗ്യത നേടിയ ചെന്നൈ സ്വശേിയായ കഡായി യാസീൻ അഹമ്മദ് പെട്രോനാസ് ടിവിഎസ് റേസിംഗ് ടീമിനെ പ്രതിനിധീകരിക്കും. സെപ്റ്റംബർ 24-ന് നടക്കുന്ന മോട്ടോ3 വിഭാഗത്തിലാകും അഹമ്മദ് ഇറങ്ങുക. ഗ്രാൻഡ് പ്രിക്‌സ് നേരിട്ടു കാണാൻ എത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ടിവിയിലൂടെ ലൈവായും മോട്ടോജിപി ഇവന്റുകൾ കാണാൻ അവസരമുണ്ട്.

ജിയോ സിനിമയിലും സ്‌പോർട്‌സ് 18ലും മാത്രമായാണ് ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിയകോം18 മോട്ടോജിപിയുമായി കരാറിൽ എത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഡോർണ സ്പോർട്സ് ആണ് ഇവന്റിന്റെ സംഘാടകരും അവകാശ ഉടമകളും. ഫെയർസ്ട്രീറ്റ് സ്പോർട്സ് ആണ് ഇവന്റിന്റെ പ്രാദേശിക പ്രൊമോട്ടർമാർ.
ഇനി ബൈക്ക് റേസ് നടക്കുന്ന ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. 1 ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്.
പക്ഷേ സമീപകാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു. ഇതോടെയാണ് അധികൃതര്‍ പുതിയ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത്. ഇന്ത്യയ്ക്ക് പുറമേ കസാഖ്‌സ്ഥാനും മോട്ടോ ജിപിയ്ക്കായി തെരഞ്ഞെടുത്ത പുതിയ വേദികളിൽ ഒന്നാണ്. ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായുന്നത് കാണാം.
ഇനി നിലവിലെ പോയിന്റ് പട്ടികയിലേക്ക് നോക്കായിൽ 5 ജയവുമായി 283 പോയിന്റോടെ ഡ്യുക്കാട്ടിയുടെ ഇറ്റാലിയൻ റേസർ ഫ്രാൻസെസ്കോ ബഗ്നയായണ് ഒന്നാമതുള്ളത്. 247 പോയിന്റുമായി ഡ്യുക്കാട്ടിയുടെ സ്പാനിഷ് താരം ജോർജ് മാർട്ടിനാണ് രണ്ടാമതുള്ളത്. 218 പോയിന്റുമായി മാർക്കോ ബെസെച്ചി മൂന്നാമതും 173 പോയിന്റുമായി കെടിഎമ്മിന്റെ ദക്ഷിണാഫ്രിക്കൻ റേസർ ബ്രാഡ് ബൈൻഡർ നാലാമതുമുണ്ട്. അതേസമയം ഏഴ് തവണ ലോക ചാമ്പ്യനായ റെപ്സോൾ ഹോണ്ടയുടെ മാർക്ക് മാർക്വേസ് 31 പോയിന്റുമായി 19-ാം സ്ഥാനത്താണുള്ളത്.


Click it and Unblock the Notifications








