ട്രയംഫും ഹാർലിയും ഷോറൂമുകളിൽ തന്നെയിരിക്കും! 1.74 ലക്ഷം രൂപയ്ക്ക് പുത്തൻ ബുള്ളറ്റ് 350 ഇങ്ങെത്തി
മോട്ടോർസൈക്കിളിംഗ് സംസ്ക്കാരവും ബൈക്കുകളിലെ ലോംഗ് ടൂറിംഗും മലയാളി മനസുകളിലേക്ക് കുത്തിവെച്ചവരാണ് റോയൽ എൻഫീൽഡ്. വിപണിയിൽ ബുള്ളറ്റുകൾ ഉണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ലെന്ന് ഏവർക്കുമറിയാം. കുടുകുടു ശബ്‌ദവുമായി സ്ത്രീകളെ വരെ വശത്താക്കാനായവരാണ് ഈ റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ എന്ന് നിസംശയം പറയാം.
കേരളത്തിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ ഇറങ്ങിയതോടെയാണ് ബുള്ളറ്റുകൾ വാങ്ങാൻ ആളുകൾ റോയൽ എൻഫീൽഡ് ഷോറൂമുകളിലേക്ക് ഒഴുകിയെത്തിയതെന്നും വേണമെങ്കിൽ പറയാം. അന്നേവരെ യുവതലമുറ മുഴുവൻ മോഡേൺ ബൈക്കുകളുടെ പിന്നാലെയായിരുന്നു. പിന്നീട് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് തൂത്തുവാരി എൻഫീൽഡിന്റെ നല്ലകാലം തെളിഞ്ഞു. ഒളിഞ്ഞും മറഞ്ഞും ബുള്ളറ്റിന്റെ വൈബ്രേഷനും വികാരവും കളിയാക്കികൊണ്ട് എതിരാളികളും കളംനിറഞ്ഞു.

അടുത്തിടെ എൻഫീൽഡിനെ വെല്ലുവിളിക്കാൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണും ട്രയംഫും എല്ലാം ഇന്ത്യയിൽ ബജറ്റ് ഫ്രണ്ട്ലി വിലയിൽ പുത്തൻ മോഡലുകളും കൊണ്ടുവന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ആവനാഴിയില്‍ നിന്നും ആദ്യ ബ്രഹ്‌മാസ്ത്രം തൊടുത്തിരിക്കുകയാണ് നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ്. ഏറെ നാളായി നാം കാത്തിരുന്ന പുതുതമുറ ബുള്ളറ്റ് 350 അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
1.74 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മിടുക്കനായി ബൈക്കുകളുടെ രാജാവ് എഴുന്നള്ളിയിരിക്കുന്നത്. മിലിട്ടറി റെഡ്, ബ്ലാക്ക്, സ്റ്റാൻഡേർഡ് മെറൂൺ, ബ്ലാക്ക്, ബ്ലാക്ക് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ മോട്ടോർസൈക്കിൾ വിൽക്കും. ഇവയുടെ കൃത്യമായ വിലയിലേക്ക് വന്നാൽ മിലിട്ടറി ഓപ്ഷനുകൾക്ക് 1.74 ലക്ഷം രൂപയും തുടർന്ന് സ്റ്റാൻഡേർഡ് പതിപ്പിന് 1.97 ലക്ഷം രൂപയും ടോപ്പ് എൻഡ് ബ്ലാക്ക് ഗോൾഡ് വേരിയന്റിന് 2.16 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ആധുനിക കാലത്തിനൊത്ത മാറ്റങ്ങളുമായാണ് പുതിയ ബുള്ളറ്റ് 350 വിപണിയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. 2023 റോയൽ എൻഫീൽഡ് മോഡലിന് പഴയ ബുള്ളറ്റിനേക്കാൾ ഏകദേശം 24,000 രൂപയാണ് കൂടിയിരിക്കുന്നത്. ആദ്യനോട്ടത്തിൽ തന്നെ പഴയ ബുള്ളറ്റിന് സമാനമാണെന്ന് തോന്നുമെങ്കിലും രണ്ടാമതൊന്ന് കണ്ണോടിച്ചാൽ ആളിച്ചിരി മുറ്റാണെന്ന് മനസിലാക്കാം.
പഴഞ്ചൻ പതിപ്പിലുണ്ടായിരുന്ന ഒരു മെക്കാനിക്കലുകളും പുതുതലമുറ മോഡൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. ഡിസൈനിൽ പഴയ ബുള്ളറ്റും പുതിയ ക്ലാസിക് 350-യും സമ്മിശ്രമായ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത്. ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂ-ജെൻ മോഡൽ. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 അതിന്റെ ഐക്കണിക് ഡിസൈനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് നേരത്തെ പറഞ്ഞല്ലോ.

സിംഗിൾ പീസ് സീറ്റും വൃത്താകൃതിയിലുള്ള ഹാലൊജെൻ ഹെഡ്‌ലാമ്പുമെല്ലാം ഓൾഡ് സ്‌കൂൾ ശൈലി ഉണർത്താനായി കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ ഇതിന് ചെറിയ ഹുഡ് ഉണ്ടായിരിക്കില്ല. പ്രസിദ്ധമായ മദ്രാസ് സ്ട്രിപ്പുകളും ലോഹത്തിൽ നിർമിച്ച ബുള്ളറ്റ് 350 ബാഡ്ജും ഫ്യുവൽ ടാങ്കിൽ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ക്ലാസിക് 350 ആയി പങ്കിടുന്നു. കൂടാതെ ഒരു അനലോഗ് സ്പീഡോമീറ്റർ, ഒരു ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയ വിവരങ്ങളാണ് ഇത് പ്രദർശിപ്പിക്കുന്നത്.
സർവീസ് അലേർട്ട്, ഓഡോമീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് എന്നിവയും ഇതിലുണ്ടെന്നത് പ്രായോഗികമായ കാര്യമാണ്. കമ്പനിയുടെ മറ്റ് 350 സിസി മോട്ടോർസൈക്കിളുകളിലും കാണുന്ന മിടുക്കനായ 349 സിസി എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് പുതുതലമുറ ബുള്ളറ്റ് 350-യുടെ ഹൃദയം. ഇത് പരമാവധി 20 bhp കരുത്തിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എന്നിരുന്നാലും റോയൽ എൻഫീൽഡ് എഞ്ചിന്റെ സവിശേഷതകൾക്ക് അനുയോജ്യമായ രീതിയിൽ എഞ്ചിൻ റീട്യൂൺ ചെയ്തിട്ടുണ്ടെന്നും പറയുന്നു. എഞ്ചിൻ ഒരു പുതിയ ഫ്രെയിമിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സസ്പെൻഷൻ സംവിധാനങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ പരമ്പരാഗതമായ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബർ സജ്ജീകരണവുമാണ് 2023 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്കിംഗിലേക്ക് നോക്കിയാൽ 300 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹയർ സ്പെക്ക് പതിപ്പുകൾക്ക് 270 mm റിയർ ഡിസ്‌ക് ബ്രേക്കും ലഭിക്കും. എൻട്രി-ലെവൽ വേരിയന്റുകളിൽ സിംഗിൾ-ചാനൽ എബിഎസും അതേസമയം മിഡ്-സ്പെക്ക്, അപ്പർ ട്രിമ്മുകൾ ഡ്യുവൽ-ചാനൽ എബിഎസിന്റെ സുരക്ഷയുമുണ്ടെന്നതും ഹൈലൈറ്റാണ്. ട്രയംഫ്, ഹാര്‍ലി ബ്രാന്‍ഡുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന ഭീഷണികളെ ചെറുക്കാന്‍ പുത്തൻ മോഡൽ എന്തായാലും സഹായകരമാവുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








