2,000 പോക്കറ്റിലിരിക്കട്ടെ, സ്‌പീഡ് 400 ബൈക്കിന്റെ ബുക്കിംഗ് തുക കുത്തനെ കൂട്ടി ട്രയംഫ്
രാജ്യത്തെ മിഡ്-കപ്പാസിറ്റി സെഗ്മെന്റ് ഇപ്പോൾ വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായിരിക്കുകയാണ്. വിപണി അടക്കി വാണിരുന്ന റോയൽ എൻഫീൽഡിനുള്ള (Royal Enfield) പണിയുമായി അമേരിക്കൻ ബ്രാൻഡായ ഹാർലി ഡേവിഡ്‌സണും (Harley Davidson) ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫും (Triumph) എത്തിയത് ദിവസങ്ങളുടെ ഇടവേളയിലാണ്.
ഇതുവരെ ഹോണ്ടയും ബജാജും ജാവയും യെസ്‌ഡിയും എല്ലാം ശ്രമിച്ച് പരാജയപ്പെട്ട എൻഫീൽഡിന്റെ സിംഹാസനം ട്രയംഫ് തൂക്കാൻ റെഡിയായി കഴിഞ്ഞു. രണ്ട് 400 സിസി ട്വിൻസ് മോട്ടോർസൈക്കിളുകളിലൂടെ സാക്ഷാൽ റോയൽ എൻഫീൽഡിനെ വിറപ്പിക്കാനായെങ്കിൽ ട്രയംഫിന്റെ ആയുധപ്പുരയുടെ ശക്തി ഊഹിക്കാനാവുമല്ലോ. ബ്രിട്ടീഷ് ബ്രാൻഡിന്റെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോഡലായി സ്‌പീഡ് 400 മാറിയപ്പോൾ ബൈക്ക് സ്വന്തമാക്കാനായി പതിനായിരങ്ങളാണ് ഇരച്ചെത്തിയത്.

ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗും കടന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരിക്കുകയാണ് ഈ റോഡ്സ്റ്റർ. ഡിമാന്റ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ട്രയംഫ് സ്പീഡ് 400 ബൈക്കിനായുള്ള ബുക്കിംഗ് തുകയിൽ വലിയ വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. നേരത്തെ മോട്ടോർസൈക്കിൾ പ്രീ-ബുക്ക് ചെയ്യാനായി 2,000 രൂപ മാത്രമായിരുന്നു മുടക്കേണ്ടിയിരുന്നതെങ്കിൽ ഇന്നു മുതൽ റോഡ്സ്റ്റർ മോഡൽ ബുക്ക് ചെയ്യാൻ 10,000 രൂപ ടോക്കൺ തുക നൽകേണ്ടി വരുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.
ഈ തുക പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണെന്നും ട്രയംഫ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റിൽ നിന്ന് മാത്രമേ ബൈക്ക് ഇപ്പോഴും ബുക്ക് ചെയ്യാൻ കഴിയൂ. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400 ബൈക്കിന് പിന്നീട് 2.33 ലക്ഷം രൂപയായി കമ്പനി പുതുക്കി നിശ്ചയിച്ചിരുന്നു. ബജാജ് അതിന്റെ പ്രീമിയം ഉൽപ്പന്നങ്ങളിൽ ചെയ്യുന്നതു പോലെ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിലയിൽ വീണ്ടും വർധനവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ആകർഷകമായ കളർ ഓപ്ഷനുകളിലാണ് മോഡൽ സ്വന്തമാക്കാനാവുന്നത്. മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ ഏറ്റവും പുതിയ ട്രയംഫ് മോട്ടോർസൈക്കിളിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ മാത്രമേ ഔദ്യോഗികമായി ആരംഭിക്കുകയുള്ളൂ. ഡിമാന്റ് കുതിച്ചുയരുന്നതിനാൽ വലിയ ബുക്കിംഗ് പിരീഡും ബൈക്കിനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
നിലവിൽ ബൈക്ക് കൈയ്യില്‍ കിട്ടാന്‍ 12 മുതല്‍ 16 ആഴ്ച വരെ കാത്തിരിക്കണമെന്നാണ് ഡീലര്‍മാര്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്. ഈ ഉയര്‍ന്ന ഡിമാന്‍ഡിനെ തുടര്‍ന്ന് സ്പീഡ് 400 റോഡ്സ്റ്ററിന്റെ നിർമാണം വര്‍ധിപ്പിക്കാനും ബജാജ് തീരുമാനിച്ചിട്ടുണ്ട്. പുതുതായി വികസിപ്പിച്ച 398.15 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡ് 400 മോട്ടോർസൈക്കിളിന്റെ ഹൃദയം.

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 39.5 bhp കരുത്തിൽ പരമാവധി 37.5 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഒരു ഷോർട്ട് സ്ട്രോക്ക് സജ്ജീകരണമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ഫീച്ചറുകളാലും ധാരാളിയാണ് സ്പീഡ്. ട്രാക്ഷൻ കൺട്രോളും ഡ്യുവൽ-ചാനൽ എബിഎസും പോലുള്ള ന്യൂജെൻ സവിശേഷതകളെല്ലാം മോഡലിൽ സ്റ്റാൻഡേർഡായുണ്ട്.
മെക്കാനിക്കൽ സംവിധാനങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് ക്രമീകരണവുമാണ് ട്രയംഫ് മോട്ടോർസൈക്കിൾസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌ക് സെറ്റപ്പാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം 17 ഇഞ്ച് അലോയ് വീലുകളിലാണ് സ്പീഡ് 400 നിരത്തിലേക്ക് ഓടിയെത്തുന്നത്. ഇന്ത്യയിൽ ട്രയംഫിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് സ്പീഡ് 400.

സെഗ്മെന്റിൽ പുതിയ ഹാർലി ഡേവിഡ്‌സൺ X440, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350 പോലുള്ള വമ്പൻമാരുമായാണ് മത്സരം. ശ്രേണിയിലെ കിടമത്സരത്തിനിടെ മോഡലിന്റെ ഭാവി വില്‍പനാനന്തര സേവനത്തെ ആശ്രയിച്ചിരിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ബജാജിന്റെ പിന്തുണ ഇക്കാര്യത്തില്‍ ട്രയംഫിന് വലിയ ആശ്രയമായിരിക്കും. എങ്കിലും ഹോണ്ടയുടെയും എൻഫീൽഡിന്റെയും ഈ ശക്തിയെ ട്രയംഫ് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.


Click it and Unblock the Notifications








